കോൺഗ്രസിന് ചിരി; കണക്ക് കൂട്ടലുകൾ എല്ലാം തെറ്റി സിന്ധ്യ, പിന്നാലെ അമിത് ഷായുമായി കൂടിക്കാഴ്ച
ഭോപ്പാൽ; കമൽനാഥ് സർക്കാരിനെ താഴെയിറക്കി മധ്യപ്രദേശിൽ ബിജെപി അധികാരത്തിൽ ഏറിയിട്ട് 25 ദിവസം പൂർത്തിയാക്കിയെങ്കിലും ഇതുവരെ മന്ത്രിസഭാ വികസനം നടത്തിയിട്ടില്ല. കൊവിഡ് കേസുകൾ കുത്തനെ ഉയരുമ്പോഴും ആരോഗ്യ മന്ത്രിയെ പോലും നിയമിക്കാത്തെ സർക്കാരിനെതിരെ കോൺഗ്രസ് രംഗത്തെത്തിയിരുന്നു. കൊവിഡ് മൂലമാണ് മന്ത്രിസഭ വികസനം വൈകുന്നതെന്നായിരുന്നു മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ വാദം.
എന്നാൽ ബിജെപി-സിന്ധ്യ ക്യാമ്പിൽ ഉയർന്ന ഭിന്നതകളാണ് മന്ത്രിസഭാ വികസനത്തിന് തുരങ്കം തീർത്തതെന്ന് ബിജെപി നേതാക്കൾ തന്നെ സമ്മതിക്കുന്നു. അതേസമയം പ്രതിപക്ഷ വിമർശനം ശക്തമായതോടെ പുതിയ മന്ത്രിമാരെ നിയമിക്കാൻ ഒരുങ്ങുകയാണ് നേതൃത്വം. വലിയ നഷ്ടമാണ് സിന്ധ്യയെ കാത്തിരിക്കുന്നതെന്നാണ് വിവരം. വിശദാംശങ്ങളിലേക്ക്
കൊവിഡ് പ്രതിസന്ധി
സംസ്ഥാനത്ത് ഇതുവരെ 13000 ഓളം പേർക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. 60 പേർക്കാണ് വൈറസ് ബാധ മൂലം ജീവഹാനി സംഭവിച്ചിരിക്കുന്നത്. ആരോഗ്യ വകുപ്പിലെ ഐഎഎസ് ഉദ്യോഗസ്ഥർക്ക് ഉൾപ്പെടെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആരോഗ്യ മന്ത്രിയുടെ അഭാവം ചൂണ്ടിക്കാട്ടി ബിജെപി നേതൃത്വത്തിനെ ശക്തമായ വിമർശനമാണ് കോൺഗ്രസ് ഉയർത്തിയത്.
പ്രതിസന്ധി രൂക്ഷം
വിമർശനം രൂക്ഷമായതോടെ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മന്ത്രിസഭാ വികസനം നീണ്ടുപോയതെന്നും ലോക്ക് ഡൗൺ പിൻവലിക്കുന്നതിന് തൊട്ട് പിന്നാലെ പുതിയ അംഗങ്ങൾ ചുമതലയേൽക്കുമെന്നുമായിരുന്നു മുഖ്യമന്ത്രി ചൗഹാൻ നേരത്തേ വിശദീകരിച്ചത്. ഇതിനിടെ സംസ്ഥാനത്ത് പ്രതിസന്ധി രൂക്ഷമായി.
മുന്നറിയിപ്പുമായി നേതാക്കൾ
മറ്റ് വഴികൾ ഇല്ലാതായതോടെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ നേരിടാൻ 11 അംഗ ടാസ്ക് ഫോഴ്സിന് ശിവരാജ് സിംഗ് ചൗഹാൻ രൂപം നൽകി.അതേസമയം പ്രധാനമന്ത്രി മെയ് 3 വരെ ലോക്ക് ഡൗൺ നീട്ടിയതോടെ ഇനിയും മന്ത്രിസഭ വികസനം വൈകുന്നത് സ്ഥിതിഗതികൾ വഷളാക്കുമെന്ന മുന്നറിയിപ്പാണ് ബിജെപി നേതാക്കൾ നൽകുന്നത്.
ബിജെപി നീക്കം
ഈ സാഹചര്യത്തിൽ അടുത്ത രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ മന്ത്രിസഭാ വിപുലീകരണം ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. മധ്യപ്രദേശ് മന്ത്രിസഭയിൽ 33 അംഗങ്ങളെ ഉൾക്കൊള്ളാനാണ് സാധിക്കുക. 25 അംഗങ്ങളെ ഉൾക്കൊള്ളിച്ചുള്ള മന്ത്രിസഭ മതിയെന്നാണ് ബിജെപിയുടെ നിലപാട്.
സിന്ധ്യ-ബിജെപി ക്യാമ്പ്
താത്കാലികമായി 11 അംഗങ്ങളെ മാത്രം ഉൾക്കൊള്ളിച്ച് കൊണ്ട് മന്ത്രിസഭ ഉണ്ടാക്കാമെന്നും ബിജെപി നേതാക്കൾ സൂചന നൽകുന്നു. എന്നാൽ മന്ത്രി സ്ഥാനം ലക്ഷ്യം വെച്ച് ഇതിനോടകം തന്നെ സിന്ധ്യ ക്യാമ്പിലേയും ബിജെപിയിലെ മുതിർന്ന നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.
മുന്നിൽ നരോത്തം മിശ്ര
അമിത് ഷായുടെ ഏറ്റവും അടുത്ത നേതാവായ നരോത്തം മിശ്രയാണ് ഇതിൽ പ്രധാനി. കമൽനാഥ് സർക്കാരിനെ താഴെയിറക്കാൻ മുൻനിരയിൽ നിന്ന നേതാവാണ് നരോത്തം മിശ്ര. നേരത്തേ സംസ്ഥാന മുഖ്യമന്ത്രിയായി നരോത്തമിനെ കേന്ദ്ര നേതൃത്വം പരിഗണിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
മുതിർന്ന നേതാക്കൾ
എന്നാൽ ശിവരാജ് സിംഗ് ചൗഹാന് ജനങ്ങൾക്കിടയിലുള്ള സ്വാധീനം പരിഗണിച്ചായിരുന്നു അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കിയത്. മിശ്രയെ കൂടാതെ മാൽവിനിമാർ, ബുന്ധേൽഖണ്ഡ്, വിന്ധ്യ മേഖലയിൽ നിന്നുള്ള നേതാക്കളും ചരട് വലി ശക്തമാക്കിയിട്ടുണ്ട്. ഒപ്പം മുതിർന്ന നേതാക്കളായ ഗോപാൽ ഭാർഗവ, രാജേന്ദ്ര ശുക്ല, യശോദര രാജ സിന്ധ്യ, ഗൗരി ശങ്കർ ബിസെൻ, ഭൂപേന്ദ്ര സിംഗ്, അരവിന്ദ് ഭധോരിയ എന്നീ നേതാക്കളും മന്ത്രിസ്ഥാനം വേണമെന്ന നിലപാടിലാണ്.
ആറ് പേർക്ക്
അതേസമയം തന്റെ പക്ഷത്തുള്ള കുറഞ്ഞത് 10 നേതാക്കളെയെങ്കിലും മന്ത്രിമാരാക്കണമെന്നാണ് ജ്യോതിരാദിത്യ സിന്ധ്യയുടെ ആവശ്യം. കമൽനാഥ് സർക്കാരിലെ ആറ് മന്ത്രിമാർ ഉൾപ്പെടെ 22 എംഎൽഎമരെ മറുകണ്ടം ചാടിച്ചാണ് സിന്ധ്യ ബിജെപി ക്യാമ്പിൽ ചേക്കേറിയത്. ഇതിൽ ആറ് പേർക്ക് ആദ്യ ഘട്ടത്തിൽ മന്ത്രിസ്ഥാനം ലഭിക്കണമെന്നാണ് സിന്ധ്യയുടെ ആവശ്യം.
ആരോഗ്യ മന്ത്രിയും
കമൽനാഥ് സർക്കാരിലെ ആരോഗ്യ മന്ത്രിയായിരുന്ന തുൾസി സിലാവത്ത്, ഗോവിന്ദ് സിംഗ് രജ്പുത്, മഹേന്ദ്ര സിംഗ് സിസോദിയ, പ്രഭുരാം ചൗധരി, ഇമ്രതി ദേവി, പ്രദ്യുമാൻ സിംഗ് തോമർ എന്നിവരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്ന് സിന്ധ്യ ആവശ്യപ്പെട്ടിട്ടുണ്ട്.
ഷായുമായി ചർച്ച
മന്ത്രിസഭ വിപുലീകരണ ചർച്ചകൾ തുടങ്ങിയതോടെ കഴിഞ്ഞ ദിവസം സിന്ധ്യ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കഴിഞ്ഞ മൂന്ന് നാല് ദിവസമായി സിന്ധ്യ ഇത് സംബന്ധിച്ച് ഷായുമായി ചർച്ചകൾ നടത്തി വരികയാണെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
രണ്ട് പേർക്ക് മാത്രം
അതേസമയം നിലവിൽ വളരെ കുറഞ്ഞ അംഗങ്ങളെ മാത്രമേ ഉൾപ്പെടുത്താനാകൂവെന്നാണ് ബിജെപിയുടെ നിലപാട്. ആദ്യഘട്ടത്തിൽ സിന്ധ്യ ക്യാമ്പിലുള്ള തുൾസി സിൽവാത്തിനും ഗോവിന്ദ് സിംഗ് രാജ്പുതിനും മാത്രമേ മന്തിസഭയിൽ ഉൾപ്പെടുത്തൂവെന്നാണ് വിവരം.
യുപി മോഡൽ
സിന്ധ്യ നീക്കങ്ങൾ ചടുലമാക്കിയതോടെ ബിജെപി നേതാക്കളും ഭോപ്പാലിൽ യോഗം ചേർന്നു. സുപ്രധാന വകുപ്പുകൾ ബിജെപി നേതാക്കൾക്ക് തന്നെയാകും ലഭിക്കുകയെന്നാണ് സൂചന. അതേസമയം യുപി മോഡലിലാകും മന്ത്രിസഭ വികസിപ്പിച്ചേക്കുകയെന്നും സൂചനയുണ്ട്.
രണ്ട് ഉപമുഖ്യൻമാർ
നരോത്തം മിശ്രയേയും സിന്ധ്യ ക്യാമ്പിൽ നിന്നുള്ള തുൾസി സിൽവാത്തിനേയും ഉപമുഖ്യമന്ത്രിമാരാക്കിയേക്കുമെന്ന് ബിജെപി നേതാവിനെ ഉദ്ധരിച്ച് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. വരും ദിവസങ്ങളിൽ മാത്രമേ ഇത് സംബന്ധിച്ച കൂടുതൽ ചിത്രങ്ങൾ വ്യക്തമാകൂ.