പാർട്ടി നിലപാടിനെതിരെ ബിജെപി എംപി... ജിന്ന മഹാപുരുഷൻ, സ്വാതന്ത്ര്യ സമര പോരാളി....
ദില്ലി: അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥി യൂണിയൻ ഓഫീസിൽ നിന്ന് ജിന്നയുടെ ചിത്രം നീക്കണമെന്ന ബിജെപി എംപി സതീഷ് ഗൗതമിന്റെ ആവശ്യത്തോടെയാണ് ജിന്നയുമായി ബന്ധപ്പെട്ട വിവാദം ഉയർന്നത്. ഇതിനെതിരെ അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികൾ ശക്തമായി പ്രതിഷേധിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിന് പിന്നാലെ പാർട്ടി നിലപാടുകൾക്ക് വിപരീതമായി ഒരു ബിജെപി എംപി തന്നെ രംഗത്ത് വന്നിരിക്കുകയാണ്.
ഇന്ത്യയുടെ സ്വാതന്ത്ര്യസമര പോരാട്ടങ്ങളില്‍ നിരവധി സംഭാവനകള്‍ നല്‍കിയിട്ടുള്ള മഹാപുരുഷനാണ് മുഹമ്മദ് അലി ജിന്നയെന്ന് ബിജെപി എംപി സാവിത്രി ഭായി ഫുലെയാണ് അഭിപ്രായപ്പെട്ടത്. ജിന്നയുടെ ചിത്രം അലിഗഡ് സര്‍വകലാശാലയില്‍ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് സംഘപരിവാര്‍ നീങ്ങുന്നതിനിടെയാണ് എംപിയുടെ പ്രസ്താവന എന്നതാണ് പ്രധാനപ്പെട്ട കാര്യം.
മഹാനായിരുന്നു ജിന്ന
രാജ്യത്തിനു വേണ്ടി പോരാടിയ മഹാനായിരുന്നു ജിന്ന. അദ്ദേഹം ബഹുമാനത്തോടെ സ്മരിക്കപ്പെടണമെന്നും എംപി അഭിപ്രായപ്പെട്ടു. ജിന്നയുടെ ചിത്രം പാര്‍ലമെന്റില്‍ സ്ഥാപിച്ചിട്ടുണ്ട്. അതുപോലെ അനുയോജ്യമായ ഇടങ്ങളിലെല്ലാം അദ്ദേഹത്തിന്റെ ചിത്രം സ്ഥാപിക്കാന്‍ അനുമതി നല്‍കണമെന്നും എംപി പറഞ്ഞു.
നിലപാട് പാർട്ടിക്കെതിരെ
ജാതി-മതങ്ങള്‍ക്കപ്പുറം സ്വതന്ത്ര്യത്തിന് വേണ്ടി ത്യാഗം സഹിച്ചിട്ടുള്ള നിരവധി ആളുകളുണ്ട്. അവര്‍ എന്നും ബഹുമാനിക്കപ്പെടണമെന്നും സാവിത്രി പറഞ്ഞു. ജിന്നയുടെ പേരിലുള്ള വിവാദങ്ങള്‍ സൃഷ്ടിക്കുന്നത് ദളിത് പ്രശ്‌നങ്ങളില്‍നിന്ന് ജനശ്രദ്ധ തരിച്ച് വിടാനാണെന്നും തനിക്ക് ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും സാവിത്രി ഭാവി വ്യക്തമാക്കി. ജിന്ന വിഷയത്തില്‍ പാര്‍ട്ടിയുടെ നിലപാടിനെതിരേയുള്ള പ്രസ്താവനയാണ് ഇപ്പോൾ സാവിത്രി ഭായി നടത്തിയിരിക്കുന്നത്.
ആദരിക്കപ്പെടരുത്
മുഹമ്മദലി ജിന്ന രാജ്യത്ത് ആദരിക്കപ്പെടരുതെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും വ്യക്തമാക്കിയിരുന്നു. അലിഗഢ് മുസ് ലീം സര്‍വ്വകലാശാല വിദ്യാര്‍ത്ഥിയൂണിയന്‍ ഹാളില്‍ മുഹമ്മദലി ജിന്നയുടെ ചിത്രം സ്ഥിതി ചെയ്യുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹം പ്രതികരിച്ചിരുന്നത്. വിഷയവുമായി ബന്ധപ്പെട്ട് സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളും ആര്‍എസ്എസ്, എബിവിപി പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പോലീസുകാരടക്കം 41 പേര്‍ക്ക് പരിക്കേറ്റിരുന്നു.
രാജ്യത്തെ വിഭജിച്ച വ്യക്തി
ഈ രാജ്യത്തെ വിഭജിച്ചത് ജിന്നയാണ്. അദ്ദേഹത്തിന്റെ നേട്ടങ്ങളെ എങ്ങനെ നമുക്ക് ആഘോഷിക്കാനാവും എന്നാണ് യോഗി ആദിത്യനാഥിന്റെ വാദം. പാകിസ്താന്‍ തുടര്‍ച്ചയായി ഇന്ത്യയ്ക്ക് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ ഇന്ത്യാ പാക് വിഭജനത്തിന് കാരണക്കാരനായ മുഹമ്മദലി ജിന്നയുടെ ചിത്രം സര്‍വ്വകലാശാലയിൽ സ്ഥാപിക്കുന്നതെന്തിനാണെന്ന് വ്യക്തമാക്കി വിശദീകരണം നൽകണമെന്നാവശ്യപ്പെട്ടായിരുന്നു സതീഷ് ഗൗതം സർവ്വകലാശാല അധികൃതർക്ക് കത്തയച്ചത്.
ആജീവനാന്ത അംഗത്വം
എന്നാല്‍ 1938ല്‍ അലിഗഢ് മുസ്ലീം സര്‍വ്വകലാശാല യൂണിയനിലെ ആജീവനാന്ത അംഗ്വതം നല്‍കിയ മുഹമ്മദലി ജിന്നയുടെ ചിത്രം സ്ഥാപിച്ചതില്‍ അപാകതയില്ലെന്നും 70 വര്‍ഷക്കാലത്തിലേറെയായി ആരും ഇതുവരെ അത് ചോദ്യം ചെയ്തിട്ടില്ലെന്നും സര്‍വ്വകലാശാല വക്താവ് ഷാഫി കിദ്വായി പറയുകയായിരുന്നു. സര്‍വ്വകലാശാല വിദ്യാര്‍ത്ഥി യൂണിയനും ഇതേ നിലപാട് തന്നെയാണ്.