തൊപ്പിയിട്ട് ധ്വജപ്രണാമവുമായി പ്രണബ് മുഖര്‍ജി.. ഭയപ്പെട്ടത് സംഭവിച്ചില്ലേയെന്ന് മകള്‍ ശര്‍മിഷ്ഠ!!
ആര്‍എസ്എസ് ആസ്ഥാനത്തെ പരിപാടിയില്‍ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി പങ്കെടുക്കാന്‍ തിരുമാനിച്ചതിന് പിന്നാലെ ഒരു പക്ഷേ കോണ്‍ഗ്രസ് പാര്‍ട്ടിയെക്കാളും പ്രതിഷേധവും വിമര്‍ശനവും ഉയര്‍ത്തിയത് മകള്‍ ശര്‍മിഷ്ഠ മുഖര്‍ജിയായിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നടങ്കം നടത്തിയ വിമര്‍ശനത്തേക്കാള്‍ മൂര്‍ച്ചയേറിയതായിരുന്നു മകളുടെ ശര്‍മിഷ്ഠയുടെ വാക്കുകള്‍.
താങ്കള്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കുന്നതിനപ്പുറം ആര്‍എസ്എസിന് നുണപ്രചരണങ്ങള്‍ നടത്താന്‍ ഒരു അവസരം നല്‍കരുതെന്നായിരുന്നു ശര്‍മിഷ്ഠ പറഞ്ഞത്. എന്നാല്‍ മകള്‍ പറഞ്ഞത് യാഥാര്‍ത്ഥ്യമായി എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. നാഗ്പൂരില്‍ പ്രണബ് പങ്കെടുത്ത പരിപാടിയുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് ആര്‍എസ്എസ് നുണപ്രചാരണം തുടങ്ങിക്കഴിഞ്ഞു.
നാഗ്പൂരിലേക്ക്
ആര്‍എസ്എസ് പരിപാടിയില്‍ പ്രണബ് പങ്കെടുക്കുമെന്ന വാര്‍ത്ത ഞെട്ടലോടെയാണ് കോണ്‍ഗ്രസ് നേതൃത്വം കേട്ടത്. ആര്‍എസ്എസ് ആയിരുന്നു പരിപാടിയില്‍ പ്രണബ് പങ്കെടുക്കുമെന്ന് വെളിപ്പെടുത്തിയത്. പിന്നാലെ കോണ്‍ഗ്രസ് നേതാക്കള്‍ പ്രണബിനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ എല്ലാത്തിനും താന്‍ നാഗ്പൂരില്‍ മറുപടി പറയുമെന്നായിരുന്നു പ്രണബ് പ്രതകരിച്ചത്.
ഹെഗ്ഡേ വീരപുത്രന്‍
നാഗ്പുരിലെ ആര്‍എസ്എസ് ആസ്ഥാനത്ത് അവസാന വര്‍ഷ സംഘ ശിക്ഷ വര്‍ഗ് പാസിംഗ് ഔട്ട് പരിപാടിയിലാണ് മുഖ്യാതിഥിയായി മുഖര്‍ജി എത്തിയത്. ആര്‍എസ്എസ് സ്ഥാപകന്‍ കെബി ഹെഡ്‌ഗെവാര്‍ ഇന്ത്യയുടെ വീരപുത്രനാണെന്നായിരുന്നു അദ്ദേഹം സന്ദര്‍ശനത്തിന് ശേഷം വ്യക്തമാക്കിയത്.. ആര്‍എസ്എസ് ആസ്ഥാനത്ത് സന്ദര്‍ശക ഡയറിലെഴുതിയ കുറിപ്പിലാണ് ഹെഡ്‌ഗെവാറിനെ മുന്‍ രാഷ്ട്രപതി ഇന്ത്യയുടെ വീരപുത്രനെന്ന് വിശേഷിപ്പിച്ചത്.കാലഘട്ടം ആവശ്യപ്പെടുന്ന ഒരു വാക്കുപോലും പറയാതെ പ്രണബ് അവിടെ നിന്ന് മടങ്ങി.
പിന്നാലെ
പ്രണബ് ആര്‍എസ്എസ് ആസ്ഥാനത്ത് എത്തുമെന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് മകള്‍ ശര്‍മിഷ്ഠ മുഖര്‍ജി വിമര്‍ശനവുമായി എത്തിയത്. ദയവ് ചെയ്ത് അത്തരമൊരു പരിപാടിയില്‍ പങ്കെടുത്ത് നുണപ്രചരണത്തിന് വഴിയൊരുക്കരുതെന്നായിരുന്നു ശര്‍മിഷ്ഠ പറഞ്ഞത്. പ്രണബ് മുഖര്‍ജി ആര്‍എസ്എസ് ആദര്‍ശത്തെ പിന്തുണയ്ക്കുമെന്ന് ആരും കരുതുന്നില്ല. ആര്‍എസ്എസ് പോലും അങ്ങനെ കരുതുന്നുണ്ടാകില്ല. അദ്ദേഹം നാഗ്പൂരില്‍ നടത്തുന്ന പ്രസംഗം ചിലപ്പോള്‍ മറന്നുപോയേക്കാം. എന്നാല്‍ ആ ദൃശ്യങ്ങള്‍ എക്കാലവും ബാക്കിയാകും.
പക്ഷേ ദൃശ്യങ്ങള്‍
താങ്കൾ അവിടെ പറയുന്നത് എന്തായാലും അത് വിസ്മരിയ്ക്കപ്പെടുകയും താങ്കൾ അവിടെ നിൽക്കുന്ന ചിത്രങ്ങൾ മാത്രം അവർക്ക് ഇഷ്ടമുള്ള നുണകളോടെ പ്രചരിപ്പിയ്ക്കാൻ കഴിയുമെന്നും.വ്യാജ പ്രസ്താവനകള്‍ക്കൊപ്പം അത് ആര്‍എസ്എസുകാര്‍ പ്രചരിപ്പിക്കുകയും ചെയ്യും എന്നായിരുന്നു ശര്‍മിഷ്ഠയുടെ വരികള്‍. വ്യാജ കഥകള്‍ ഇതോടൊപ്പം ആര്‍എസ്എസും ബിജെപിയും പ്രചരിപ്പിക്കുകയും ചെയ്യും. ഇതൊരു തുടക്കം മാത്രമാണെന്നും ശര്‍മിഷ്ഠ കൂട്ടിച്ചേര്‍ത്തു.നുണകൾ എങ്ങനെ പരത്തണമെന്നും അതെങ്ങനെ വിശ്വസിപ്പിക്കണമെന്നും അവർക്ക് നന്നായി അറിയാം എന്നും അവര്‍ പറഞ്ഞു.
തൊപ്പിയിട്ട മുഖര്‍ജി
പരിപാടി കഴിഞ്ഞ് മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ തന്നെ ശര്‍മിഷ്ഠ പറഞ്ഞതുപോലെ പ്രണബിന്‌റെ ചിത്രങ്ങള്‍ ഉപയോഗിച്ചുള്ള നുണപ്രചാരണങ്ങള്‍ അര്‍എസ്എസ് തുടങ്ങി. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കൊപ്പം പ്രണബ് മുഖര്‍ജി തൊപ്പിയിട്ട് സല്യൂട്ട് ചെയ്യുന്ന ചിത്രമാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്.
ഫലിച്ചു
കാണു, ഇതാണ് താന്‍ പറഞ്ഞത്. ഇതുകൊണ്ടാണ് താന്‍ അച്ഛന് മുന്നറിയിപ്പ് നല്‍കിയത്. നാഗ്പൂരിലെ പരിപാടി കഴിഞ്ഞ് മണിക്കൂറുകള്‍ പോലും കഴിഞ്ഞിട്ടില്ല. താന്‍ പറഞ്ഞത് മുഴവന്‍ സത്യമായി എന്നായിരുന്നു വ്യാജ ചിത്രങ്ങള്‍ പ്രചരിച്ചതിന് പിന്നാലെ ശര്‍മ്മിളയുടെ ട്വീറ്റ്.