രാഹുൽ ഗാന്ധിയുടെ പിൻഗാമി കേരളത്തിന്റെ ചുമതലയുള്ള നേതാവ് ? തീരുമാനം ഉടനെന്ന് സൂചന
ദില്ലി: രാഹുൽ ഗാന്ധിയുടെ രാജി പ്രഖ്യാപനം മുതൽ കോൺഗ്രസിൽ ഉടലെടുത്ത പ്രതിസന്ധിക്ക് ഇതുവരെ അയവ് വന്നിട്ടില്ല. രാഹുൽ ഗാന്ധിയുടെ പകരക്കാരനെ കണ്ടെത്താനുള്ള ചർച്ചകൾ സജീവമാണെങ്കിലും എല്ലാ വിഭാഗം നേതാക്കൾക്കും സ്വീകാര്യനായ ഒരു നേതാവിനെ കണ്ടെത്താൻ നേതൃത്വത്തിന് സാധിച്ചിട്ടില്ല. യുവ നേതാവ് വേണം രാഹുലിന്റെ പകരക്കാരനാകാൻ എന്ന് ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെടുമ്പോൾ അനുഭവ സമ്പത്തുള്ള മുതിർന്ന നേതാവ് വേണം അധ്യക്ഷ സ്ഥാനത്തേയ്ക്ക് എത്താനെന്ന് മറുപക്ഷത്തിന്റെ വാദം.
അതിനിടെ കേരളത്തിന്റെ ചുമതലയുള്ള മുതിർന്ന നേതാവിലേക്ക് പുതിയ അധ്യക്ഷനെ തേടിയുള്ള ചർച്ചകൾ കേന്ദ്രീകരിക്കുന്നതായി ചില കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ദളിത് വിഭാഗത്തിൽ നിന്നുള്ള ഈ നേതാവിന് രാഹുൽ ഗാന്ധിയുടെ പിന്തുണയുമുണ്ടെന്നാണ് സൂചന

അധ്യക്ഷ സ്ഥാനത്തേയ്ക്ക് ആര്?
ലോക്സഭ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയുടെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നും രാജി സമർപ്പിച്ചത്. രാഹുൽ ഗാന്ധിയെ അനുനയിപ്പിക്കാൻ മുതിർന്ന നേതാക്കളടക്കം ശ്രമം നടത്തിയെങ്കിലും പിന്നോട്ടില്ലെന്ന നിലപാടിലായിരുന്നു രാഹുൽ ഗാന്ധി. ഇതോടെയാണ് കോൺഗ്രസിൽ പുതിയ അധ്യക്ഷനായുള്ള ചർച്ചകൾ ആരംഭിച്ചത്. ഊർജ്ജസ്വലനായ യുവനേതാവ് വേണം അധ്യക്ഷ സ്ഥാനത്ത് എത്താനെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് കഴിഞ്ഞ ദിവസം പരസ്യമായി പ്രതികരിച്ചിരുന്നു. അമരീന്ദർ സിംഗിന്റെ അഭിപ്രായത്തെ അനുകൂലിച്ചോ പ്രതികൂലിച്ചോ ആരും പരസ്യമായി രംഗത്ത് എത്തിയില്ലെങ്കിലും യുവനേതാവ് വേണമെന്ന ആവശ്യത്തിന് പിന്തുണയേറുന്നുവെന്നാണ് സൂചന.

മുകുൾ വാസ്നിക് വരുമോ?
അതേസമയം കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് ദളിത് വിഭാഗത്തിൽ നിന്നുള്ള മുതിർന്ന നേതാവ് മുകുൾ വാസ്നിക് വരുമെന്ന അഭ്യൂഹവും ശക്തമാവുകയാണ്. നേതൃതലത്തിൽ നടക്കുന്ന ചർച്ചകൾ മുകുൾ വാസ്നിക്കിലേക്ക് കേന്ദ്രീകരിക്കുകയാണെന്നാണ് മുതിർന്ന കോൺഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോർട്ടുകളിൽ പറയുന്നത്. പാർട്ടി അധ്യക്ഷനായി ദളിത് വിഭാഗത്തിൽ നിന്നുള്ള നേതാവ് വേണമെന്നാണ് ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെടുന്നത്. ഇത് വരുന്ന തിരഞ്ഞെടുപ്പിൽ പ്രയോജനപ്പെടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ പശ്ചാത്തലത്തിലാണ് മുകുൾ വാസ്നിക്കിന്റെ പേര് ഉയർന്ന് വന്നത്.

മറ്റ് പേരുകൾ
മുതിർന്ന നേതാക്കളായ മല്ലികാർജ്ജുൻ ഖാർഗെയുടെയും സുശീൽ കുമാർ ഷിൻഡെയുടെയും പേരുകൾ ഉയർന്ന് കേട്ടിരുന്നു. എന്നാൽ 59കാരനായ മുകുൾ വാസ്നിക്കിനെ നിയമിച്ചാൽ യുവനിരയേയും മുതിർന്ന നേതാക്കളെയും ഒരുപോലെ അനുനയിപ്പിക്കാമെന്നാണ് നേതൃത്വം കരുതുന്നത്. രാഹുൽ ഗാന്ധിയുടെ പിന്തുണയും മുകുൾ വാസ്നിക്കിന് ഉണ്ടെന്നാണ് സൂചന. മൻമോഹൻ സിംഗ് സർക്കാരിൽ സാമൂഹ്യ നീതി വകുപ്പ് മന്ത്രിയായിരുന്നു മുകുൾ വാസ്നിക്. 1984ൽ ലോക്സഭയിൽ എത്തിയ ഏറ്റവും പ്രായം കുറഞ്ഞ എംപി മുകുൾ വാസ്നിക്കായിരുന്നു. കേരളത്തിന്റെ ചുമതലയുള്ള നേതാവായതിനാൽ കേരളാ നേതാക്കളുമായും അടുത്ത ബന്ധമാണുള്ളത്.

യുവനേതാവ്
ഒരു കാലത്ത് കോൺഗ്രസിന്റെ വോട്ട് ബാങ്കായിരുന്നു ദളിത്- പിന്നാക്ക വിഭാഗങ്ങൾ. പാർട്ടിയിൽ നിന്നും അകന്ന് തുടങ്ങിയ പിന്നാക്ക വിഭാഗങ്ങളെ തിരിച്ചെത്തിക്കാൻ വീണ്ടും അടുപ്പിക്കാൻ ഈ വിഭാഗത്തിൽ നിന്നും ഒരാളെ അധ്യക്ഷ പദവിയിലേക്ക് എത്തിക്കണമെന്ന നിർദ്ദേശം ഉയർന്നതിനെ തുടർന്നാണ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് ദളിത് നേതാവ് വരണമെന്ന ആവശ്യം ശക്തമായത്. അതേ സമയം ജനസംഖ്യയിൽ 65 ശതമാനവും 35 വയസിന് താഴെയുള്ളവരുള്ള സംസ്ഥാനത്ത് പാർട്ടിയെ കരകയറ്റാൻ യുവനേതാവ് വരണമെന്ന ആവശ്യവും ഉയരുന്നുണ്ട്. അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനെച്ചൊല്ലി യുവനിരയും മുതിർന്ന നേതാക്കളും തമ്മിൽ ഭിന്നതയുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. സച്ചിൻ പൈലറ്റിന്റെയും ജ്യോതിരാദിത്യ സിന്ധ്യയുടെയും പേരുകളാണ് യുവനിരയിൽ നിന്നും ഉയർന്ന് കേൾക്കുന്നത്.

പ്രവർത്തക സമിതി
അടുത്തയാഴ്ച കോൺഗ്രസ് പ്രവർത്തക സമിതി യോഗം പുതിയ അധ്യക്ഷനെ തീരുമാനിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഈയാഴ്ച പ്രവർത്തക സമിതി ചേരാനിരുന്നെങ്കിലും കർണാടകയിൽ കോൺഗ്രസ്-ജെഡിഎസ് സർക്കാർ നേരിട്ട പ്രതിസന്ധിയെ തുടർന്നാണ് തീരുമാനം പിൻവലിച്ചത്. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ബെംഗളൂരുവിൽ തുടരുകയാണ്. കെസി വേണുഗോപാൽ മടങ്ങിയെത്തിയ ശേഷം മാത്രമെ പ്രവർത്തക സമിതിയുടെ തീയതി സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാവുകയുള്ളു.












Click it and Unblock the Notifications