ശിവരാജ് സിംഗ് ചൗഹാന് 19 ലക്ഷം... ഭാര്യക്ക് 37 ലക്ഷം.... മന്ത്രിമാരുടെ ഭാര്യമാര്‍ കോടീശ്വരികള്‍
ഭോപ്പാല്‍: മധ്യപ്രദേശില്‍ പോരാട്ടം തീപ്പാറി കൊണ്ടിരിക്കുകയാണ്. അധികാരം നിലനിര്‍ത്താനായി ബിജെപിയും അധികാരത്തിലെത്താനായി കോണ്‍ഗ്രസും പോരാട്ടങ്ങള്‍ നടത്തി കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇതിനിടെ രസകരമായ കാര്യങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. മന്ത്രിമാരുടെ സ്വത്തുവിവര കണക്കുകള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍. സംസ്ഥാനത്ത് ബിജെപി നേതാക്കളേക്കാള്‍ അവരുടെ ഭാര്യമാരാണ് സമ്പന്നര്‍ എന്നാണ് കണക്ക് സൂചിപ്പിക്കുന്നത്.
സംശുദ്ധ രാഷ്ട്രീയം കാത്ത് സൂക്ഷിക്കാന്‍ സാധാരണ നേതാക്കള്‍ തങ്ങളുടെ പേരിലുള്ള സ്വത്തുക്കള്‍ ഭാര്യമാരുടെ പേരിലേക്ക് മാറ്റാറുണ്ട്. ഇവിടെ കാണിച്ചിരിക്കുന്ന സ്വത്ത് വിവരങ്ങള്‍ ശരിക്കും അമ്പരിപ്പിക്കുന്നതാണ്. അതേസമയം ഇതിനെതിരെ പ്രചാരണം നടത്താനിരുന്ന കോണ്‍ഗ്രസ് നേതാക്കളും കുടുങ്ങിയിരിക്കുന്ന അവസ്ഥയിലാണ്. അവരുടെ ഭാര്യമാരും ഇതേ പോലെ കോടീശ്വരിമാരാണ് എന്നാണ് വ്യക്തമാക്കുന്നത്. എന്തായാലും ഇവര്‍ സംസ്ഥാനത്തെ ധനികരുടെ പട്ടികയിലും ഇടംപിടിച്ചിട്ടുണ്ട്.
കോടീശ്വരിമാരായ ഭാര്യമാര്‍
അധികാരത്തില്‍ ഇരിക്കുന്നവരേക്കാള്‍ വലിയ പണക്കാരാണ് ഇവരുടെ ഭാര്യമാര്‍ എന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ എടുത്ത് പറഞ്ഞിരിക്കുന്നത്. സംസ്ഥാനത്തെ പ്രമുഖ നേതാക്കളുടെ ഭാര്യമാരില്‍ പകുതിയിലധികവും കോടീശ്വരിമാരാണ്. ഇവര്‍ സ്വന്തം ഭര്‍ത്താക്കന്‍മാരേക്കാള്‍ ഉയര്‍ന്ന വരുമാനമാണ് സ്വന്തമാക്കുന്നത്. അതേസമയം ഇതില്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ ഭാര്യ അടക്കമുള്ളവര്‍ ഉണ്ട്.
ചൗഹാന്റെ ഭാര്യ ലക്ഷപ്രഭു
സംശുദ്ധ രാഷ്ട്രീയത്തിന് പേരുകേട്ട നേതാവാണ് ശിവരാജ് സിംഗ് ചൗഹാന്‍. അദ്ദേഹത്തിന് 19.7 ലക്ഷമാണ് വരുമാനമുള്ളത്. മൂന്ന് തവണയായി ഭരിക്കുന്ന മുഖ്യമന്ത്രിക്ക് ന്യായമായും ഉണ്ടായിരിക്കുന്ന സ്വത്താണ് ഇത്. എന്നാല്‍ ചൗഹാന്റെ ഭാര്യ സാധന സിംഗിന്റെ വരുമാനം ഞെട്ടിക്കുന്നതാണ്. 37 ലക്ഷമാണ് ഇവരുടെ വരുമാനം. അതായത് മുഖ്യമന്ത്രിയുടെ ഇരട്ടി സമ്പാദ്യം. 2013ല്‍ ചൗഹാന്റെ സമ്പാദ്യം 17.12 ലക്ഷമായിരുന്നു. ആദായനികുതി അടച്ച ശേഷമുള്ളതാണ് ഇത്. ഭാര്യയുടേത് 20.5 ലക്ഷമായിരുന്നു.
മന്ത്രിമാര്‍ നിരവധി.....
ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിലെ നിരവധി മന്ത്രിമാരുടെ ഭാര്യമാരുടെ സ്വത്തുവിവരങ്ങളും ഇത്തരത്തില്‍ രസകരമാണ്. ഭൂപേന്ദ്ര സിംഗിന്റെ വരുമാനം 97 ലക്ഷമാണ്. എന്നാല്‍ അദ്ദേഹത്തിന്റെ ഭാര്യ സരോജ് സിംഗിന്റെ വരുമാനം നാലര കോടിയാണ്. മറ്റൊരു മന്ത്രി രാജേന്ദ്ര ശുക്ലയുടെ വരുമാനം 6.6 ലക്ഷമാണ്. അദ്ദേഹത്തിന്റെ ഭാര്യ സുമിത ശുക്ലയ്ക്ക് 26.44 ലക്ഷമാണ്.
ബിജെപിയിലെ പ്രമുഖര്‍
ബിജെപിയിലെ പ്രമുഖ മന്ത്രിമാരായ സഞ്ജയ് പദക്കിന് 85 ലക്ഷമാണ് വരുമാനം. എന്നാല്‍ ഭാര്യ നിധി പഥക്കിന് 1.4 കോടിയാണ് വരുമാനം. സഞ്ജയ് പഥക്ക് 2013 നിയമസഭാ തിരഞ്ഞെടുപ്പിനിടെ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലെത്തിയ നേതാവാണ്. അതേസമയം ഇവരുടെ വരുമാന സ്രോതസ്സ് എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല. ഭൂമിയോ, മറ്റ് സ്വത്തുവകകളോ ഉണ്ടെന്നാണ് സൂചിപ്പിക്കുന്നത്. അതേസമയം പല സ്വത്തുക്കളും പാരമ്പര്യമായി കിട്ടിയതാണെന്ന വാദവുമുണ്ട്.
കോണ്‍ഗ്രസിനും അബദ്ധം
സ്വത്ത് വിവര കണക്ക് തിരഞ്ഞെടുപ്പില്‍ പ്രചാരണായുധമാക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നു. എന്നാല്‍ എല്ലാം പെട്ടെന്ന് തന്നെ തീരുമാനമായിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ പല നേതാക്കളുടെയും അവസ്ഥ സമാനമാണ്. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവായ സുരേഷ് പച്ചൗരിയുടെ വരുമാനം 19.99 ലക്ഷമാണ്. എന്നാല്‍ ഭാര്യ സുപര്‍ണ ശര്‍മയ്ക്ക് 22.61 ലക്ഷമാണ്. കോണ്‍ഗ്രസ് സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ജിത്തു പത്വാരിയുടെ വരുമാനം 15.31 ലക്ഷവും ഭാര്യ രേണുക പത്വാരിയുടെ വരുമാനം 17.5 ലക്ഷവുമാണ്. നാല് തവണ എംഎല്‍എ ആയ ബാല ബച്ചന്റെ വരുമാനം 7.2 ലക്ഷവും ഭാര്യ പ്രവീണ ബച്ചന്റേത് 10.32 ലക്ഷവുമാണ്. അതേസമയം ബിജെപി നേതാക്കളുടേത് പോലെ വലിയ വ്യത്യാസം കോണ്‍ഗ്രസിനില്ല.
തിരഞ്ഞെടുപ്പ് കടുക്കുന്നു
കഴിഞ്ഞ ദിവസമാണ് സ്വത്തുവിവര കണക്കുകള്‍ ഇരുപാര്‍ട്ടികളും വിലയിരുത്തിയത്. ഇതിന് പിന്നാലെ കോണ്‍ഗ്രസ് പുതിയൊരു പാര്‍ട്ടിയെയും സഖ്യത്തിന്റെ ഭാഗമാക്കുന്നുണ്ട്. മുന്‍ എന്‍ഡിഎ കണ്‍വീനറും ലോക് താന്ത്രിക് ജനതാദള്‍ പാര്‍ട്ടി നേതാവുമായ ശരത് യാദവിനെയാണ് കോണ്‍ഗ്രസ് മധ്യപ്രദേശില്‍ സഖ്യത്തിലേക്ക് കൊണ്ടുവന്നിരിക്കുന്നത്. ഇവര്‍ക്ക് ഒരു സീറ്റ് നല്‍കും. നാമനിര്‍ദേശ പത്രിക നല്‍കേണ്ടതിന്റെ അവസാന ദിവസമാണ് ഇക്കാര്യം കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്.
ഏത് സീറ്റ് നല്‍കും?
കോണ്‍ഗ്രസിന്റെ കൈവശമുള്ള ജതാര സീറ്റ് നല്‍കാനാണ് തീരുമാനം. ഇത് എസ്‌സി സീറ്റാണ്. തികംഗഡ് ജില്ലയിലാണ് ജതാര മണ്ഡലം. 2013ല്‍ കോ ണ്‍ഗ്രസ് വിജയിച്ച മണ്ഡലമാണിത്. ശരത് യാദവും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച്ചയിലാണ് സഖ്യം സംബന്ധിച്ച് തീരുമാനമായത്. ഡോ വിക്രം ചൗധരിയാണ് ഇവിടെ സ്ഥാനാര്‍ത്ഥി. ദിനേഷ്‌കുമാര്‍ അഹിര്‍വാറിനെ ഒഴിവാക്കിയാണ് വിക്രം ചൗധരിക്ക് സീറ്റ് നല്‍കിയത്. അതേസമയം ഈ മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് ദിനേഷ് കുമാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
അഞ്ചിൽ മൂന്നിടത്തും വിജയമുറപ്പിച്ച് കോൺഗ്രസ്, ഛത്തീസ്ഗഡിൽ ഇഞ്ചോടിഞ്ച് പോരാട്ടം
ശ്രീധരന്‍പിള്ളയെ അറസ്റ്റ് ചെയ്യാനുള്ള ചങ്കൂറ്റം സര്‍ക്കാരിനുണ്ടോ.... ചോദ്യങ്ങളുമായി മുരളീധരന്‍