ഭാര്യയേയും മകളേയും കൊലപ്പെടുത്താൻ വാടകക്കൊലയാളിയെ ഏർപ്പെടുത്തിയ ശേഷം വ്യവസായി ആത്മഹത്യ ചെയ്തു
ഭോപ്പാൽ: ഭാര്യയേയും മകളേയും കൊലപ്പെടുത്താൻ വാടകക്കൊലയാളിയെ ഏർപ്പാടാക്കിയ ശേഷം വ്യവസായി ആത്മഹത്യ ചെയ്തു. മധ്യപ്രദേശിലെ സാഗറിലാണ് സംഭവം. ബുന്ദേൽഖണ്ഡിലെ സിമന്റ് വ്യാവസായിയായിരുന്ന ബ്രജേഷ് ചൗരസ്യ, മകൾ മഹിമ(16), എന്നിവരെയാണ് കഴിഞ്ഞ മാസം പതിനേഴാം തീയതി മരിച്ച നിലയിൽ കണ്ടെത്തിയത്.
സുപ്രീം കോടതി രക്ഷകൻ... ഉന്നാവോ പെണ്കുട്ടിയ്ക്ക് 25 ലക്ഷം നഷ്ടപരിഹാരം; 24 മണിക്കൂറിൽ കൊടുക്കണം
കടബാധ്യതയെ തുടർന്നാണ് ബ്രജേഷ് ജീവനൊടുക്കാൻ തീരുമാനിക്കുന്നത്. മകളേയും ഭാര്യയേയും വെടിവെച്ച് കൊലപ്പെടുത്താൻ ഇയാൾ വാടകക്കൊലയാളിയെ ഏൽപ്പിക്കുകയായിരുന്നു. മരിക്കുന്നതിന് മുമ്പ് ബ്രജേഷ് എഴുതിയ കത്ത് കണ്ടെത്തിയതിനെ തുടർന്നാണ് സംഭവങ്ങളുടെ ചുരുളഴിയുന്നത്. 90 ലക്ഷത്തോളം രൂപയുടെ കടബാധ്യത തനിക്കുണ്ടെന്ന് ഹിന്ദിയിലെഴുതിയ കത്തിൽ ഇയാൾ പറയുന്നു.
ബ്രജേഷ് ക്വട്ടേഷൻ നൽകിയ വാടകക്കൊലയാളിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബീഹാർ സ്വദേശിയായ രഞ്ജൻ റായിയാണ് അറസ്റ്റിലായത്. ഭാര്യയേയും മകളേയും കൊലപ്പെടുത്തുന്നതിനായി ബ്രജേഷ് 90,000 രൂപ കൈമാറിയതായി ഇയാൾ സമ്മതിച്ചിട്ടുണ്ട്.
ജൂലൈ 17ന് പുലർച്ചെ 1.45ഓടെയാണ് പട്രോളിംഗിനിടെ പോലീസ് സംഘം വഴിയരികിൽ നിർത്തിയിട്ടിരിക്കുന്ന കാർ കാണുന്നത്. ബ്രജേഷിനേയും മകളേയും കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഭാര്യ രാധ അബോധാവസ്ഥയിലായിരുന്നു. സംഭവസ്ഥലത്ത് നിന്ന് ആയുധങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. ബ്രജേഷ് വീട്ടിൽ വെച്ച് തനിക്കും മകൾക്കും കുടിക്കാൻ ഒരു പാനിയം തന്നെന്നും പിന്നീട് സംഭവിച്ചതൊന്നും ഓർമയില്ലെന്നും രാധ പോലീസിന് മൊഴി നൽകി. മകളേയും ഭാര്യയേയും കാറിൽ ഇരുത്തിയ ശേഷം ബ്രജേഷ് വാടകക്കൊലയാളിയെ കാത്തുനിന്നതായി പോലീസ് പറയുന്നു.
ആദ്യം മഹിമയേയാണ് കൊലപ്പെടുത്തിയത്. രാധയെ വെടിവയ്ക്കാൻ ശ്രമിക്കുന്നതിനിടെ ആരോ വരുന്നത് ശ്രദ്ധയിൽപ്പെട്ട കൊലയാളി സംഭവ സ്ഥലത്ത് നിന്നും മാറി നിന്നു. താൻ ജോലി പൂർത്തിയാക്കിയിട്ടുണ്ടെന്ന് കൊലയാളി ബ്രജേഷിനെ അറിയിച്ചു. നേരിട്ട് കണ്ട് ബോധ്യപ്പെട്ട് തിരികെ വരാമെന്ന് പറഞ്ഞ് പോയ കാറിന് സമീപത്തേയ്ക്ക് പോയ ബ്രജേഷ് പിന്നീട് മടങ്ങി വന്നില്ല.
ഏറെ നേരമായിട്ടും ബ്രജേഷിനെ കാണാതെ വന്നതോടെ വാടകക്കൊലയാളി കാറിനടുത്ത് എത്തിയപ്പോഴാണ് ബ്രജേഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് ഇയാൾ കൊലപാതകത്തിന് ഉപയോഗിച്ച തോക്കുമായി പശ്ചിമ ബംഗാളിലേക്ക് കടക്കുകയായിരുന്നു. ചൗരസ്യയുടെ ഫോൺ രേഖകൾ പരിശോധിച്ചതിൽ നിന്നാണ് ഇയാൾ വാടകകൊലയാളിയുമായി ബന്ധപ്പെട്ടതായി വ്യക്തമായത്.