മമതയുടെ വലംകൈ ബിജെപിയിലേക്ക്; തൃണമൂലിന് വൻ തിരിച്ചടി, എംപി സ്ഥാനവും രാജിവെക്കുമെന്ന് മുകുൾ റോയ്
Recommended Video
കൊൽക്കത്ത: തൃണമൂല്‍ നേതൃത്വത്തിലെ രണ്ടാമനും മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ വലങ്കൈ എന്ന് അറിയപ്പെടുന്ന നേതാവുമായ മുകുള്‍ റോയ് ബിജെപിയില്‍ ചേരുന്നു. പാര്‍ട്ടി അംഗത്വവും എംപി സ്ഥാനവും അടുത്തയാഴ്ച രാജി വയ്ക്കുമെന്ന് മുകുള്‍ റോയ് പ്രഖ്യാപിച്ചു. പശ്ചിമ ബംഗാളില്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയായിരിക്കുകയാണ് മുകുൾ റോയിയുടെ രാജി.
തൃണമൂല്‍ നേതൃത്വത്തിലെ പ്രമുഖനുമായി പാര്‍ട്ടി ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണെന്ന് ബിജെപി പശ്ചിമ ബംഗാള്‍ ഘടകം പ്രസിഡന്റ് ദിലീപ് ഘോഷ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇത് ആരാണെന്ന് ഘോഷ് അറിയിച്ചിരുന്നില്ല. ഇതിനു പിന്നാലെയാണ് പാര്‍ട്ടി വിടുകയാണെന്ന് മുകുള്‍ റോയ് പ്രഖ്യാപിച്ചിരിക്കുന്നത്.
ബിജെപിയുടെ ഭാഗമാകും
ഭാവിപരിപാടികള്‍ അതിനു ശേഷം അറിയിക്കുമെന്നാണ് റോയ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയത്. എന്നാൽ അദ്ദേഹം ബിജെപിയുടെ ഭാഗമാവുമെന്നു തന്നെയാണ് സൂചന.
ചർച്ച നടത്തുന്നു
''റോയ് വലിയ നേതാവാണ്. അദ്ദേഹം ബിജെപിയില്‍ ചേരുമോയെന്ന് എനിക്കറിയില്ല, എന്നാല്‍ ഡല്‍ഹിയില്‍ ഞങ്ങളുടെ നേതാക്കളുമായി അദ്ദേഹം ചര്‍ച്ച നടത്തുന്നുണ്ട്'' എന്നാണ് ബിജെപി നേതാവ് ദിലീപ് ഘോഷ് പ്രതികരിച്ചത്.
പാർട്ടി നേതൃത്വവുമായി അകൽച്ചയിൽ
മുന്‍ റെയില്‍വേ മന്ത്രി കൂടിയായ മുകുള്‍ റോയ് കുറെക്കാലമായി പാര്‍ട്ടി നേതൃത്വവുമായി അകല്‍ച്ചയായിരുന്നു.
ദുര്‍ഗ പൂജ പതിപ്പ് പ്രകാശന ചടങ്ങ്
കഴിഞ്ഞ ദിവസം പാര്‍ട്ടി മുഖപത്രത്തിന്റെ ദുര്‍ഗ പൂജ പതിപ്പ് പ്രകാശന ചടങ്ങില്‍നിന്ന് റോയ് വിട്ടുനിന്നിരുന്നു.
രാജ്യസഭാംഗത്വം
എട്ടുമാസം കൂടി ബാക്കി നിൽക്കെയാണ് മുകുൽ രാജ്യസഭാംഗത്വവും രാജി വയ്ക്കുന്നത്. മുകുലിന് താൽപര്യമുണ്ടെങ്കിൽ ബിജെപിയിലേക്ക് സ്വാഗതം ചെയ്യുന്ന കാര്യം പരിഗണിക്കുമെന്ന് ബംഗാള്‍ ബിജെപി അധ്യക്ഷൻ ദിലീപ് ഘോഷ് അടുത്തിടെ പറഞ്ഞിരുന്നു.
തൃണമൂലിന് തലവേദന സൃഷ്ടിച്ചിരുന്നു
ബിജെപി നേതാക്കളുമായി മുകുൽ തുടർചർച്ചകള്‍ നടത്തുന്നത് തൃണമൂലിന് തലവേദന സൃഷ്ടിച്ചിരുന്നു. ബിജെപിയുടെ സുഹൃത്തുക്കൾ തൃണമൂലിന്റെ ശത്രുക്കളാണെന്നായിരുന്നു പ്രതികരണം.
കോഴ സ്വീകരിക്കുന്ന വീഡിയോ
കഴിഞ്ഞ വർഷം ഒരു ഓൺലൈൻ മാധ്യമം നടത്തിയ സ്റ്റിങ് ഓപറേഷനിൽ മുകുൽ റോയി കോഴ സ്വീകരിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. അതിനു മുൻപു തന്നെ മമതയുമായി തെറ്റിപ്പിരിഞ്ഞ് പുതിയ പാർട്ടിയുണ്ടാക്കാനാണ് മുകുലിന്റെ ശ്രമങ്ങളെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.