വിശപ്പകറ്റാൻ മകൻ മണ്ണുവാരിത്തിന്നുന്നു, മുഴുപ്പട്ടിണി, 4 മക്കളെ അമ്മ ശിശുക്ഷേമ സമിതിക്ക് കൈമാറി
തിരുവനന്തപുരം: പട്ടിണി മൂലം പെറ്റമ്മ മക്കളെ ശിശുക്ഷേമ സമിതിക്ക് കൈമാറി. തിരുവനന്തപുരം കൈതമുക്കിൽ റെയിൽവേ പുറമ്പോക്കിൽ താമസിക്കുന്ന സ്ത്രീയാണ് മക്കളെ ശിശുക്ഷേമ സമിതിയെ സംരക്ഷിക്കാൻ ഏൽപ്പിച്ചത്. ഇവരുടെ ആറ് മക്കളിൽ നാല് പേരെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു. തിരുവനന്തപുരം ശിശിക്ഷേമ സമിതി ഓഫീസിൽ കഴിഞ്ഞ ദിവസമാണ് കുട്ടികളുടെ അമ്മ അപേക്ഷ സമർപ്പിച്ചത്.
ദേശീയ പൗരത്വ പട്ടിക 2024ല് രാജ്യം മൊത്തം നടപ്പാക്കുമെന്ന് അമിത് ഷാ
വിശപ്പ് സഹിക്കാൻ കഴിയാതെ മൂത്ത കുട്ടി മണ്ണുവാരിത്തിന്ന് വിശപ്പടക്കിയതായും ശിശുക്ഷേമ സമിതിക്ക് നൽകിയ അപേക്ഷയിൽ ഈ അമ്മ പറയുന്നു. ആറ് മക്കളിൽ മൂത്തയാൾക്ക് 7 വയസും ഇളയ കുട്ടിക്ക് മൂന്ന് മാസവുമാണ് പ്രായം. കൂലിപ്പണിക്കാരനായ ഭർത്താവ് സ്ഥിരം മദ്യപാനിയാണ്. വീട്ടു ചെലവുകൾക്കുള്ള തുക ഇയാൾ നൽകാറില്ല.
മുലപ്പാൽ കുടിക്കുന്ന ഇളയ രണ്ട് കുട്ടികൾ ഒഴികെ ബാക്കി നാലു പേരെയും ശിശുക്ഷേമ സമിതി ഏറ്റെടുത്തു. ഇവരേ കൂടി നോക്കാൻ കഴിയാത്ത സാഹചര്യം വന്നാൽ ആ കുട്ടികളെയും ശിശുക്ഷേമ സമിതി ഏറ്റെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ടാർപോളിൻ കെട്ടിമറച്ച കുടിലിലാണ് ഇവർ താമസിക്കുന്നത്. ഭർത്താവ് മദ്യപിച്ച് വന്ന് കുട്ടികളെ മർദ്ദിക്കാറുണ്ടെന്നും പരാതിയിൽ ഇവർ പറയുന്നു. എന്നാൽ ഭർത്താവിനെതിരെ പരാതിയില്ലെന്നും മക്കൾ ആരോഗ്യത്തോടെയും സുരക്ഷിതരായും വളരണമെന്ന് മാത്രമാണ് ആഗ്രഹമെന്നും ഇവർ പറയുന്നു.
തൈക്കാട് അമ്മത്തൊട്ടിലിലേക്കാണ് ഏറ്റെടുത്ത കുട്ടികളെ ഇപ്പോൾ കൊണ്ടുപോയിരിക്കുന്നത്. വിദ്യാഭ്യാസമടക്കമുള്ള സാഹചര്യങ്ങൾ കുട്ടികൾക്ക് ഒരുക്കി നൽകും. നിശ്ചിത സമയങ്ങളിൽ മാതാപിതാക്കൾക്ക് കുട്ടികളെ ഇവിടെ വന്ന് കാണാം. കുട്ടികൾക്ക് 18 വയസു തികയും വരെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലാകും ഉണ്ടാവുക. വാർത്ത ശ്രദ്ധയിൽപ്പെട്ടകതിനെ തുടർന്ന് സ്ഥലത്തെത്തിയ മേയർ കുട്ടികളുടെ അമ്മയ്ക്ക് ഉടൻ തന്നെ താൽക്കാലിക ജോലി നൽകുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.