കമൽനാഥിനേയും ദിഗ്വിജയ് സിംഗിനേയും ദില്ലിക്ക് തട്ടും, മധ്യപ്രദേശ് മുന്നേറ്റത്തിൽ ബിജെപി മന്ത്രി
ഭോപ്പാല്‍: ശിവരാജ് സിംഗ് ചൗഹാന് സര്‍ക്കാരിന്റെ ഭാവി നിര്‍ണയിക്കുന്ന മധ്യപ്രദേശിലെ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി വിജയത്തിലേക്ക് അടുക്കുകയാണ്. ഫലസൂചനകള്‍ പുറത്ത് വരുന്നതോടെ ബിജെപി-കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ മധ്യപ്രദേശില്‍ വാക്പോര് തുടങ്ങി. 28 സീറ്റുകളിലേക്കാണ് മധ്യപ്രദേശില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്. ഭരണം നിലനിര്‍ത്താന്‍ ബിജെപിക്ക് 9 സീറ്റുകള്‍ മാത്രം മതി.
നിലവില്‍ 19 സീറ്റുകളില്‍ ആണ് ബിജെപി സംസ്ഥാനത്ത് മുന്നേറുന്നത്. കോണ്‍ഗ്രസിനാകട്ടെ എട്ട് സീറ്റുകളില്‍ മാത്രമാണ് ലീഡ്. ബിജെപിയുടെ മുന്നേറ്റത്തില്‍ വോട്ടിംഗ് മെഷീനെ സംശയിച്ച് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ് രംഗത്ത് വന്നിരുന്നു. ഇതോടെ സിംഗിന് മറുപടിയുമായി സംസ്ഥാന മന്ത്രി നരോത്തം മിശ്രയും രംഗത്ത് എത്തി.
ദിഗ്വിജയ് സിംഗ് വോട്ടിംഗ് യന്ത്രത്തെ സംശയിക്കുകയാണ് എങ്കില്‍ അതിനര്‍ത്ഥം ബിജെപി സംസ്ഥാനത്ത് വിജയിക്കുകയാണ് എന്നാണെന്ന് നരോത്തം മിശ്ര പ്രതികരിച്ചു. ബിജെപിക്ക് ഒന്നും നഷ്ടപ്പെടാനില്ല. നഷ്ടപ്പെടാനുളളവരോട് വേണം ചോദ്യങ്ങള്‍ ചോദിക്കാന്‍ എന്നും പ്രതികരണം തേടിയ മാധ്യമപ്രവര്‍ത്തകരോട് നരോത്തം മിശ്ര മറുപടി നല്കി. ബിജെപിക്ക് ഇവിടം മുതല്‍ നേട്ടം മാത്രമേ ഉളളൂ.
Recommended Video
വ്യക്തമായ ഭൂരിപക്ഷത്തിലേക്കാണ് ബിജെപി നീങ്ങിക്കൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസിന്റെ രണ്ട് മുതിര്‍ന്ന നേതാക്കളേയും ഉടനെ തന്നെ ദില്ലിയിലേക്ക് തട്ടും എന്നും മിശ്ര പറഞ്ഞു. ദിഗ്വിജയ് സിംഗിനേയും കമല്‍നാഥിനേയും ഉദ്ദേശിച്ചാണ് മിശ്രയുടെ പരാമര്‍ശങ്ങള്‍. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തില്‍ 22 എംഎല്‍എമാര്‍ കോണ്‍ഗ്രസ് വിട്ടതോടെയാണ് കമല്‍നാഥ് സര്‍ക്കാര്‍ വീണതും ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നതും. കോണ്‍ഗ്രസിനെ സംബന്ധിച്ച് ഇത് അഭിമാന പോരാട്ടമാണ്. എന്നാല്‍ സിന്ധ്യയ്ക്ക് മുന്നില്‍ കമല്‍നാഥ് മുട്ട് മടക്കേണ്ടി വരും എന്നാണ് തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്.