മധ്യപ്രദേശിൽ കമൽനാഥ് സർക്കാരിന്റെ പുതുവർഷ സമ്മാനം; 38 വർഷങ്ങൾക്ക് ശേഷം പ്രഖ്യാപനം
Recommended Video
ഭോപ്പാൽ: പതിനഞ്ച് വർഷത്തെ ബിജെപി ഭരണത്തിന് അന്ത്യം കുറിച്ചാണ് മധ്യപ്രദേശിൽ കോൺഗ്രസ് അധികാരം പിടിച്ചെടുത്തത്. തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് നൽകിയ വാഗ്ദാനങ്ങൾ ഓരോന്നായി പൂർത്തിയാക്കി ബിജെപിയെ ഞെട്ടിക്കുകയാണ് കമൽനാഥ് സർക്കാർ. സത്യപ്രതിജ്ഞ ചെയ്ത് രണ്ട് മണിക്കൂറിനുള്ളിൽ തന്നെ കമൽനാഥിന്‌റെ ആദ്യ പ്രഖ്യാപനം എത്തി. കർഷകർക്ക് നൽകിയ വാക്ക് പാലിച്ച് കാർഷിക കടങ്ങൾ എഴുതിത്തള്ളി.
കർഷകർക്ക് പിന്നാലെ സംസ്ഥാനത്തെ യുവാക്കൾക്ക് ആശ്വാസം പകരുന്നതായിരുന്നു കമൽനാഥിന്റെ അടുത്ത പ്രഖ്യാപനം. ഏറ്റവും ഒടുവിലായി മധ്യപ്രദേശിലെ പോലീസുകാർക്ക് പുതുവർഷ സമ്മാനം പ്രഖ്യാപിച്ചിരിക്കുകയാണ് കമൽനാഥ് സർക്കാർ. 38 വർഷങ്ങൾക്ക് ശേഷം പോലീസ് സേനയ്ക്ക് ആശ്വാസമാകുകയാണ് കമൽനാഥിന്റെ പ്രഖ്യാപനം. വിശദാംശങ്ങൾ ഇങ്ങനെ
അച്ഛേ ദിൻ
38 വർഷങ്ങൾക്ക് ശേഷം മധ്യപ്രദേശിലെ പോലീസുകാർക്ക് അച്ഛേ ദിൻ വന്നിരിക്കുകയായാണ്. സംസ്ഥാന പോലീസ് സേനയിലെ എല്ലാ അംഗങ്ങൾക്കും ആഴ്ചയിൽ ഒരു ദിവസം വീക്ക്ലി ഓഫ് അനുവദിച്ചിരിക്കുകയാണ് കമൽനാഥ് സർക്കാർ. ഇതോടെ മറ്റൊരു തിരഞ്ഞെടുപ്പ് വാഗ്ദാനം കൂടി നിറവേറ്റിയിരിക്കുകയാണ് മധ്യപ്രദേശിലെ കോൺഗ്രസ് സർക്കാർ. പോലീസുകാർക്ക് ആഴ്ചയിൽ ഒരിക്കൽ അവധി നൽകുന്നത് അവരുടെ മാനസിക സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുമെന്നാണ് സർക്കാർ വിലയിരുത്തൽ.
മറ്റ് ആനുകൂല്യങ്ങളും
ആനുവൽ ലീവ്, സിക്ക് ലീവ്, കാഷ്യൽ ലീവ്, ഏൺഡ് ലീവ് എന്നിവയ്ക്ക് മാത്രമെ 38 വർഷമായി മധ്യപ്രദേശിലെ പോലീസുകാർക്ക് അർഹത ഉണ്ടായിരുന്നുള്ളു. ചൊവ്വാഴ്ച മധ്യപ്രദേശ് ഡിജിപി ഋഷി കുമാർ ശുക്ലയാണ് എല്ലാ പോലീസുകാർക്കും ആഴ്ചയിൽ ഒരു അവധി ദിവസം വീതം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയത്. കോൺഗ്രസ് തിരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പിലാക്കിയെന്ന് മുഖ്യമന്ത്രി കമൽനാഥ് ട്വീറ്റ് ചെയ്തു.
അവധി ആഘോഷിച്ച് പോലീസുകാർ
ആദ്യ വീക്കിലി ഓഫ് കുടുംബത്തോടൊപ്പമാണ് ഭൂരിഭാഗം പോലീസുകാരും ചിലവഴിച്ചത്. ജീവിതത്തിൽ ആദ്യമായി അവധി കിട്ടിയ സന്തോഷമാണിതെന്ന് പലരും പ്രതികരിച്ചു. പോലീസ് സേനയ്ക്ക് എല്ലാ വിധ ആശംസകളും നേരുന്നുവെന്നുംഅവധി ദിവസം കുടുംബത്തോടൊപ്പം ചിലവഴിക്കാനാകട്ടെയെന്നും മുഖ്യമന്ത്രി കമൽനാഥ് ട്വീറ്റ് ചെയ്തു. ജോലിയിൽ പ്രവേശിച്ച് 36 വർഷങ്ങൾക്ക് ശേഷമാണ് പലർക്കും ആദ്യ വീക്ക്ലി ഓഫ് ലഭിക്കുന്നത്.
യുവാക്കൾക്ക് അവസരങ്ങൾ
സംസ്ഥാനത്ത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന കാര്യത്തിൽ തീരുമാനമുണ്ടാകണമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയാണ് നിർദ്ദേശം നൽകിയത്. 70 ശതമാനം തൊഴില്‍ മധ്യപ്രദേശിലെ യുവാക്കൾക്കായി ഉണ്ടാക്കുമെന്നാണ് കമൽനാഥ് പ്രഖ്യാപിച്ചത്. വൻകിട കമ്പനികളുമായി ചർച്ച ആരംഭിച്ചിട്ടുണ്ട്. കമ്പനികൾക്കായി പ്രത്യേക ഇൻസെന്റീവുകളും കമൽനാഥ് പ്രഖ്യാപിച്ചിട്ടുണ്ട്.
ഭരണതലത്തിലും ശുദ്ധീകലശം
ജനപ്രിയ പ്രഖ്യാപനങ്ങൾക്ക് പിന്നാലെ ഭരണ തലത്തിലും ശുദ്ധീകലശം നടത്തുകയാണ് കമൽനാഥ്. 15 വർഷമായി ബിജെപി അധികാരത്തിലിരുന്ന സംസ്ഥാനത്ത് ഉന്നത ഉദ്യോഗസ്ഥരിൽ പലരും ബിജെപി അനുഭാവമുള്ളവരാണ്. അധികാരമേറ്റ് ദിവസങ്ങൾക്കുള്ളിൽ 48 ഐഎഎസ് ഉദ്യോഗസ്ഥരെയാണ് കമൽനാഥ് സ്ഥലം മാറ്റിയത്. ഉന്നത പദവികൾ വഹിച്ച പലരേയും അപ്രധാന വകുപ്പുകളിലേക്ക് മാറ്റിയെന്ന ആരോപണവും ഉയർന്നിരുന്നു.
വന്ദേമാതരവും നിർത്തലാക്കി
മധ്യപ്രദേശിലെ സെക്രട്ടേറിയേറ്റിൽ ബിജെപി സർക്കാർ കൊണ്ടുവന്ന പരിഷ്കാരങ്ങളും കമൽനാഥ് വിലക്കിയിരുന്നു. മാസത്തിലെ ആദ്യ പ്രവൃത്തി ദിനം വന്ദേമാതരം ചൊല്ലിക്കൊണ്ട് ആരംഭിക്കണമെന്ന ശിവരാജ് സിംഗ് ചൗഹാൻ സർക്കാരിന്റെ തീരുമാനത്തിന് കമൽനാഥ് സർക്കാർ വിലക്കേർപ്പെടുത്തി. സർക്കാർ നടപടിയെ രൂക്ഷമായ ഭാഷയിലാണ് മുൻ മുഖ്യമന്ത്രി വിമർശിച്ചത്. തീരുമാനത്തിൽ പ്രതിഷേധിച്ച് പുതുവർഷ ദിനത്തിൽ ബിജെപി പ്രവർത്തകർ സെക്രട്ടേറിയേറ്റ് പരിസരത്ത് സംഘടിച്ച് വന്ദേമാതരം പാടിയിരുന്നു.
ഗുജറാത്തില്‍ രാഹുല്‍ ഗാന്ധി പണി തുടങ്ങി! ബിജെപിയെ നിലംപരിശാക്കാന്‍ 'മിഷന്‍ 50'!