'മധ്യപ്രദേശിൽ 27 ൽ 22 സീറ്റും കോൺഗ്രസിനെന്ന്, ആർഎസ്എസ് സർവ്വേ ആയുധമാക്കി കോൺഗ്രസ്
ഭോപാൽ; നവംബറിലാണ് മധ്യപ്രദേശിൽ 27 മണ്ഡലങ്ങളിൽ നിയമസഭ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. തിരഞ്ഞെടുപ്പ് തീയതി എപ്പോഴാണെന്ന് കമ്മീഷൻ പ്രഖ്യാപിച്ചിട്ടില്ലേങ്കിലും ഇതിനോടകം തന്നെ കോൺഗ്രസും ബിജെപിയും കൊണ്ടുപിടിച്ചുള്ള പ്രചരണങ്ങൾ ശക്തമാക്കിയിട്ടുണ്ട്.
കോൺഗ്രസ് തങ്ങളുടെ 15 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കഴിഞ്ഞു. സ്ഥാനാർത്ഥി പ്രഖ്യാപനം വേഗത്തിൽ പൂർത്തിയാക്കുമെന്നും മധ്യപ്രദേശിൽ ഏത് വിധേനയും അധികാരം തിരിച്ച് പിടിക്കുമെന്നുമാണ് കോൺഗ്രസ് അവകാശപ്പെടുന്നത്. അതിനിടെ കോൺഗ്രസിന്റെ പ്രതീക്ഷ ഉയർത്തിയിരിക്കുകയാണ് ഉപതിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ചുള്ള ആർഎസ്എസ് സർവ്വേ ഫലം.
ഭരണം ഉറപ്പിക്കാം
ജ്യോതിരാദിത്യ സിന്ധ്യയ്ക്കൊപ്പം ബിജെപിയിലേക്ക് പോയ 22 കോൺഗ്രസ് എംഎൽഎമാരുടേത് ഉൾപ്പെടെയുള്ള 27 മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. 27 ൽ കുറഞ്ഞത് 9 സീറ്റുകളിൽ വിജയിക്കാൻ കഴിഞ്ഞാൽ മധ്യപ്രദേശിൽ ബിജെപിക്ക് ഭരണ കസേര ഉറപ്പിക്കാം. കൂറുമാറിയെത്തിയവരെ തന്നെയാണ് ബിജെപി 22 മണ്ഡലങ്ങളിൽ സ്ഥാനാർത്ഥിയാക്കുക.
ബിജെപിയിലെ ഭിന്നത
അതേസമയം സ്ഥാനാർത്ഥി നിർണയം ഉൾപ്പെടെയുള്ള കാര്യങ്ങൾ ബിജെപിയിൽ വലിയ ഭിന്നതയ്ക്കാണ് വഴിവെച്ചിരിക്കുന്നത്. സിന്ധ്യ ക്യാമ്പിന് ബിജെപിയിൽ അമിത പ്രാധാന്യം നൽകുന്നത് പാർട്ടിയിലെ പല മുതിർന്ന നേതാക്കളേയും ചൊടിപ്പിച്ചിട്ടുണ്ട്. മന്ത്രിസഭ വികസനത്തിൽ മുതിർന്ന ബിജെപി നേതാക്കളെ ഒഴിവാക്കി സിന്ധ്യ പക്ഷത്തെ 14 പേരെ ഉൾപ്പെടുത്തിയതോടെ ഭിന്നത രൂക്ഷമായി.
സിന്ധ്യയ്ക്ക് വേണ്ടി പ്രചരണം നടത്തില്ല
തങ്ങളെ തഴയുന്ന നേതൃത്വത്തിന്റെ നടപടിയിൽ പ്രതിഷേധിച്ച് ചിലർ പാർട്ടി വിട്ടു. ചിലരാകട്ടെ ശത്രുപക്ഷമായ കോൺഗ്രസിൽ ചേർന്ന് സിന്ധ്യയ്ക്കും കൂട്ടർക്കുമെതിരെ 'യുദ്ധം' പ്രഖ്യാപിക്കുകയും ചെയ്തു. പാർട്ടിയിൽ തുടരുന്ന അതൃപ്തരാകട്ടെ സിന്ധ്യ പക്ഷത്തെ നേതാക്കൾക്ക് വേണ്ടി പ്രചരണം നടത്തില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. പ്രത്യേകിച്ച് സിന്ധ്യയുടെ സ്വാധീന മേഖലയായ ചമ്പൽ-ഗ്വാളിയാർ പ്രദേശത്ത്.
ആർഎസ്എസ് സർവ്വേ
ബിജെപിയിലെ ഭിന്നതകൾ തിരഞ്ഞെടുപ്പിൽ തങ്ങൾക്ക് ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. അതിനിടെ പാർട്ടിയുടെ പ്രതീക്ഷ ഉയർത്തിയിരിക്കുകയാണ് തിരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള ആർഎസ്എസിന്റെ സർവ്വേ ഫലം. ആകെയുള്ള 27 സീറ്റിൽ 22 ഉം കോൺഗ്രസ് ജയിക്കുമെന്നാണ് ആർഎസ്എസ് സർവ്വേ പ്രവചിക്കുന്നതെന്നാണ് കോൺഗ്രസ് അവകാശപ്പെടുന്നത്.
പ്രാദേശിക മാധ്യമ വാർത്തകൾ
തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന 16 നിയമസഭ മണ്ഡലങ്ങൾ ഉൾപ്പെട്ട ചമ്പൽ ഗ്വാളിയാർ പ്രദേശത്ത് ജ്യോതിരാദിത്യ സിന്ധ്യയും മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും ഒന്നിച്ചുള്ള തിരഞ്ഞെടുപ്പ് പര്യടനം പൂർത്തിയാക്കിയ പിന്നാലെയായിരുന്നു കോൺഗ്രസ് ഉത്തരമൊരു സർവ്വേയെ കുറിച്ച് പ്രചരണം ആരംഭിച്ചത്. പ്രാദേശിക മാധ്യമ വാർത്തകളെ ഉദ്ധരിച്ചാണ് കോൺഗ്രസ് സർവ്വേയെ കുറിച്ചുള്ള പ്രചരണം തുടങ്ങിയതെന്ന് ദി വീക്ക് റിപ്പോർട്ടിൽ പറയുന്നു.
ഒന്നോ രണ്ടോ സീറ്റുകൾ
സോഷ്യൽ മീഡിയയിലും സർവ്വേ ഫലം ചൂണ്ടിക്കാട്ടി കോൺഗ്രസ് പ്രചരണം ശക്തമാക്കിയിട്ടുണ്ട്. സർവ്വേ പ്രകാരം സിന്ധ്യയുടെ ശക്തി കേന്ദ്രമായ ചമ്പൽ-ഗ്വാളിയാർ മേഖലയിലെ 16 സീറ്റുകളിൽ വെറും ഒന്നോ രണ്ടോ സീറ്റുകൾ മാത്രമേ ബിജെപിക്ക് നേടാൻ സാധിക്കൂവെന്നാണ് പ്രവചനം.
തിരഞ്ഞെടുപ്പിൽ തിരിച്ചടി
സിന്ധ്യയ്ക്കെതിരെ ഗ്വാളിയാർ മേഖലയിൽ ബിജെപി പ്രവർത്തകർക്കും നേതാക്കൾക്കുമിടയിൽ അമർഷം ശക്തമാണെന്നും ഇത് തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നുമാണ് സർവ്വേ പ്രവചിക്കുന്നതെന്നും കോൺഗ്രസ് വ്യക്തമാക്കുന്നു. മാത്രമല്ല സാധാരണക്കാർക്കിടയിലും സിന്ധ്യയുടേയും കൂട്ടരുടേയും വഞ്ചനയിൽ കടുത്ത അമർഷം പുകയുന്നുണ്ടെന്നും ഇതും തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്.
പ്രവചനങ്ങൾ ഇങ്ങനെ
ഗ്വാളിയാർ മേഖലയിലെ മുതിർന്ന ബിജെപി നേതാവായ പവ്വയ ഉൾപ്പെടെയുള്ളവർ സിന്ധ്യ പക്ഷത്തിന് വേണ്ടി പ്രചരണത്തിന് ഇറങ്ങില്ലെന്ന് ആവർത്തിക്കവേയാണ് ആർഎസ്എസ് സർവ്വേ ഫലം എന്നതും ശ്രദ്ധേയമാണ്. 7 സീറ്റുകൾ ഉൾപ്പെടുന്ന മാൽവ-നിമഡ് മേഖലയിൽ വെറും 3 സീറ്റുകൾ മാത്രമേ ലഭിക്കുകയുള്ളൂവെ്നും സർവ്വേ പ്രവചിക്കുന്നുണ്ട്.
മത്സരിപ്പിക്കേണ്ടെന്ന്
സർവ്വേ പുറത്തുവന്നതോടെ കോൺഗ്രസിൽ നിന്നും ബിജെപിയിലെത്തിയ നേതാക്കൾക്ക് സീറ്റ് നൽകാതിരിക്കാനുള്ള ഒഴിവുകഴിവുകളും ആലോചനകളും ബിജെപി നടത്തുന്നുണ്ടെന്നും കോൺഗ്രസ് ആരോപിച്ചു. ജനവികാരം കണക്കിലെടുത്ത് കോൺഗ്രസ് വിട്ടെത്തിയ ചില മുൻ എംഎൽഎമാർക്ക് സീറ്റ് നൽകരുതെന്ന് ആർഎസ്എസ് നിർദ്ദേശിച്ചിട്ടുണ്ടെന്നും കോൺഗ്രസ് അവകാശപ്പെട്ടു.
Recommended Video
നുണ പ്രചരണം
അതേസമയം കോൺഗ്രസിന്റെ അവകാശവാദങ്ങളും സർവ്വേയെ കുറിച്ചുള്ള റിപ്പോർട്ടുകളും തള്ളി ബിജെപി വക്താവ് ദീപക് വിജയ് വർഗിയ രംഗത്തെത്തി. കോൺഗ്രസിന്റെ നുണപ്രചരണങ്ങളെ കുറിച്ച് രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും ധാരണ ഉണ്ടെന്നും അതിനാലാണ് അവർ തിരഞ്ഞെടുപ്പിൽ തുടർച്ചയായി പരാജയം നുണയുന്നതെന്നും ദീപക് പറഞ്ഞു. കോൺഗ്രസ് സ്ഥാനാർത്ഥികൾ തിരഞ്ഞെടുപ്പിൽ വിജയിക്കാൻ പോകുന്നില്ലെന്നും ദീപക് പറഞ്ഞു.
'കൈലി ധരിച്ച് ദിനേശ് കിടപ്പുമുറിയിൽ'; കാമുകനെ കൊലപ്പെടുത്തിയ രശ്മി, പോലീസ് ചുരുളഴിച്ചത് ഇങ്ങനെ