സോണിയാ ഗാന്ധി വട്ടപ്പൂജ്യം... രാഹുൽ ഗാന്ധി രണ്ട്! കോൺഗ്രസിന്റെ മാനം കാത്തത് ശശി തരൂർ
ദില്ലി: ലോക്‌സഭയില്‍ 352 അംഗങ്ങളുമായി മൃഗീയ ഭൂരിപക്ഷത്തോടെയാണ് മോദി സര്‍ക്കാര്‍ ഭരിക്കുന്നത്. രാജ്യസഭയിലും ഭൂരിപക്ഷം തികയ്ക്കാനുളള പോക്കിലാണ് ബിജെപി. പ്രതിപക്ഷത്തിന്റെ ശുഷ്‌കമായ പ്രതിഷേധങ്ങള്‍ക്കിടയില്‍ ഒരു മാസത്തിനിടെ പാര്‍ലമെന്റില്‍ സര്‍ക്കാര്‍ പാസ്സാക്കി എടുത്തത് 14 ബില്ലുകളാണ്. സെലക്ട് കമ്മിറ്റിയുടേയോ പാര്‍ലമെന്റ് സമിതിയുടേയോ പരിശോധനയക്ക് വിടാതെ ആണ് ഇത്രയും ബില്ലുകള്‍ പാസ്സാക്കിയത്.
ലോക്‌സഭയില്‍ എണ്ണത്തില്‍ കുറവാണെങ്കിലും സുപ്രധാന വിഷയങ്ങളില്‍ വലിയ ഇടപെടലുകളോ ചെറുത്ത് നില്‍പ്പുകളോ പ്രതിപക്ഷം നടത്തുന്നില്ല എന്നത് യുഎപിഎ ബില്ലിന്റെ കാര്യത്തിലടക്കം കണ്ടതാണ്. സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും അടക്കമുളള പ്രതിപക്ഷ നേതാക്കള്‍ ദയനീയമായ പ്രകടനമാണ് സഭയില്‍ നടത്തുന്നത് എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
എവിടെ പ്രതിപക്ഷം
രാജ്യത്തെ മുന്നോട്ട് നയിക്കേണ്ട ഭരണ ചക്രം ചലിപ്പിക്കുന്നതില്‍ ഭരണ പക്ഷത്തോളം തന്നെ നിര്‍ണായകമാണ് പ്രതിപക്ഷത്തിന്റെ റോളും. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ രാജ്യത്ത് പ്രതിപക്ഷം എവിടെ എന്ന് ചോദിക്കേണ്ടി വരികയാണ് പലഘട്ടത്തിലും പൊതുജനത്തിന്. പാര്‍ലമെന്റിലും സ്ഥിതി വ്യത്യസ്തമല്ല. പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിന് ആകെയുളളത് വെറും 52 എംപിമാര്‍ മാത്രമാണ്. അവരില്‍ തന്നെ എത്ര പേര്‍ സഭയില്‍ ശക്തമായ ഇടപെടല്‍ നടത്തുന്നുണ്ട് എന്ന് ചോദിച്ചാല്‍ വിരലില്‍ എണ്ണാവുന്നവര്‍ പോലുമില്ല എന്നതാണ് സത്യം.
ഒരു ചോദ്യം പോലും ചോദിക്കാത്തവർ
കോണ്‍ഗ്രസിന്റെ മാത്രമല്ല ഏതാണ്ട് എല്ലാ പ്രതിപക്ഷ പാര്‍ട്ടികളുടേയും അവസ്ഥ ഇത് തന്നെ. ഭരണപക്ഷത്തുമുണ്ട് വാ തുറക്കാത്തവര്‍. പാര്‍ലമെന്റ് സമ്മേളനം ആരംഭിച്ച ശേഷം ഇതുവരെ സഭയില്‍ ഒരു ചോദ്യം പോലും ചോദിക്കാത്തവരുടെ കൂട്ടത്തിലുളളത് വിവിധ പാര്‍ട്ടികളിലെ വമ്പന്മാരാണ്. കോണ്‍ഗ്രസ് എംപിയും പാര്‍ലമെന്ററി പാര്‍ട്ടി നേതാവുമായ സോണിയാ ഗാന്ധി മുതല്‍ സമാജ്വാജി പാര്‍ട്ടി എംപി അഖിലേഷ് യാദവ്, ബിജെപിയുടെ സണ്ണി ഡിയോള്‍, പ്രഗ്യ സിംഗ് ടാക്കൂര്‍, തൃണമൂലിന്റെ മിമി ചക്രബര്‍ത്തി, നുസ്രത്ത് ജഹാന്‍ എന്നിവര്‍ ഇതുവരെ ഒരു ചോദ്യം പോലും ചോദിച്ചിട്ടില്ല.
ഒരു ചോദ്യമായി മഹുവ മൊയിത്ര
ലോക്‌സഭയിലെ കന്നി പ്രസംഗത്തില്‍ ബിജെപിയെ വിറപ്പിച്ച തൃണമൂല്‍ യുവ എംപി മഹുവ മൊയിത്ര ചോദിച്ചിരിക്കുന്നത് ഒരു ചോദ്യമാണ്. അതാകട്ടെ ബംഗാളുമായോ മഹുവയുടെ മണ്ഡലവുമായോ ബന്ധമില്ലാത്ത ചോദ്യവും ആയിരുന്നു. ഒരു ചോദ്യം ചോദിച്ച മറ്റൊരാള്‍ ഫിറോസ്പൂരില്‍ നിന്നുളള എംപിയായ സുഖ്ബീര്‍ സിംഗ് ബാദലാണ്. വയനാട്ടില്‍ നിന്നുളള എംപിയും മുന്‍ കോണ്‍ഗ്രസ് അധ്യക്ഷനുമായ രാഹുല്‍ ഗാന്ധി ഇതുവരെ ചോദിച്ചിരിക്കുന്നത് രണ്ട് ചോദ്യങ്ങളാണ്.
രാഹുലിന്റെ ചോദ്യങ്ങൾ
രണ്ട് ചോദ്യങ്ങളും വയനാടിന് വേണ്ടിയാണ്. ബന്ദിപ്പൂര്‍ വഴിയുളള രാത്രി യാത്രാ നിരോധനം സംബന്ധിച്ചും വയനാട്ടിലെ കര്‍ഷക ആത്മഹത്യയുടെ പശ്ചാത്തലത്തില്‍ മൊറട്ടോറിയം സംബന്ധിച്ചും ആയിരുന്നു ചോദ്യങ്ങള്‍. ബിഎസ്പി എംപിയായ ഡാനിഷ് അലി ചോദിച്ചിരിക്കുന്ന മൂന്ന് ചോദ്യങ്ങള്‍ മാത്രമാണ്. മധുര എംപി ഹേമ മാലിനി പത്ത് ചോദ്യങ്ങള്‍ ചോദിച്ചിട്ടുണ്ട്. ഏറ്റവും അധികം ചോദ്യങ്ങള്‍ ഉന്നയിച്ചത് എന്‍സിപിയുടെ സുപ്രിയ സൂലെ ആണ്. 109 ചോദ്യങ്ങള്‍.
താരമായി തരൂർ
സോണിയാ ഗാന്ധി പൂജ്യത്തിലും രാഹുല്‍ ഗാന്ധി ഒന്നിലും നില്‍ക്കുമ്പോള്‍ കോണ്‍ഗ്രസിന്റെ മാനം കാത്തത് തിരുവനന്തപുരം എംപി ശശി തരൂരാണ്. ഇതുവരെ ബജറ്റ് സമ്മേളനത്തില്‍ 53 ചോദ്യങ്ങള്‍ തരൂര്‍ ചോദിച്ചിട്ടുണ്ട്. ശിവസേന എംപി ശ്രീകാന്ത് ഏക്‌നാഥ് ഷിന്‍ഡെ 84 ചോദ്യങ്ങള്‍ ചോദിച്ചു. അസദ്ദുദ്ദീന്‍ ഒവൈസി മുത്തലാഖുമായി ബന്ധപ്പെട്ടത് അടക്കം 68 ചോദ്യങ്ങളാണ് സഭയില്‍ ഉന്നയിച്ചത്. ബിജെഡി എംപി ഭാര്‍തൃഹരി മഹ്തബ് 61 ചോദ്യങ്ങളും വെസ്റ്റ് ദില്ലി എംപി പര്‍വേഷ് സാഹിബ് 59 ചോദ്യങ്ങളും ചോദിച്ചു. ഇതുവരെ പാര്‍ലമെന്റില്‍ ആകെ ഉന്നയിക്കപ്പെട്ടത് 6179 ചോദ്യങ്ങളാണ്.