പുറത്തിറങ്ങിയാൽ കൊറോണ, വീടിനകത്താണേൽ നൂറോളം വിഷപ്പാമ്പുകൾ; ഈ കുടുംബത്തിന്റെ അവസ്ഥ ഞെട്ടിക്കുന്നത്..!
ഭോപ്പാല്‍: കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണിനെ തുടര്‍ന്ന് എല്ലാവരും വീടുകളില്‍ തന്നെ അടച്ചിട്ട അവസ്ഥയിലാണ്. പലരും തങ്ങളുടെ ജോലിക്ക് പോകാനാവാതെ വീടുകളില്‍ കുടുങ്ങിക്കിടക്കുകയാണ്. എന്നാല്‍ മധ്യപ്രവേധസിലെ ഒരു കുടുംബത്തിന്റെ അവസ്ഥ നേരെ തിരിച്ചാണ്. സ്വന്തം വീട്ടിലേക്ക് കേറാന്‍ പറ്റാത്ത അവസ്ഥയാണ്. ലോക്ക് ഡൗണോ കൊറോണയോ ഒന്നുമല്ല ഇതിന് കാരണക്കാരന്‍. കുറച്ച് മൂര്‍ഖന്‍ പാമ്പുകളാണ്. കുറച്ചെന്നു പറയുമ്പോള്‍ ഒരു 123 എണ്ണം വരും. വീടിനകത്ത് പാമ്പുകള്‍ തലങ്ങും വിലങ്ങും കിടക്കുന്നതോടെ ജീവന് സിംഗ് കുഷ്വാഹിനും കുടുംബത്തിനും വീടുകളില്‍ കയറാന്‍ പറ്റാത്ത അവസ്ഥയാണ്. ഒന്നു സമാധാനത്തില്‍ ഉറങ്ങിയിട്ട് നാളുകളായെന്ന് ജീവന് സിംഗ് പറയുന്നു. ഇദ്ദേഹത്തിന് കൂട്ടായി നാട്ടുകാരും ഉറക്കമൊഴിച്ച് കാവലിരിക്കുകയാണ്.
മൂര്‍ഖന്‍ പാമ്പുകള്‍
123 വിഷപ്പാമ്പുകളാണ് ജീവന് സിംഗിന്റെയും കുടുംബത്തിന്റെയും ഉറക്കം കെടുത്തി വീട്ടില്‍ വസിക്കുന്നത്. ജീവന് സിംഗ് ഒഴികെയുള്ള ബാക്കി എല്ലാ കുടുംബാംഗങ്ങളും മറ്റൊരു വീട്ടിലാണ് ഇപ്പോള്‍ താമസം. വീട്ടിനുള്ളിലെ മാളങ്ങളില്‍ പാമ്പ് മുട്ടയിട്ടതാണ് ഇതിന് കാരണം. രാത്രിയാവുമ്പോള്‍ പാമ്പിന് കുഞ്ഞുങ്ങള്‍ മാളത്തില്‍ നിന്നും പുറത്തിറങ്ങി വീട്ടിലൂടെ ഇഴഞ്ഞ് നടക്കും. ഇവയുടെ സഞ്ചാരം ശ്രദ്ധിക്കലാണ് ജീവന് സിംഗിന്റെ ഇപ്പോഴത്തെ പണി
അപകടകാരി ചെറിയ പാമ്പുകള്‍
പാമ്പിന്റെ കുഞ്ഞുങ്ങള്‍ മുട്ടയില്‍ നിന്ന് പുറത്തുവന്നിട്ട് നാലോ അഞ്ചോ ദിവസങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ. എന്നാല്‍ വലിയ പാമ്പുകളേക്കാള്‍ ഏറ്റവും വലിയ അപകടകാരി ചെറിയ പാമ്പുകളാണ്. ചെറിയ പാമ്പുകള്‍ കടിക്കുമ്പോള്‍ വിഷം മുഴുവനായും പുറത്തേക്ക് വിടും. വലിയ പാമ്പുകള്‍ വിഷത്തിന്റെ ഒരംശം ശേഖരിച്ച് ബാക്കിയാണ് പുറത്തേക്ക് വിടുക.അതുകൊണ്ട് തന്നെ ചെറിയ പാമ്പുകളില്‍ നിന്ന് കടിയേല്‍ക്കുന്നത് ജീവന് തന്നെ അപകടത്തിലാക്കിയേക്കാം.
വനം വകുപ്പ് ഉദ്യോഗസ്ഥര്‍
സംഭവം അറിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിരുന്നു. ഇവര്‍ക്ക് വേണ്ട മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഉദ്യോഗസ്ഥര്‍ നല്‍കിയിട്ടുണ്ട്. വീടിന്റെ എവിടെയാണ് മാളങ്ങള്‍ ഉള്ളതെന്ന് കണ്ടുപിടിച്ചുവരികയാണ്. വീടിന്റെ തറയുടെ ഭാഗത്ത് നിന്നാണ് അദ്യമായി പാമ്പിന് കുഞ്ഞുങ്ങള്‍ പ്രത്യക്ഷപ്പെട്ടതെന്ന് ജീവന് സിംഗ് ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്.
51 പാമ്പുകള്‍
51 പാമ്പുകളെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വന്ന് നേരത്തെ പിടികൂടിയിരുന്നു. ഇതിന് ശേഷവും പാമ്പുകള്‍ വീട്ടില്‍ പ്രത്യക്ഷപ്പെടുന്നത് തുടര്‍ന്നു. എല്ലാ പാമ്പുകളെയും പിടികൂടിയതിന് ശേഷം മാത്രമേ ഇനി കുടുംബത്തെ വീട്ടിലേക്ക് കൊണ്ടുവരികയുള്ളൂ. കുടുംബത്തില്‍ കുട്ടികളടക്കം ഉള്ളതിനെ തുടര്‍ന്നാണ് എല്ലാവരെയും മറ്റ് വീടുകളിലേക്ക് പാര്‍പ്പിച്ചത്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്രയും പെട്ടെന്ന് ഇതിനൊരു പരിഹാരം കാണമെന്നും ജീവന് സിംഗ് അറിയിച്ചു.
പുറത്തിറങ്ങിയാല്‍ കൊറോണ
വീടിനുള്ളില്‍ പാമ്പുകളുടെ കടിയേല്‍ക്കും പുറത്തിറങ്ങിയാല്‍ കൊറോണ വൈറസിനെയും പേടിക്കണം. ഇനി എന്താണ് ചെയ്യേണ്ടതെന്നാണ് ജീവന് സിംഗ് ചോദിക്കുന്നത്. മധ്യപ്രദേശില്‍ കൊറോണ വൈറസ് വ്യാപകമായി പടരുന്നുണ്ട്. സംസ്ഥാനത്ത് ഇതുവരെ 5175 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 2735 പേര് ഇപ്പോഴും ആശുപത്രിയില്‍ തുടരുകയാണ്. 2733 പേര്‍ക്കാണ് രോഗം ഭേദമായി ആശുപത്രിവിട്ടത്. 267 പേരുടെ ജീവനാണ് സംസ്ഥാനത്ത് നിന്ന് നഷ്ടമായത്.