ഒടുക്കം രക്ഷ മൻമോഹൻ സിംഗ് തന്നെ! നിർമല സീതാരാമന്റെ പ്രഖ്യാപനങ്ങളിൽ പലതും മൻമോഹന്റെ നിർദേശങ്ങൾ
ദില്ലി: സാമ്പത്തിക മാന്ദ്യത്തില്‍ ഉഴലുന്ന രാജ്യം ശനിയാഴ്ച കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തെ ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കണ്ടത്. പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ സഹായിക്കുന്ന മികച്ച പ്രഖ്യാപനങ്ങള്‍ ധനമന്ത്രിയില്‍ നിന്നുമുണ്ടാകുമെന്ന് വ്യവസായ ലോകം കാത്തിരുന്നു.
എന്നാല്‍ നിര്‍മല സീതാരാമന്റെ മൂന്നാം ഉത്തേജന പാക്കേജ് നിലവിലെ സാമ്പത്തിക പ്രതിസന്ധിക്ക് ഉടനുളള പരിഹാരമാകില്ല എന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. ദീർഘകാലാടിസ്ഥാനത്തിൽ ഈ പ്രഖ്യാപനങ്ങൾ ഗുണം ചെയ്തേക്കും. അതിനിടെ നിര്‍മല സീതാരാമന് പ്രഖ്യാപിച്ച ഉത്തേജന പദ്ധതികള്‍ മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗ് മുന്നോട്ട് വെച്ച നിര്‍ദേശങ്ങളില്‍ നിന്ന് കടം കൊണ്ടതാണ് എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
പ്രതിസന്ധിയിൽ മുങ്ങി സാമ്പത്തിക രംഗം
രണ്ടാം മോദി സര്‍ക്കാര്‍ ഏറെ നിര്‍ണായകമായ ധനകാര്യ വകുപ്പ് നിര്‍മല സീതാരാമനെ ഏല്‍പ്പിച്ചത് ജിഎസ്ടിയും നോട്ട് നിരോധനവും നട്ടെല്ല് തകര്‍ത്ത ഇന്ത്യന്‍ സാമ്പത്തിക രംഗത്തെ കൈ പിടിച്ച് ഉയര്‍ത്തുക എന്ന ലക്ഷത്തോടെയാണ്. എന്നാല്‍ സര്‍ക്കാര്‍ 100 ദിവസം തികയ്ക്കുന്നതിന് മുന്‍പേ തന്നെ സാമ്പത്തിക മേഖല മൂക്ക് കുത്തി താഴെ വീഴുന്ന കാഴ്ചയാണ് കാണാനായത്. ഓട്ടോ മൊബൈല്‍ വ്യവസായം മുതല്‍ അടിവസ്ത്ര വിപണി വരെ തകര്‍ച്ചയെ നേരിട്ട് കൊണ്ടിരിക്കുന്നു.
മൻമോഹന്റെ നിർദേശങ്ങൾ
സോഷ്യല്‍ മീഡിയയില്‍ പലരും മോദിക്കും നിര്‍മല സീതാരാമനും നല്കിയ പരിഹാസം മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ മന്മോഹന് സിംഗിനോട് ഉപദേശം തേടൂ എന്നതായിരുന്നു. മന്മോഹന് സിംഗ് സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറുന്നതിന് വേണ്ടി 5 നിര്‍ദേശങ്ങള്‍ നല്കുകയുമുണ്ടായി. ജിഎസ്ടി നിരക്കുകള്‍ താഴ്ത്തുക, ബാങ്ക് അടക്കമുളള ധനകാര്യസ്ഥാപനങ്ങളില്‍ നിന്നും വായ്പ ലഭ്യമാക്കുക, ഗ്രാമീണ മേഖലയുടെ വാങ്ങല്‍ ശേഷി ഉയര്‍ത്തുക, ഓട്ടോ, ഇലക്ട്രിക്കല്‍, ടെക്സ്റ്റൈല്‍, ഭവന നിര്‍മ്മാണം മേഖലകളെ ഉത്തേജിപ്പിക്കുക, അമേരിക്ക-ചൈന വ്യാപര യുദ്ധത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുക എന്നിവയാണ് ആ നിര്‍ദേശങ്ങള്‍.
ഉപദേശം സ്വീകരിച്ചു
പ്രതിസന്ധിയിലായ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാനുളള നിര്‍മല സീതാരാമന്റെ മൂന്നാം പാക്കേജില്‍ ഈ നിര്‍ദേശങ്ങളുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങള്‍ കാണാവുന്നതാണ്. ബാങ്കുകളില്‍ നിന്ന് കൂടുതല്‍ വായ്പ ലഭ്യമാക്കുമെന്നും ഇതിനായി പൊതു മേഖല ബാങ്ക് മേധാവികളുടെ യോഗം ഈ മാസം 19ന് വിളിച്ച് ചേര്‍ക്കുമെന്നും നിര്‍മല സീതാരാമന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഭവന നിര്‍മ്മാണ രംഗത്തും ധനമന്ത്രി പ്രഖ്യാപനം നടത്തിയിട്ടുണ്ട്.
സമാനമായ നിർദേശങ്ങൾ
വിവിധ പാര്‍പ്പിട നിര്‍മ്മാണ പദ്ധതികളുടെ പൂര്‍ത്തീകരണത്തിനായി 10,000 കോടി രൂപ നീക്കി വെക്കും. മുടങ്ങിക്കിടക്കുന്ന പദ്ധതികളുടെ പൂര്‍ത്തീകരണമാണ് ഇത് വഴി ലക്ഷ്യമിടുന്നത്. ടെക്സ്റ്റൈല്‍ രംഗത്തെ പ്രഖ്യാപനങ്ങളും മന്മോഹന് സിംഗിന്റെ നിര്‍ദേശങ്ങളുമായി ബന്ധമുളളവയാണ്. ടെക്സ്റ്റൈല്‍ രംഗത്തെ കയറ്റുമതിക്കായി പുതിയ പദ്ധതി ജനുവരി 1 മുതല്‍ നടപ്പാക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. കൂടാതെ ജിഎസ്ടി നിരക്കുകള്‍ താഴ്ത്തി ക്രമീകരിക്കുക അടക്കമുളള നികുതി പരിഷ്കരണത്തിലേക്കും സര്‍ക്കാര്‍ കടക്കുമെന്ന് മന്ത്രി പറയുകയുണ്ടായി. ഇവയെല്ലാം മന്മോഹന് സിംഗിന്റെ നിര്‍ദേശങ്ങളുമായി ബന്ധമുളളവയാണ് എന്നത് ശ്രദ്ധേയമാണ്.