നിയമസഭാ തിരഞ്ഞെടുപ്പിനിടെ യുപിയിൽ നിന്ന് പിടികൂടിയത് കോടികളും മദ്യവും മയക്കുമരുന്നും
ലഖ്നൗ; ഉത്തർ പ്രദേശിൽ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാ ഗങ്ങളിൽ നിന്ന് 300 കോടിയിലധികം രൂപയുടെ പണവും മദ്യവും മയക്കുമരുന്നും പിടികൂടി. കാൺപൂരിൽ നിന്ന് മാത്രം 15 കോടി രൂപയാണ് പിടിച്ചെടുത്തത്. ആദായനികുതി വകുപ്പിന്റെ എട്ട് എയർ ഇന്റലിജൻസ് യൂണിറ്റുകളാണ് സംസ്ഥാനത്ത് മാത്രം തിരഞ്ഞെടുപ്പിൽ അനധികൃത പണത്തിന്റെ ഉപയോഗം തടയുന്നതിനായി രൂപീകരിച്ചിരിക്കുന്നത്.
ജനുവരി എട്ടിന് തിരഞ്ഞെടുപ്പ് തിയതികൾ പുറത്ത് വിട്ടതിന് ശേഷമാണ്. സംസ്ഥാനത്തുടനീളമായി വോട്ടർമാർക്കിടയിൽ വിതരണം ചെയ്യാനെത്തിച്ച 328 കോടി രൂപയും മദ്യവും മയക്കുമരുന്നും വസ്തുക്കളും എല്ലാം പിടിച്ചെടുത്തത്. ഇതിന് മുമ്പും തിരഞ്ഞെടുപ്പുകളിൽ ഇത്തരത്തിൽ പണം പിടിച്ചിട്ടുണ്ട്. എന്നാൽ ഇത്രയും വലിയ സംഖ്യ പിടിച്ചെടുക്കുന്നത് ആദ്യമായാണ്. 2019ലെ തിരഞ്ഞെടുപ്പിൽ 75 കോടി രൂപയാണ് ഉത്തർ പ്രദേശിൽ നിന്ന് ആദായനികുതി വകുപ്പ് പിടിച്ചെടുത്തത്. അതിന് മുമ്പ് 2017ൽ 193.29 കോടി രൂപയും പിടിച്ചെടുത്തിരുന്നു.

നിലവിൽ സംസ്ഥാനത്ത് ആറ് ഘട്ടം വോട്ടെടുപ്പും കഴിഞ്ഞു. മാർച്ച് മൂന്നിനായിരുന്നു ആറാം ഘട്ട വോട്ടെടുപ്പ് നടന്നത്. 676 സ്ഥാനാർത്ഥികളാണ് ആറാം ഘട്ടത്തിൽ ജനവിധി തേടിയത്. 10 ജില്ലകളിലായി 57 മണ്ഡലങ്ങളിലേക്ക് ആയിരുന്നു മത്സരം. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബിജെപി വിട്ട മുൻ മന്ത്രി സ്വാമി പ്രസാദ് മൗര്യ, സമാജ് വാദി പാർട്ടി നേതാവ് രാം ഗോവിന്ദ് ചൗധരി, യോഗി ആദിത്യനാഥിനെതിരെ മത്സരിക്കുന്ന ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ്, പിസിസി പ്രസിഡന്റ് അജയ്കുമാർ ലല്ലു എന്നിവരാണ് ആറാം ഘട്ടത്തിൽ ജനവിധി തേടിയ പ്രമുഖർ. അവസാനത്തേയും ഏഴാമത്തെയും ഘട്ടം തിരഞ്ഞെടുപ്പ് മാർച്ച് ഏഴിന് നടക്കും. മാർച്ച പത്തിനാണ് വോട്ടെണ്ണൽ നടക്കുന്നത്.
ബിജെപിക്ക് ഇവിടെ ഭരണം തുടരുക എന്നത് അഭിമാനത്തിന്റെ പോരാട്ടമായാണ് കാണുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ക്യാമ്പ് ചെയ്താണ് പലയിടങ്ങളിലും പ്രചരണം നടത്തുന്നത്. കർഷക സമരവും സിഎഎയും മൂലം ഉണ്ടായ പ്രശ്നങ്ങൾ ആണ് ബിജെപി ഇവിടെ നേരിടുന്ന പ്രധാന വെല്ലുവിളി. അതേ സമയം ബിജെപിക്ക് മികച്ച എതിരാളികളാകാൻ എസ്പിക്ക് സാധിക്കുന്നുമുണ്ട്. ശക്തി തെളിയിക്കാൻ കോൺ ഗ്രസ് ശ്രമിക്കുമ്പോൾ നഷ്ടപ്പെട്ട പ്രതാപം തിരിച്ച് പിടിക്കാൻ ബിഎസ്പിയും പാട്പെടുന്നുണ്ട്. എന്തുകൊണ്ടും മികച്ച പോരാട്ടം തന്നെയാണ് ഇത്തവണ യുപിയിൽ കാണാൻ സാധിക്കുന്നത്.












Click it and Unblock the Notifications