കാമുകിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു, വീഡിയോ ഷൂട്ട് ചെയ്തത് പ്രതിയുടെ അമ്മ! മകനും അമ്മയും പിടിയിൽ
ഛത്തീസ്ഗഡ്: ഛത്തീസ്ഗഡിനെ ബലോഡ ബസാറില്‍ നിന്ന് ഞെട്ടിക്കുന്ന പീഡന കഥ പുറത്ത്. അമ്മയുടെ സഹായത്തോടെ പ്രതിയായ യുവാവ് കാമുകിയെ പീഡിപ്പിക്കുകയും വീഡിയോ പകര്‍ത്തുകയും ചെയ്തു എന്നാണ് പോലീസ് ഛത്തീസ്ഗഡ് പോലീസ് വ്യക്തമാക്കുന്നത്. അമ്മയേയും മകനേയും പോലീസ് അറസ്റ്റ് ചെയ്തു.
പ്രണയം നടിച്ചാണ് പെണ്‍കുട്ടിയെ യുവാവ് വലയില്‍ വീഴ്ത്തിയതെന്ന് പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു. ശേഷം പെണ്‍കുട്ടിയെ ഇയാള്‍ ബലോഡ ബസാറിലുളള സ്വന്തം വീട്ടിലെത്തിച്ചു. മയക്കാനുളള മരുന്ന് നല്കി ബോധം കെടുത്തിയ ശേഷമാണ് പെണ്‍കുട്ടിയെ പ്രതി ബലാത്സംഗത്തിന് ഇരയാക്കിയത്.
പ്രതിയായ യുവാവിന് എല്ലാ സഹായവവും ചെയ്തത് അമ്മയാണെന്നും പോലീസ് കണ്ടെത്തി. പ്രതിയുടെ അമ്മയാണ് പെണ്‍കുട്ടിക്ക് മയക്ക് മരുന്ന് കലര്‍ത്തിയ ഭക്ഷണം കഴിക്കാന്‍ നല്‍കിയത്. യാതൊരു സംശയവും തോന്നാത്തതിനാല്‍ പെണ്‍കുട്ടി ഭക്ഷണം കഴിക്കുകയും ചെയ്തു. തുടര്‍ന്ന് ബോധം നഷ്ടപ്പെട്ട പെണ്‍കുട്ടിയെ പ്രതി ബലാത്സംഗം ചെയ്തു. ഈ സമയം അമ്മയായ സ്ത്രീ ഈ ക്രൂരതയുടെ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നുവെന്നും പോലീസ് പറയുന്നു.
പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു അമ്മയുടേയും മകന്റെയും ഉദ്ദേശം. നാല് ലക്ഷം രൂപയാണ് പെണ്‍കുട്ടിയില്‍ നിന്ന് പ്രതികള്‍ കൈക്കലാക്കിയത്. പ്രതിയുടെ സഹോദരിയും ഭര്‍ത്താവും ഈ കുറ്റകൃത്യത്തില്‍ പങ്കാളികളാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇവരാണ് പെണ്‍കുട്ടിയെ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയത്. പണം നല്‍കിയില്ലെങ്കില്‍ ദൃശ്യങ്ങള്‍ പുറത്ത് വിടും എന്ന് ഭീഷണിപ്പെടുത്തിയാണ് പ്രതികള്‍ പണം തട്ടിയത്.
ഭയന്ന പെണ്‍കുട്ടി 4 ലക്ഷം രൂപ പ്രതികള്‍ക്ക് നല്‍കുകയും ചെയ്തു. ഭൂമി വില്പന നടത്തിയത് വഴി ലഭിച്ച 6 ലക്ഷം രൂപ പെണ്‍കുട്ടിയെ അച്ഛന് നേരത്തെ ഏല്‍പ്പിച്ചിരുന്നു. ഇതില്‍ നിന്നുമാണ് നാല് ലക്ഷം രൂപ പ്രതികള്‍ക്ക് നല്‍കിയത്. എന്നാല്‍ പണത്തില്‍ 4 ലക്ഷത്തിന്റെ കുറവ് കണ്ടെത്തിയ പെണ്‍കുട്ടിയുടെ അച്ഛന് കാരണം തിരക്കിയപ്പോഴാണ് ക്രൂരമായ പീഡനത്തിന്റെ കഥ പുറത്ത് വന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയും അച്ഛനും പോലീസില്‍ പരാതിപ്പെടുകയായിരുന്നു.