രാഹുൽ ഗാന്ധിക്ക് പകരക്കാരനായി ഈ നേതാവ്? കേരളത്തിന്റെ ചുമതലയുളള പ്രമുഖൻ, പ്രഖ്യാപനം ഉടനെന്ന് സൂചന
ദില്ലി: സമീപ കാലത്തൊന്നും നേരിട്ടിട്ടില്ലാത്ത വലിയ പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കോണ്‍ഗ്രസ് ഇന്ന് കടന്ന് പോയിക്കൊണ്ടിരിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് തോല്‍വിയുടെ തകര്‍ച്ചയില്‍ നിന്ന് കോണ്‍ഗ്രസിന് കരകയറേണ്ടതുണ്ട്. എന്നാല്‍ ആ തിരിച്ച് വരവിന് നേതൃസ്ഥാനത്ത് നായകനായ രാഹുല്‍ ഗാന്ധി ഉണ്ടാവില്ല എന്നതാണ് കോണ്‍ഗ്രസിന് മുന്നിലുളള കയ്ക്കുന്ന യാഥാര്‍ത്ഥ്യം.
ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നൊരാള്‍ കോണ്‍ഗ്രസിനെ നയിച്ച ചരിത്രം വളരെ വിരളമായിട്ടേ ഉണ്ടായിട്ടുളളൂ. ആ ചരിത്രം വീണ്ടും കോണ്‍ഗ്രസില്‍ ആവര്‍ത്തിക്കപ്പെടാനൊരുങ്ങുകയാണ്.
തീരുമാനം മാറ്റാതെ രാഹുൽ
പാര്‍ട്ടി നേതാക്കളും സഖ്യകക്ഷി നേതാക്കളും അടക്കമുളളവരുടെ അഭ്യര്‍ത്ഥനകള്‍ക്ക് വഴങ്ങാതെ രാജി തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയാണ് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിലാണ് രാഹുല്‍ ഗാന്ധി രാജി പ്രഖ്യാപിച്ചത്. എന്നാല്‍ പ്രവര്‍ത്തന സമിതി ഏകകണ്ഠമായി രാജി ആവശ്യം തളളിക്കളഞ്ഞു. എന്നാല്‍ രാഹുല്‍ രാജിയില്‍ ഉറച്ച് തന്നെ നില്ക്കുന്നു.
തീരുമാന മാറ്റം പ്രഖ്യാപിച്ചിട്ടില്ല
രാഹുല്‍ ഗാന്ധി തന്നെയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ എന്നാണ് രണ്‍ദീപ് സുര്‍ജേവാല അടക്കമുളള നേതാക്കള്‍ പറയുന്നത്. എന്നാല്‍ രാഹുല്‍ ഗാന്ധി ഇതുവരെ ഒരു തീരുമാന മാറ്റം പ്രഖ്യാപിച്ചിട്ടില്ല. ഒരു മാസത്തെ സമയം പുതിയ അധ്യക്ഷനെ കണ്ടെത്താന്‍ രാഹുല്‍ അനുവദിച്ച് കൊടുത്തിട്ടുണ്ട്. രാഹുലിന് പകരമായി പല പേരുകളും ഉയര്‍ന്ന് വരുന്നുണ്ട്.
മുകുൾ വാസ്നികോ
ഏറ്റവും ഒടുവിലായി പറഞ്ഞ് കേള്‍ക്കുന്നത് മുകുള്‍ വാസ്നികിന്റെ പേരാണ്. കേരളത്തിന്റെ ചുമതലയുളള എഐസിസി ജനറല്‍ സെക്രട്ടറിയാണ് മുകുള്‍ വാസ്നിക്. അദ്ദേഹം കോണ്‍ഗ്രസ് അധ്യക്ഷ പദവി ഏറ്റെടുക്കുന്നതിനോടാണ് രാഹുല്‍ ഗാന്ധിക്ക് കൂടുതല്‍ താല്പര്യം എന്നാണ് റിപ്പോര്‍ട്ടുകള്‍.
പട്ടിക ജാതി വിഭാഗം നേതാവ്
എസ് സി, എസ്ടി, ഒബിസി വിഭാഗങ്ങളില്‍ നിന്നുളള നേതാവ് ആയിരിക്കണം പുതിയ അധ്യക്ഷനെന്ന് രാഹുല്‍ ഗാന്ധി നിര്‍ദേശം നല്‍കിയതായി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. മുകുള്‍ വാസ്നിക് പട്ടിക ജാതി വിഭാഗത്തില്‍ ഉള്‍പ്പെട്ട നേതാവാണ്. മഹാരാഷ്ട്രയില്‍ നിന്നുളള നേതാവായ മുകുള്‍ വാസ്നിക് 35 വര്‍ഷമായി രാഷ്ട്രീയ രംഗത്തുണ്ട്.
വൻ സ്രാവുകളെ കടന്ന്
അഹമ്മദ് പട്ടേലും ഗുലാം നബി ആസാദും അടക്കമുളള തലമുതിര്‍ന്ന നേതാക്കളെ മറികടന്നാണ് മുകുള്‍ വാസ്നികിനെ രാഹുല്‍ ഗാന്ധി അടുത്ത അധ്യക്ഷനായി പരിഗണിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെ സംഭവിച്ചാല്‍ സോണിയാ ഗാന്ധിക്ക് മുന്പുളള സീതാറാം കേസരിക്ക് ശേഷം ആദ്യമായിട്ടാവും ഗാന്ധി കുടുംബത്തിന് പുറത്ത് ഒരാള്‍ അധ്യക്ഷ പദവിയില്‍ എത്തുന്നത്.
രാഹുലിന് പുതിയ ചുമതല
മന്‍മോഹന്‍സിംഗ് പ്രധാനമന്ത്രിയായ യുപിഎ സര്‍ക്കാരില്‍ സാമൂഹ്യ നീതി മന്ത്രിയായിരുന്നു മുകുള്‍ വാസ്നിക്. അടുത്ത മാസം ആദ്യ ആഴ്ചയോടെ പുതിയ അധ്യക്ഷനെ സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ ശേഷം രാഹുല്‍ ഗാന്ധി ലോക്സഭയിലെ പാര്‍ട്ടി നേതൃസ്ഥാനം ഏറ്റെടുത്തേക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്.
അമിത് ഷാ നൽകിയ വാക്ക് മറന്ന് ബിജെപി! അന്നുണ്ടാക്കിയ രഹസ്യ ധാരണ, ബിജെപിയും ശിവസേനയും ഇടയുന്നു!