18കാരിയും 35കാരിയായ ടീച്ചറും തമ്മിൽ പ്രണയം! സ്വവർഗപ്രണയത്തെ എതിർത്ത മാതാവിനെ കമിതാക്കൾ തല്ലിക്കൊന്നു
മാർച്ച് ഒമ്പത് വെള്ളിയാഴ്ചയാണ് 38കാരിയായ മാതാവിനെ 18 വയസുകാരിയായ മകൾ ക്രൂരമായി ആക്രമിച്ചത്.
ദില്ലി: സ്വവർഗപ്രണയത്തെ എതിർത്ത മാതാവിനെ 18 വയസുകാരിയായ മകളും അദ്ധ്യാപികയും ചേർന്ന് തല്ലിക്കൊന്നു. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. മകളുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ 38 വയസുകാരിയായ മാതാവ് കഴിഞ്ഞദിവസം മരണപ്പെട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
മാർച്ച് ഒമ്പത് വെള്ളിയാഴ്ചയാണ് 38കാരിയായ മാതാവിനെ 18 വയസുകാരിയായ മകൾ ക്രൂരമായി ആക്രമിച്ചത്. ഗാസിയബാദിലെ വീട്ടിൽ വച്ചായിരുന്നു സംഭവം. പെൺകുട്ടിയുമായി പ്രണയത്തിലായിരുന്ന 35 വയസുകാരിയായ സ്കൂൾ അദ്ധ്യാപികയും സ്ത്രീയെ ആക്രമിച്ചിരുന്നു. ഇരുവരും ചേർന്ന് സ്ത്രീയെ കമ്പി വടി കൊണ്ടും ദണ്ഢ് ഉപയോഗിച്ചും ക്രൂരമായി ആക്രമിച്ചെന്നാണ് ഭർത്താവിന്റെ പരാതിയിൽ പറയുന്നത്.
പരിക്ക്...
വെള്ളിയാഴ്ച വൈകീട്ട് ഗാസിയാബാദിലെ വീട്ടിൽ വച്ചാണ് വീട്ടമ്മയ്ക്ക് നേരെ ആക്രമണമുണ്ടായത്. സംഭവ സമയത്ത് സ്ത്രീയും മകളും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. പിന്നീട് മകളുടെ അദ്ധ്യാപികയായ 35കാരിയും വീട്ടിലെത്തി. തുടർന്ന് ഇരുവരും തമ്മിലുള്ള സ്വവർഗ പ്രണയത്തെ ചൊല്ലി വീട്ടിൽ വഴക്കായി. ഇതിനിടെയാണ് 18കാരിയായ മകളും അദ്ധ്യാപികയും ചേർന്ന് കമ്പി വടി കൊണ്ട് മാതാവിനെ ആക്രമിച്ചത്. ഇതിനുപിന്നാലെ മകളും അദ്ധ്യാപികയും വീട്ടിൽ നിന്നും ഓടിരക്ഷപ്പെട്ടു. വൈകീട്ട് സ്കൂളിൽ നിന്ന് വന്ന രണ്ടാമത്തെ മകളാണ് ആക്രമണത്തിൽ പരിക്കേറ്റ് ചോരയൊലിപ്പിച്ച് കിടന്നിരുന്ന അമ്മയെ ആദ്യം കണ്ടത്. തുടർന്ന് ഈ മകൾ തന്നെ സമീപത്തുള്ള പോലീസ് സ്റ്റേഷനിൽ വിളിച്ച് വിവരമറിയിച്ചു.
മരണം...
കാവി നഗർ പോലീസ് സ്റ്റേഷനിൽ നിന്നും പോലീസ് എത്തിയാണ് വീട്ടമ്മയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. പരിക്ക് ഗുരുതരമായതിനാൽ ഇവരെ പിന്നീട് ദില്ലിയിലെ ആശുപത്രിയിലേക്ക് മാറ്റി. ദില്ലിയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ഞായറാഴ്ച രാവിലെയാണ് 38കാരിയായ സ്ത്രീ മരണത്തിന് കീഴടങ്ങിയത്. ഇതിനുപിന്നാലെ മകൾക്കെതിരെയും അവളുടെ അദ്ധ്യാപികയ്ക്കെതിരെയും കൊല്ലപ്പെട്ട സ്ത്രീയുടെ ഭർത്താവ് പോലീസിൽ പരാതി നൽകി. ഇതോടെയാണ് മകളുടെ സ്വവർഗാനുരാഗം സംബന്ധിച്ച് പുറത്തറിയുന്നത്. അദ്ധ്യാപികയുമായുള്ള പ്രണയത്തെ എതിർത്തതാണ് വീട്ടമ്മയെ ആക്രമിക്കുന്നതിലേക്ക് നയിച്ചതെന്നാണ് ഭർത്താവും ആരോപിക്കുന്നത്. പോലീസിന്റെ പ്രാഥമിക അന്വേഷണത്തിലും ഇക്കാര്യം വ്യക്തമായിട്ടുണ്ട്.
അദ്ധ്യാപികയോട്...
സ്കൂളിൽ പഠിക്കുന്ന കാലത്താണ് മദ്ധ്യവയസ്കയായ അദ്ധ്യാപികയും മകളും തമ്മിൽ അടുപ്പത്തിലായതെന്നാണ് കൊല്ലപ്പെട്ട സ്ത്രീയുടെ ഭർത്താവ് പറയുന്നത്. ഭർത്താവുമായി വേർപിരിഞ്ഞ് താമസിക്കുന്ന അദ്ധ്യാപിക മകൾ പഠിച്ചിരുന്ന അതേ സ്കളിലാണ് ജോലി ചെയ്തിരുന്നത്. 18കാരിയായ മകളും 35കാരിയായ അദ്ധ്യാപികയും തമ്മിൽ പ്രണയത്തിലാണെന്ന കാര്യം മാസങ്ങൾക്ക് മുൻപ് മാത്രമാണ് മാതാപിതാക്കൾ കണ്ടെത്തിയത്. തുടർന്ന് മകളോട് ഈ ബന്ധത്തിൽ നിന്ന് പിന്മാറണമെന്ന് ഇരുവരും ആവശ്യപ്പെട്ടിരുന്നു. എന്നാൽ അദ്ധ്യാപികയുമായി വേർപിരിയാനാകാത്ത വിധം അടുപ്പത്തിലായ മകൾ ബന്ധത്തിൽ നിന്നും പിന്മാറാൻ കൂട്ടാക്കിയില്ല. ഇതിനെ തുടർന്ന് പ്ലസ് വണിൽ പഠിക്കുകയായിരുന്ന മകളുടെ പഠനം അവസാനിപ്പിക്കാൻ പിതാവ് തീരുമാനമെടുത്തു.
തുടർന്നു...
എന്നാൽ പഠനം അവസാനിപ്പിച്ചിട്ടും അദ്ധ്യാപികയുമായുള്ള പ്രണയബന്ധം അവസാനിപ്പിക്കാൻ പെൺകുട്ടി തയ്യാറായിരുന്നില്ല. രണ്ട് മാസം മുൻപ് അദ്ധ്യാപികയോടൊപ്പം പെൺകുട്ടി വീട് വിട്ടിറങ്ങി. അന്ന് പോലീസിന്റെ സഹായത്തോടെയാണ് മാതാപിതാക്കൾ മകളെ കണ്ടെത്തി വീട്ടിൽ തിരിച്ചെത്തിച്ചത്. ഈ സംഭവത്തിന് ശേഷം മാതാപിതാക്കളും മകളും തമ്മിൽ നിരന്തരം വഴക്കിട്ടിരുന്നു. സ്വവർഗപ്രണയത്തെ ഒരുതരത്തിലും അംഗീകരിക്കാനാകില്ലെന്നായിരുന്നു മാതാപിതാക്കളുടെ നിലപാട്. ഇതോടെ അദ്ധ്യാപികയോടൊപ്പം വീണ്ടും ഒളിച്ചോടാനായിരുന്നു മകളുടെ തീരുമാനം. ഇതിനുവേണ്ടിയാണ് അദ്ധ്യാപിക വെള്ളിയാഴ്ച വീട്ടിലെത്തിയതെന്നും, ഭാര്യയെ ആക്രമിച്ച ശേഷം ഇരുവരും ഒരുമിച്ച് ഒളിച്ചോടിയതാണെന്നുമാണ് ഭർത്താവിന്റെ പരാതിയിലുള്ളത്.
പോലീസ്...
ഗാസിയാബാദിൽ ബസ്, ടാക്സി സർവ്വീസുകൾ ഓപ്പറേറ്റ് ചെയ്യുന്ന സ്ഥാപനം നടത്തുന്നയാളാണ് പെൺകുട്ടിയുടെ അച്ഛൻ. സമൂഹത്തിൽ ഉയർന്നനിലയിൽ ജീവിക്കുന്ന കുടുംബത്തിന് മകളുടെ സ്വവർഗപ്രണയം കടുത്ത അപമാനമുണ്ടാക്കിയെന്നാണ് ഇയാളുടെ ആരോപണം. സംഭവത്തിൽ മകൾക്കെതിരെയും അദ്ധ്യാപികയ്ക്കെതിരെയുമാണ് ഇയാൾ പരാതി നൽകിയിട്ടുള്ളത്. പിതാവിന്റെ പരാതിയിൽ 18കാരിയായ മകളെയും 35കാരിയായ അദ്ധ്യാപികയെയും പ്രതിചേർത്ത് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് കാവി നഗർ പോലീസ് അറിയിച്ചു. ഇരുവർക്കുമെതിരെ ഐപിസി 304-ാം വകുപ്പ് പ്രകാരം മനപൂർവ്വമായ നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്. കൊലപാതകത്തിന് കേസെടുക്കണമോ എന്ന കാര്യം പിന്നീട് പരിശോധിക്കുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്. സ്വവർഗ പ്രണയത്തെ എതിർത്തതാണ് വീട്ടമ്മയ്ക്കെതിരായ അക്രമത്തിന് കാരണമെന്നും, സംഭവത്തിന് ശേഷം ഒളിവിൽ പോയിരിക്കുന്ന പ്രതികൾക്കായി തിരച്ചിൽ ശക്തമാക്കിയിട്ടുണ്ടെന്നും കാവി നഗർ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ സമർജീത് സിങ് മാധ്യമങ്ങളോട് പറഞ്ഞു.
ബൽറാമിനെ തടയാൻ വന്നവർക്ക് മുന്നിൽ നീലക്കൊടി വീശി കെഎസ് യു പ്രവർത്തക! നേതാക്കളുടെ അഭിനന്ദനം...
ഒരു മാർക്കിന് പരീക്ഷയിൽ തോറ്റു! കണ്ണൂരിലെ എൽപി സ്കൂൾ അദ്ധ്യാപിക തീകൊളുത്തി ആത്മഹത്യ ചെയ്തു...
ലോഡ്ജിൽ മുറിയെടുത്ത കമിതാക്കൾ വിഷം കഴിച്ചു! 17 വയസുകാരിയായ പെൺകുട്ടി മരിച്ചു, യുവാവ് ഗുരുതരാവസ്ഥയിൽ