മുകേഷ് അംബാനി വീണു: ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നന്‍ ജാക് മാ, തിരിച്ചടിച്ചത് ഓഹരി വിപണി!!
മുംബൈ: മുംകേഷ് അംബാനിക്ക് ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനെന്ന പദവി നഷ്ടമായി. ആലിബാബയുടെ ജാക്ക് മായാണ് ഏഷ്യയിലെ സമ്പന്നരില്‍ ഒന്നാമതെത്തിയത്. ഓഹവിപണയിലുണ്ടായ ഇടിവിനെ തുടര്‍ന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റ ഓഹരി മൂല്യം ഇടിഞ്ഞതാണ് അംബാനിക്ക് തിരിച്ചടിയായത്. തിങ്കളാഴ്ച അംബാനിയുടെ വിപണി മൂല്യത്തില്‍ നിന്ന് 5.8 ബില്യണാണ് ഇടിഞ്ഞത്. ഇതോടെ 44.5 ബില്യണ്‍ ആസ്തിയോടെ ആലിബാബ ഗ്രൂപ്പിന്റെ സ്ഥാപകന്‍ ജാക് മാ മുകേഷ് അംബാനിയെ മറികടന്ന് ഒന്നാമതെത്തുകയായിരുന്നു. ബ്ലൂംബെര്‍ഗ്ഗ് റിപ്പോര്‍ട്ട് പ്രകാരം അംബാനിയേക്കാള്‍ 2.6 ബില്യണ്‍ യുഎസ് ഡോളറാണ് ജാക് മായ്ക്ക് അധികമുള്ളത്. കൊറോണയ്ക്ക് പിന്നാലെ എണ്ണ വില സംബന്ധിച്ച് സൌദി- റഷ്യ തർക്കം മൂർച്ഛിച്ചതാണ് ആഗോളവിപണിയിൽ കനത്ത ഉലച്ചിലുണ്ടാക്കിയത്.
മുകേഷ് അംബാനി വീണു: ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നന്‍ ജാക് മാ, തിരിച്ചടിച്ചത് ഓഹരി വിപണി!!
ഓഹരിവിപണയില്‍ കഴിഞ്ഞ 29 വര്‍ഷത്തിനിടെ ഏറ്റവും വലിയ തകര്‍ച്ചയാണ് എണ്ണവിലയിലുണ്ടായിട്ടുള്ളത്. എണ്ണ വിലയെച്ചൊല്ലി റഷ്യയും സൗദിയും തമ്മിലുള്ള പോരാട്ടമാണ് ഓഹരി വിപണിയിലെ തിരിച്ചടിക്ക് വഴിവെച്ചത്. ഇതോടെ റിലയന്‍സ് ഇന്‍ഡ്സട്രീസിന്റെ ഓഹരിയില്‍ 12 ശതമാനം ഇടിവ് രേഖപ്പെടുത്തുകയും ചെയ്തു. 2009ന് ശേഷമുണ്ടായ ഏറ്റവും വലിയ ഇടിവായാണ് ഇതിനെ കണക്കാക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വിപണി മൂല്യമുള്ള കമ്പനിയെന്ന സ്ഥാനം റിലയൻസിന് കഴിഞ്ഞ ദിവസം നഷ്ടമായിരുന്നു. ടിസിഎസ്സാണ് ഇപ്പോൾ തൽസ്ഥാനത്തുള്ളത്. റിലയൻസ് ഇൻഡസ്ട്രീസ് 2021 ഓടെ കടരഹിത കമ്പനിയാവുമെന്ന പ്രഖ്യാപനത്തിനും തിരിച്ചടിയായേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സൌദി അരാംകോയ്ക്ക് റിലയൻസ് പെട്രോളിയത്തിന്റെ ഓഹരികൾ വിൽക്കാനുള്ള നീക്കങ്ങൾക്കിടെയാണ് സൌദി- റഷ്യ എണ്ണയുദ്ധം ആരംഭിക്കുന്നത്.
സൌദി അറേബ്യ എണ്ണവില കുറച്ചതോടെ ആഗോള വില 30 വർഷം മുമ്പുള്ള നിലയിലേക്ക് താഴുകയായിരുന്നു. ഇതിനൊപ്പം ലണ്ടൻ, ഫ്രാങ്ക്ഫർട്ട്, മിലാൻ എന്നിവിടങ്ങളിലെ പ്രധാന ഓഹരി സൂചികയിൽ ശരാശരി 7 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. സൌദിയിൽ ഓഹരി വിലകൾ 9 ശതമാനം ഇടിഞ്ഞപ്പോൾ ടോക്കിയോയിലും ഹോങ്കോങ്ങിലും യഥാക്രമം 5 ഉം 4ഉം ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. സൌദി അരാംകോയുടെ ഓഹരി വില 10 ശതമാനം കുറഞ്ഞ് ഡിസംബറിലെ ഐപിഒ വിലയേക്കാൾ താഴെയെത്തുകയും ചെയ്തു.
ആഗോള തലത്തിൽ ശതകോടീശ്വരന്മാരുടെ പട്ടികയിലും മുകേഷ് അംബാനിക്ക് തിരിച്ചടി നേരിടേണ്ടിവന്നു. ഒമ്പതാം സ്ഥാനത്തുനിന്ന് 20ാം സ്ഥാനത്തേക്കാണ് മുകേഷ് അംബാനി പിൻതള്ളപ്പെട്ടത്.