ശൗര്യ, മില്‍ഖ സിംഗ്, തൂഫാന്‍... ചീറ്റയ്ക്ക് നൽകാൻ പേരുകളുടെ പ്രവാഹം, ലഭിച്ചത് 1,900ലധികം നിർദേശങ്ങൾ
ചീറ്റകൾക്ക് പേര് നൽകാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് ജനങ്ങൾ. അശോക, ശൗര്യ, ചിരായു, സിംബ തുടങ്ങി 1,900 പേരുകളാണ് ഇതുവരെ ലഭിച്ചത്.നമീബിയയില്‍ നിന്ന് കൊണ്ടുവന്ന് ചീറ്റകളെ മധ്യപ്രദേശിലെ കുനോ ദേശീയോധ്യാനത്തിലാണ് പാര്‍പ്പിച്ചിരിക്കുന്നത്.
സെപ്തംബര്‍ 17 ജന്മദിന ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിനായി ചീറ്റകളെ സമര്‍പ്പിച്ചത്. അന്ന് തന്നെ പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ഒരു പെണ്‍ ചീറ്റയ്ക്ക് ആഷ എന്ന് പേരിട്ടിരുന്നു. പിന്നാലെയാണ് ബാക്കിയുളള ചീറ്റകൾക്ക് പേര് നൽകാൻ പ്രധാനമന്ത്രി ജനങ്ങളോട് ആവശ്യപ്പെട്ടത്.

പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിലൂടെ സെപ്തംബര്‍ 25 നാണ് ചീറ്റകള്‍ക്ക് അനുയോജ്യമായ പേരുകള്‍ നിര്‍ദേശിക്കുന്ന മത്സരത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി ജനങ്ങളോട് ആവശ്യപ്പെട്ടത്. MyGov-യിലൂടെയാണ് ജനങ്ങൾ പേരുകള്‍ അറിയിക്കേണ്ടത്. മൂന്ന് ആണും അഞ്ച് പെണ്ണുമടങ്ങുന്ന ചീറ്റയുടെ സംഘത്തെയാണ് നമീബിയയിൽ നിന്ന് ഇന്ത്യയിലേക്ക് എത്തിച്ചത്. ടിബിലിസി, സാഷ, സവന്ന, സിയായ, ഫ്രെഡി, എല്‍ട്ടണ്‍, ഒബാന്‍ എന്നിങ്ങനെയാണ് നമീബിയ ആസ്ഥാനമായുള്ള ചീറ്റ കണ്‍സര്‍വേഷന്‍ ഫണ്ട് ഇവക്ക് നല്‍കിയി പേര്.

ഇന്ത്യൻ പാരമ്പര്യവും സംസ്കാരവുമായി ബന്ധമുള്ള പേരുകൾ നിർദേശിക്കാനായിരുന്നു പ്രധാനമന്ത്രിയുടെ ആഹ്വാനം. മത്സരത്തില്‍ വിജയികളാകുന്നവര്‍ക്ക് കുനോ ദേശീയോദ്യാനത്തില്‍ യാത്ര ചെയ്യാനും ചീറ്റകളെ കാണാനുള്ള അവസരവും ലഭിക്കും. ഒക്ടോബർ 26 വരെയാണ് ജനങ്ങൾക്ക് മത്സരത്തിൽ പങ്കെടുക്കാനുള്ള അവസരം. പുതിയ അന്തരീക്ഷവുമായി ഇണങ്ങിയ ശേഷമാവും പൊതുജനങ്ങള്‍ക്ക് ചീറ്റകളെ കാണാന്‍ അവസരമൊരുങ്ങുക.

രസകരമായ പേരുകളാണ് ഇതുവരെ ലഭിച്ചവയിൽ ഏറെയും. മഹാഭാരത കഥാപാത്രങ്ങൾ, രാജാക്കൻമാർ, ചക്രവർത്തിമാർ, കായിക താരങ്ങൾ എന്നിവരുടെയെല്ലാം പേരുകൾ ജനങ്ങൾ നിർദേശിച്ചിട്ടുണ്ട്. അശോക, ചന്ദ്രഗുപ്ത, പൃഥ്വിരാജ്, ലക്ഷ്മി (ബായ്) വിക്രമാദിത്യന്‍ എന്നിങ്ങനെയാണ് ചിലർ നിർദേശിച്ച ചരിത്ര പേരുകൾ. എന്നാൽ വേഗത കണക്കിലെടുത്ത് മില്‍ഖ സിംഗ്, റഫ്താര്‍, തൂഫാന്‍, തേജസ്, ശൗര്യ, ചേതക് (ഛത്രപതി ശിവജിയുടെ കുതിര), രുദ്ര, വിദ്യുത് എന്നിങ്ങനെയുള്ള പേരുകളും നിർദേശത്തിൽ വന്നിട്ടുണ്ട്.

സിംബ, ബഗീര, ഇന്ദ്രാണി, അര്‍ജുന്‍, ലക്ഷ്മി, പാര്‍ത്ഥ്, ശക്തി തുടങ്ങിയ പേരുകളാണ് സംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചീറ്റക്ക് നൽകാൻ ചിലർ നിർദേശിച്ചിക്കുന്നത്. 1950-കളില്‍ വംശനാശം സംഭവിക്കുന്നതിന് മുമ്പ് ഇന്ത്യയില്‍ ഉണ്ടായിരുന്ന ഏഷ്യാറ്റിക് ചീറ്റയില്‍ നിന്ന് വ്യത്യസ്തമാണ് പുതിയതായി രാജ്യത്തേക്ക് കൊണ്ടുവന്ന ചീറ്റകള്‍.നിലവില്‍, രജ്യത്തെത്തിയ എട്ട് ചീറ്റകളും ക്വാറന്റൈനിലാണ്. അവര്‍ ഇപ്പോഴും ഇന്ത്യന്‍ ആവാസവ്യവസ്ഥയോട് പൊരുത്തപ്പെട്ടിട്ടില്ല, രോഗങ്ങളില്‍ നിന്ന് അവരെ സംരക്ഷിക്കേണ്ടത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. ചുരുങ്ങിയത് ഒരു മാസമെങ്കിലും ചീറ്റകള്‍ അവര്‍ക്ക് അനുവദിച്ച ചുറ്റുപാടില്‍ തുടരുമെന്ന് മുതിര്‍ന്ന വന്യജീവി ശാസ്ത്രജ്ഞന്‍ പറഞ്ഞു.












Click it and Unblock the Notifications