പാര്‍ലമെന്റില്‍ ഇംഗ്ലീഷ് നിരോധിക്കണം: മുലായം
ലഖ്‌നൊ: പാര്‍ലമെന്റില്‍ ഇംഗ്ലീഷ് നിരോധിക്കണമെന്ന് അഭിനവ മൂന്നാം മുന്നണിയുടെ പ്രമുഖ നേതാക്കളിൽ ഒരാളായ മുലായം സിംഗ് യാദവ്. സഭാനടപടികള്‍ക്കിടെ എം പിമാര്‍ ഇംഗ്ലീഷില്‍ സംസാരിക്കുന്നതാണ് മുന്‍ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി നേതാവുമായ മുലായത്തിനെ ചൊടിപ്പിച്ചത്.
വികസിത രാജ്യങ്ങളില്‍ പാര്‍ലമെന്റ് നടപടികള്‍ക്ക് മാതൃഭാഷയാണ് ഉപയോഗിക്കുന്നതെന്ന് കാട്ടിയായിരുന്നു മുലായം ഇംഗ്ലീഷ് പ്രസംഗങ്ങള്‍ അവസാനിപ്പിക്കാന്‍ ആഹ്വാനം ചെയ്തത്. ഹിന്ദിയെ പരിരക്ഷിക്കുകയും ഉയര്‍ത്തിക്കൊണ്ടുവരികയും ചെയ്യേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ് എന്നും മുലായം സിംഗ് പറഞ്ഞു.
ഹിന്ദിയുടെ കാര്യത്തില്‍ നമ്മുടെ രാജ്യത്തെ നേതാക്കള്‍ക്ക് ഇരട്ടത്താപ്പാണ്. അവര്‍ ഹിന്ദിയില്‍ വോട്ടുചോദിക്കും. ജയിച്ചുകഴിഞ്ഞ് പാര്‍ലമെന്റിലെത്തിയാല്‍ പിന്നെ ഇംഗ്ലീഷിലേ സംസാരിക്കൂ - മുലായത്തിന് പരാതി തീരുന്നില്ല. ഇംഗ്ലീഷ് എന്ന ഭാഷയ്ക്ക് താന്‍ എതിരായത് കൊണ്ടല്ല ഇക്കാര്യം പറയുന്നത് എന്ന് വിശദീകരിക്കാനും മുലായം സിംഗ് യാദവ് മറന്നില്ല.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജീവിക്കുന്ന ആളുകള്‍ ഹിന്ദിയെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കണം. അതാത് പ്രാദേശിക ഭാഷകള്‍ക്കൊപ്പം ഹിന്ദിയെ സജീവമാക്കി നിര്‍ത്തേണ്ടത് രാജ്യത്തിന്റെ ആവശ്യമാണ്. ഹിന്ദി സേവാ ട്രസ്റ്റിന്റെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹിന്ദിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയ്‌ക്കൊപ്പം തന്നെ ചൈനയെ ശ്രദ്ധിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം ഓര്‍മിപ്പിച്ചു. ചൈനയെ ഒരുകാലത്തും വിശ്വസിക്കാന്‍ കൊള്ളില്ല എന്നാണ് കേന്ദ്രസര്‍ക്കാരിന് മുലായം നല്‍കുന്ന മുന്നറിയിപ്പ്.