രാജിവെക്കാൻ തയ്യാറായ നേതാവിന് വിലക്ക്; മുകുൾ റോയിക്ക് ആറ് വർഷത്തെ വിലക്ക്, ഇത് എന്ത് നടപടി!
കൊൽക്കത്ത: മമത ബാനർജിയുടെ വലംകൈ എന്നറിയപ്പെടുന്ന നേതാവ് മുകുൾ റോയിക്ക് ആറ് വർഷത്തെ വിലക്ക്. പാര്‍ട്ടി അംഗത്വവും രാജ്യസഭ എംപി സ്ഥാനവും അടുത്തയാഴ്ച ദുര്‍ഗ്ഗ പൂജയ്ക്ക് ശേഷം രാജിവയ്ക്കുമെന്നും ഭാവിപരിപാടികള്‍ അതിനുശേഷം തീരുമാനിക്കുമെന്നും മുകുള്‍ റോയ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് തൃണമൂൽ കോൺഗ്രസ് വിലക്ക് ഏർപ്പെടുത്തിയത്.
മുന്‍ റെയില്‍വേ മന്ത്രി കൂടിയായ മുകുള്‍ റോയ് കുറെക്കാലമായി പാര്‍ട്ടി നേതൃത്വവുമായി അകല്‍ച്ചയിലായിരുന്നു. കഴിഞ്ഞ ദിവസം പാര്‍ട്ടി മുഖപത്രത്തിന്‍റെ ദുര്‍ഗ്ഗ പൂജ പതിപ്പിന്‍റെ പ്രകാശന ചടങ്ങില്‍ നിന്നും മുകുള്‍ റോയ് വിട്ടുനിന്നിരുന്നു.
തൃണമൂൽ നേതാവ്
തൃണമൂല്‍ നേതൃത്വത്തിലെ പ്രമുഖനുമായി പാര്‍ട്ടി ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണെന്ന് ബിജെപി പശ്ചിമ ബംഗാള്‍ ഘടകം പ്രസിഡന്റ് ദിലീപ് ഘോഷ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
ഭാവി പരിപാടികൾ
എന്നാല്‍ ഇത് ആരാണെന്ന് ഘോഷ് അറിയിച്ചിരുന്നില്ല. ഇതിനു പിന്നാലെയാണ് പാര്‍ട്ടി വിടുകയാണെന്ന് മുകുള്‍ റോയ് പ്രഖ്യാപിച്ചിരിക്കുന്നത്. ഭാവിപരിപാടികള്‍ അതിനു ശേഷം അറിയിക്കുമെന്നാണ് റോയ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയത്.
ബിജെപിയിലേക്ക് തന്നെ...
എന്നാൽ അദ്ദേഹം ബിജെപിയുടെ ഭാഗമാവുമെന്നു തന്നെയാണ് സൂചന. മുകുലിന് താൽപര്യമുണ്ടെങ്കിൽ ബിജെപിയിലേക്ക് സ്വാഗതം ചെയ്യുന്ന കാര്യം പരിഗണിക്കുമെന്ന് ബംഗാള്‍ ബിജെപി അധ്യക്ഷൻ ദിലീപ് ഘോഷ് അടുത്തിടെ പറഞ്ഞിരുന്നു.
തൃണമൂലിന്റെ ശത്രുക്കൾ
ബിജെപി നേതാക്കളുമായി മുകുൽ തുടർചർച്ചകള്‍ നടത്തുന്നത് തൃണമൂലിന് തലവേദന സൃഷ്ടിച്ചിരുന്നു. ബിജെപിയുടെ സുഹൃത്തുക്കൾ തൃണമൂലിന്റെ ശത്രുക്കളാണെന്നായിരുന്നു പ്രതികരണം.
വൻ തിരിച്ചടി
എട്ടുമാസം കൂടി ബാക്കി നിൽക്കെയാണ് മുകുൽ രാജ്യസഭാംഗത്വവും രാജി വയ്ക്കുന്നത്. പശ്ചിമ ബംഗാളില്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയായിരിക്കുകയാണ് മുകുൾ റോയിയുടെ രാജി.