മകളെ ബലാത്സംഗം ചെയ്തെന്ന് പരാതി നൽകി; ജാമ്യത്തിലിറങ്ങിയ പ്രതികൾ യുവതിയെ തല്ലിക്കൊന്നു, വീഡിയോ വൈറൽ!
ലഖ്നൗ: രാജ്യത്ത് ബലാത്സംഗ കേസുകളും ആക്രമണങ്ങളും കൂടുന്നു എന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ കൂടുന്നു എന്നായിരകുന്നു റിപ്പോർട്ട്. ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ ക്രിമിനൽ കേസുകൾ കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്തതെന്നായിരുന്നു പറതത് വന്ന വിവരം. ഇതിന് പിന്നാലെ ഉത്തർപ്രദേശിൽ നിന്ന് ഞെട്ടിക്കുന്ന റിപ്പോർട്ടുകളും പുറത്ത് വരുകയാണ്.
സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾക്ക് ഉത്തർപ്രദേശിൽ അറുതിയില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്. മകളെ കൂട്ടബലാത്സംഗം ചെയ്ത സംഘത്തിന്റെ ആക്രമണത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സ്ത്രീ മരണപ്പെട്ടന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഉത്തർപ്രദേശ് കാൺപൂരിൽ നാൽപ്പതുകാരിയെ ആറുപേർ ചേർന്നാണ് അടിച്ചുകൊന്നത്.
ബലാത്സംഗ പരാതി നൽകി
മകളെ ബലാത്സംഗം ചെയ്തെന്ന് പോലീസിന് പരാതി നൽകിയതിനാണ് പ്രതികൾ യുവതിയെ മർദ്ദിച്ച് കൊലപ്പെടുത്തിയത്. 2018ലായിരുന്നു പതിമൂന്ന് കാരിയായ പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പെൺകുട്ടിയെ രക്ഷിക്കാനായില്ല.
ജാമ്യത്തിൽ പുറത്തിറങ്ങി
പ്രതികളായ ആബിദ്, മിന്റു, മെഹ്ബൂബ്, ചാന്ദ് ബാബു, ജമീല്‍, ഫിറോസ് എന്നിവരില്‍ മൂന്നുപേരെ പരാതിയെ തുടര്‍ന്ന് പേലീസ് അറസ്റ്റുചെയ്തു. എന്നാല്‍ ഒരു പ്രാദേശിക കോടതി ഇവര്‍ക്ക് ജാമ്യം അനുവദിക്കുകയായിരുന്നു. ജാമ്യത്തിലിറങ്ങിയ പ്രതികള്‍ കഴിഞ്ഞ വ്യാഴാഴ്ച പെണ്‍കുട്ടിയുടെ വീട്ടിലെത്തുകയും കുടുംബാംങ്ങളോട് കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു.
പ്രതികളുടെ ആവശ്യം നിരാകരിച്ചു
എന്നാൽ കുടുംബം ഈ ഭീഷണി തള്ളി കളഞ്ഞു. ഇതോടെ രോഷാകുലരായ പ്രതികൾ കുടുംബാംഗങ്ങളെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. പരിക്കേറ്റ പെൺകുട്ടിയുടെ അമ്മയ്ക്കും ബബന്ധുവായ മറ്റൊരു സ്ത്രീയ്ക്കും പ്രതികളുടെ മർദ്ദനത്തിൽ കാര്യമായ പരിക്ക് പറ്റി. തുടർന്ന് രണ്ട് പേരെയും സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകിട്ടോടെ പെൺകുട്ടിയുടെ അമ്മ മരണപ്പെടുകയായിരുന്നു.
മൂന്ന് പേർ പിടിയിൽ
അതേസമയം പെൺകുട്ടിയുടെ കുടുംബത്തിന് നേരയുണ്ടായ ആക്രമണത്തിൽ മൂന്ന് പേർ പിടിയിലായതായി പോലീസ് അറിയിച്ചു. ബാക്കി മൂന്ന് പേർക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജ്ജിതമാക്കി. പോലീസ് ഏറ്റുമുട്ടലിന് ഒടുവിലാണ് മൂന്ന് പേരിൽ ഒരാളെ പോലീസ് കീഴടക്കിയത്. ആക്രമണത്തിനിടയിൽ പെൺകുട്ടിയുടെ വീടിന്റെ ടെറസിന്റെ മുകളിൽ നിന്ന് ചിത്രീകരിച്ച വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. വീഡിയോയില്‍ ചുവന്ന കുര്‍ത്തയണിഞ്ഞ സ്ത്രീയെ വെളുത്ത വസ്ത്രമണിഞ്ഞ ഒരാള്‍ മുഖത്ത് ചവിട്ടുന്നത് കാണാം. എന്നാൽ ആരുടെയും മുഖം വീഡിയോയിൽ വ്യക്തമല്ല.