'മതസമ്മേളനത്തില്‍ പങ്കെടുത്ത ആര്‍ക്കും കൊറോണ സ്ഥിരീകരിച്ചിട്ടില്ല'; വെട്ടിലായി കോണ്‍ഗ്രസ്
ഭേപ്പാല്‍: രാജ്യത്താകമാനം കൊറോണ വൈറസ് രോഗം വ്യാപിക്കുകയാണ്. 3000 ലധികം പേര്‍ക്കാണ് രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടേയും ആരോഗ്യ വകുപ്പിന്റേയും നേതൃത്വത്തില്‍ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാവുകയാണ്. ദില്ലിയിലെ നിസാമുദീനിലെ മര്‍ക്കസ് ആസ്ഥാനം കൊറോണയുടെ സ്‌പോര്‍ട്ടായി മാറികൊണ്ടിരിക്കുകയാണ്. അതിനിടെ മര്‍ക്കസിലെ തബ്ലീഗി ജമാ അത്തെ സഭയുടെ സംഘാടകരെ പ്രതിരോധിക്കുന്ന വീഡിയോ പുറത്തിറക്കിയ മധ്യപ്രദേശ് കോണ്‍ഗ്രസ് വക്താവ് വെട്ടിലായി. വീഡിയോ പുറത്ത് വിട്ടതിന് പിന്നാലെ വലിയ വിമര്‍ശങ്ങള്‍ളാണ് സോഷ്യല്‍ മീഡിയയയിലും പുറത്തും ഉയരുന്നത്.
തബ്ലീഗി സംഭവം പുറത്ത് വന്നതിന് പിന്നാലെയായിരുന്നു മതസമ്മേളനത്തില്‍ പങ്കെടുത്ത ആര്‍ക്കും കൊറോണ രോഗം സ്ഥിരീകരിച്ചിട്ടില്ലയെന്ന വാദവുമായി മധ്യപ്രദേശ് കോണ്‍ഗ്രസ് വക്താവ് അബ്ബാല് ഹഫീസ് രംഗത്തെത്തിയത്. ഇതിന് പിന്നാലെ കോണ്‍ഗ്രസ് പ്രദേശിക നേതൃത്വത്തില്‍ നിന്നും അടക്കം വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. വീഡിയോ അനുനിമിഷം തന്നെ ട്വിറ്റര്‍ അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുകയായിരുന്നു.
അബ്ബാസ് ഹഫീസ്
തബ്ലീഗി സംഭവം പുറത്ത് വന്നതിന് പിന്നാലെയായിരുന്നു മതസമ്മേളനത്തില്‍ പങ്കെടുത്ത ആര്‍ക്കും കൊറോണ രോഗം സ്ഥിരീകരിച്ചിട്ടില്ലയെന്നായിരുന്നു അബ്ബാസ് ഹഫീസിന്റെ വാദം. പങ്കെടുത്തവരാര്‍ക്കും കൊറോണ ബാധിച്ചിട്ടില്ലയെന്ന തന്റെ വാദത്തെ സാധൂകരിക്കുന്നതിനായി ഹഫീസ് ഡോ: സദാബിന്റെ ഒരു ചെറിയ ക്ലിപ്പും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ജലദോഷമോ ചുമയോ ഉണ്ടായാല്‍ കൊറോണ രോഗം ഉണ്ടെന്ന്് സംശയിക്കാം. പക്ഷെ ഇത് രോഗം സ്ഥിരീകരിച്ചുവെന്നല്ല. ഇതുവരെ മതസമ്മേളനത്തില്‍ പങ്കെടുത്ത ആര്‍ക്കും കൊറോണ സ്ഥിരീകരിച്ചിട്ടില്ലയെന്നായിരുന്നു ഹഫീസിന്റെ വാദം.
നരേന്ദ്ര മോദി
കൊറോണയെ പ്രതിരോധിക്കേണ്ട സമയത്ത് ഭരണകക്ഷി ഇത്തരം പ്രവര്‍ത്തികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കരുതെന്നും ഹഫീസി പറഞ്ഞു. ആസൂത്രിതമല്ലാതെയാണ് രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതെന്നും കൊറോണക്കെതിരെ പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതിന് പകരം മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കുന്നതിനുള്ള ശ്രമത്തിലായിരുന്നു ബിജെപിയെന്നും ഹഫീസി കുറ്റപ്പെടുത്തി. സ്വന്തം പോരായമകള്‍ മറച്ചുവെക്കാനാണ് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും മോദിയും ഈ സമയത്ത് സാമൂദായിക രാഷ്ട്രീയം കളിക്കുന്നതെന്നും ഹഫീസ് ആരോപിച്ചു.
കോണ്‍ഗ്രസ്
2018 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടി സംഘടിപ്പിച്ച ടാലന്റ് ഹണ്ടിലൂടെയായിരുന്നു അബ്ബാസ് ഹഫീസിനെ മധ്യപ്രദേശ് കോണ്‍ഗ്രസ് വക്താവായി തെരഞ്ഞെടുത്തത്. വീഡിയോ പുറത്തിറക്കിയതിന് ശേഷം സംഭവം വിവാദമായിട്ടും മധ്യപ്രദേശ് കോണ്‍ഗ്രസോ പാര്‍ട്ടി നേതൃത്വമോ ഇതില്‍ പ്രതികരിച്ചിട്ടില്ല. പാര്‍ട്ടി ഇതില്‍ പ്രതികരിക്കുന്നതുവരേയും ഇത് പാര്‍ട്ടി നിലപാടായി കണക്കാക്കാം എന്നതാണ് വിമര്‍ശിക്കുന്നവരുടെ വാദം. കാരണം വീഡിയോ പുറത്ത് വിട്ടിരിക്കുന്നത് പാര്‍ട്ടി നിലപാടുകള്‍ പൊതുജനനമധ്യത്തില്‍ വ്യക്തമാക്കാന്‍ ചുമതലയുള്ളയാളില്‍ നിന്ന് തന്നെയാണെന്നതാണ്.
പ്രാദേശിക നേതൃത്വം
അബ്ബാസ് ഹാഫിസിയുടെ വീഡിയോ പുറത്തിറങ്ങിയതിന് പിന്നാലെ മധ്യപ്രദേശിലെ കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാക്കള്‍ രംഗത്തെത്തി. ഈ വീഡിയോ മധ്യപ്രദേശ് കോണ്‍ഗ്രസിനെ ബാധിക്കുമെന്ന് പ്രദേശിക നേതാക്കള്‍ പ്രതികരിച്ചു. 'മര്‍ക്കസ് സംഭവത്തില്‍ ഇതുവരേയും ഉന്നത നേതാക്കള്‍ പോലും പ്രതികരിച്ചിട്ടില്ല. കോണ്‍ഗ്രസ് ഇത്തരം കാര്യങ്ങളെ ഒരിക്കലും പ്രോത്സാഹിപ്പിക്കുന്നില്ല. കൊറാണയെ പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ് പാര്‍ട്ടി നേതൃത്വം. പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ ദില്ലി ആസ്ഥാനത്ത് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിരിക്കുകയാണ്. അബ്ബാസ് ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നതിലൂടെ ആളുകള്‍ പാര്‍ട്ടിക്ക് എതിരാവുകയേ ഉള്ളു.' ഭോപ്പാലില്‍ നിന്നുള്ള ഒരു പ്രാദേശിക നേതാവ് പ്രതികരിച്ചു.
പങ്കജ് ചതുര്‍വേദി
ഇത് കോണ്‍ഗ്രസിന്റെ ഔദ്യോഗികമായ നിലാപാട് ആണോയെന്നത് തനിക്ക് വ്യക്തമല്ലയെന്നായിരുന്നു മധ്യപ്രദേശ് കോണ്‍ഗ്രസ് വക്താവായിരുന്ന പങ്കജ് ചതുര്‍വേദി പ്രതികരിച്ചത്. അദ്ദേഹം ജ്യോതിരാദിത്യ സിന്ധ്യക്ക് പിന്നാലെ പാര്‍ട്ടി വിട്ടിരിക്കുകയാണ്. 'ഇത് കോണ്‍ഗ്രസിന്റെ ഔദ്യോഗിക നിലപാടാണോയെന്നതില്‍ വ്യക്തതയില്ല. കോണ്‍ഗ്രസ് ഇതിനെ തള്ളികളയുകയോ പിന്തുണക്കുകയോ ചെയ്തിട്ടില്ല. ഇത് കോണ്‍ഗ്രസ് വക്താവിന്റെ വളരെ നിരുത്തരവാദപരമായിട്ടുള്ള ഒരു നിലപാടാണ് സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുള്ളത്.' പങ്കജ് ചതുര്‍വേദി പറഞ്ഞു.