കശ്മീരിലേക്ക് വീണ്ടും സൈനികരെ വിന്യസിച്ചു; പുതിയതായി എത്തുന്നത് 28,000 സൈനികർ
ദില്ലി: കശ്മീരിലേക്ക് വീണ്ടും സൈനികരെ അയച്ച് കേന്ദ്രസർക്കാർ. അർദ്ധ സൈനിക വിഭാഗത്തിൽ നിന്നുള്ള 28000ത്തോളം സൈനികരെക്കൂടി ജമ്മു കശ്മീരിലേക്ക് അയക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. സംസ്ഥാനത്തെ ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ഒരാഴ്ച മുമ്പാണ് 10,000 സൈനികരെ ജമ്മു കശ്മീരിലേക്ക് അയച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി സുരക്ഷാ ശക്തമാക്കാൻ സൈനികരെ വിന്യസിക്കും.
പ്രതിഷേധങ്ങൾക്കിടെ ദേശീയ മെഡിക്കൽ കമ്മീഷൻ ബിൽ രാജ്യസഭയിലും പാസായി; നിർണായക മാറ്റങ്ങൾ
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ ദ്വിദിന കശ്മീർ സന്ദർശനത്തിന് പിന്നാലെയാണ് കൂടുതൽ സൈനികരെ താഴ്വരയിൽ വിന്യസിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിക്കുന്നത്. അജിത് ഡോവൽ കശ്മീരിലെ മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ചകൾ നടത്തിയെന്നും രാഷ്ട്രപതി ഭരണം നിലനിൽക്കുന്ന സംസ്ഥാനത്തെ ക്രമസമാധാന നില വിലയിരുത്തിയെന്നുമാണ് റിപ്പോർട്ട്. നോർത്ത് കശ്മീർ ഉൾപ്പെടെയുള്ള ചില പ്രദേശങ്ങളിൽ സൈനിക വിന്യാസം കുറവാണെന്ന് ജമ്മു കശ്മീർ ഡിജിപി ദിലിബാഗ് സിംഗ് അടുത്തിടെ വ്യക്തമാക്കിയിരുന്നു.
താഴ്വരയിൽ കൂടുതൽ സുരക്ഷാ സന്നാഹങ്ങൾ ഒരുക്കുന്നത് അഭ്യൂഹങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്. അതേസമയം ആഗസ്റ്റ് നാലുവരെ അമർനാഥ് യാത്ര നിൽത്തിവെച്ചിരിക്കുകയാണ്. മോശം കാലാവസ്ഥയെ തുടർന്നാണ് നടപടിയെന്നാണ് സർക്കാർ പറയുന്ന കാരണം. എന്നാൽ എന്തെങ്കിലും അസാധാരണ സാഹചര്യമുണ്ടാാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നിയിപ്പ് നൽകിയിട്ടില്ലെന്നാണ് വിവരം. അമർനാഥ് യാത്രയ്ക്ക് സുരക്ഷയൊരുക്കാനായി 40000 സൈനികരെ വിന്യസിച്ചിരുന്നു. യാത്ര താൽക്കാലികമായി നിർത്തിവെച്ച സാഹചര്യത്തിൽ ഇവരെ മറ്റിടങ്ങളിലായി വിന്യസിച്ചിരിക്കുകയാണ്.