ലക്ഷക്കണക്കിന് ആളുകളുടെ നിർദ്ദേശങ്ങൾ, 5 വർഷത്തെ പ്രവർത്തനം; ദേശീയ വിദ്യാഭ്യാസ നയത്തിൽ പ്രധാനമന്ത്രി
ദില്ലി: കേന്ദ്രസര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയത്തില്‍ ലക്ഷക്കണക്കിന് ആളുകളുടെ അഭിപ്രായങ്ങള്‍ ഉള്‍പ്പെടുത്തിയാണ് തയ്യാറാക്കിയിരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. നാല് മുതല്‍ അഞ്ച് വര്‍ഷത്തോളമെടുത്തുള്ള പരിശ്രമങ്ങളുടെ ഫലമാണ് പുതിയ വിദ്യാഭ്യാസ നയമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ദേശീയ വിദ്യാഭ്യാസ നയം 2020 യുമായി ബന്ധപ്പെട്ട് ചേര്‍ന്ന ഗവര്‍ണര്‍മാരുടെ യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൂടാതെ രാഷ്ട്രപതി രാംനാഥ് കോവിന്ദും യോഗത്തെ അഭിസംബോധന ചെയ്യും. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ പരിവര്‍ത്തനം ചെയ്യുന്നതില്‍ ദേശീയ വിദ്യാഭ്യാസനയത്തിന്റെ പങ്ക് എന്ന വിഷയത്തിലാണ് യോഗം സംഘടിപ്പിക്കുന്നത്.
Recommended Video
ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിനെക്കുറിച്ച് വിപുലമായ ചര്‍ച്ചയും സംവാദവും ഇപ്പോള്‍ നടക്കുന്നു. ഇത് ആവശ്യമാണ്, കാരണം പുതിയ വിദ്യാഭ്യാസ നയം 21-ാം നൂറ്റാണ്ടിലെ ഇന്ത്യയുടെ സാമൂഹികവും സാമ്പത്തികവുമായ ജീവിതത്തിന് പുതിയ ദിശ നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. മാറിവരുന്ന ജോലിയുടെ സ്വഭാവത്തെ കുറിച്ചാണ് ലോകം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. ദേശീയ വിദ്യാഭ്യാസ നയം യുവാക്കളെ അറിവും നൈപുണ്യവും ഒരുപോലെ ഉപയോഗപ്പെടുത്തുന്ന രീതിയില്‍ ഭാവിയിലേക്ക് സജ്ജമാക്കും.
പുതിയ വിദ്യാഭ്യാസ നയത്തോടെ മികച്ച അന്താരാഷ്ട്ര വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാമ്പസുകള്‍ ഇന്ത്യയിലും തുറക്കുന്നതിന് വഴിയൊരുങ്ങി. ഇത് വിദ്യാഭ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ക്കാണ് വഴി തുറന്നത്. ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിനായി വിദേശരാജ്യങ്ങളിലേക്ക് ഇനി നമ്മുടെ കുട്ടികള്‍ക്ക് പോകേണ്ട ആവശ്യം ഉണ്ടാകില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
നമ്മുടെ യുവാക്കള്‍ക്ക് ഇപ്പോള്‍ അവരുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് പഠിക്കാന്‍ കഴിയും. നേരത്തേ പലര്‍ക്കും താത്പര്യമില്ലാത്ത മേഖലകള്‍ തിരഞ്ഞെടുത്ത് പഠിക്കാനുള്ള സമ്മര്‍ദ്ദം ശക്തമായിരുന്നു.പുതിയ വിദ്യാഭ്യാസ നയത്തോടെ ഇതില്‍ മാറ്റം വന്നെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.