അമിത് ഷായുടെ ഹിന്ദിയല്ല, കേരളത്തിന്റെ മലയാളം... അഭിമാനം ഉയർത്തി മലയാളം, ഗാന്ധി വായനയിൽ നമ്പർ 1
അഹമ്മദാബാദ്: മഹാത്മാ ഗാന്ധി ആരുടേതെന്ന അവകാശ തര്‍ക്കത്തിലാണ് കോണ്‍ഗ്രസും ബിജെപിയും. രാഷ്ട്ര പിതാവ് നരേന്ദ്ര മോദിയാണോ മഹാത്മാ ഗാന്ധിയാണോ എന്ന വിചിത്രമായ തര്‍ക്കവും ഒരു വശത്തുണ്ട്. വിവാദങ്ങള്‍ക്കൊക്കെ ഇടയില്‍ രാജ്യം ഗാന്ധിജിയുടെ 150ാം ജന്മവാര്‍ഷികം ആഘോഷിക്കാന്‍ ഒരുങ്ങുകയാണ്. ഈ അവസരത്തില്‍ മലയാളികള്‍ക്ക് പ്രത്യേകമായി അഭിമാനിക്കാനും വകയുണ്ട്. സാക്ഷരതയില്‍ മാത്രമല്ല ഗാന്ധി വായനയിലും രാജ്യത്തെ മറ്റെല്ലാ സംസ്ഥാനങ്ങളേയും കടത്തി വെട്ടിയിരിക്കുകയാണ് കേരളം.
മഹാത്മാ ഗാന്ധിയുടെ ജന്മദേശം ഗുജറാത്താകട്ടെ, അദ്ദേഹത്തിന്റെ ആത്മകഥ ഏറ്റവും അധികം വായിച്ചിരിക്കുന്നത് മലയാളത്തിലാണ്. ഗാന്ധിജിയുടെ ആത്മകഥയായ 'എന്റെ സത്യാന്വേഷണ പരീക്ഷണ കഥ' എന്ന പുസ്തകം ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട ഇന്ത്യന്‍ ഭാഷ മലയാളമാണ്. ഗാന്ധിയുടെ മാതൃഭാഷയായ ഗുജറാത്തിയും ഹിന്ദിയും പോലും മലയാളത്തിന് പിറകിലാണ്.
'എന്റെ സത്യാന്വേഷണ പരീക്ഷണ കഥ'യുടെ മലയാള പരിഭാഷ ഇതുവരെ 8.24 ലക്ഷം കോപ്പികളാണ് വിറ്റുപോയിരിക്കുന്നത്. രണ്ടാം സ്ഥാനത്തുളളതും ദക്ഷിണേന്ത്യന്‍ ഭാഷ തന്നെ. മലയാളത്തിന് പിറകിലായി 7.35 ലക്ഷം കോപ്പികളുമായി തമിഴാണ് രണ്ടാമത്. ഗുജറാത്തിയില്‍ 6.71 ലക്ഷം കോപ്പികള്‍ വിറ്റഴിക്കപ്പെട്ടു. 1927ല്‍ ആദ്യമായി പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടത് ഗുജറാത്തിയിലാണ്.
ഹിന്ദിയില്‍ ഇതുവരെ 6.63 ലക്ഷം കോപ്പികളാണ് വിറ്റിരിക്കുന്നത്. ഗാന്ധിജിയുടെ ആത്മകഥ ഏറ്റവും കൂടുതല്‍ വിറ്റ് പോയിരിക്കുന്നത് പക്ഷേ ഇന്ത്യന്‍ ഭാഷകളിലല്ല. ഇംഗ്ലീഷിലാണ് പുസ്തകത്തിന്റെ കോപ്പികള്‍ ഏറ്റവും കൂടുതല്‍ ചിലവഴിക്കപ്പെട്ടത്. 20.98 ലക്ഷം കോപ്പികള്‍. ഗുജറാത്തിലെ നവജീവന്‍ ട്രസ്റ്റാണ് 'എന്റെ സത്യാന്വേഷണ പരീക്ഷണ കഥ' പ്രസാധകര്‍. കേരളത്തിലെ ഉയര്‍ന്ന സാക്ഷരതാ നിരക്കും വായനാ ശീലവുമാണ് മലയാളം മുന്നിലെത്താനുളള കാരണമെന്ന് നവജീവന്‍ ട്രസ്‌ററ് അംഗം വിവേക് ദേശായി അഭിപ്രായപ്പെട്ടു.