കാത്ത് കാത്തിരുന്ന് കെപിസിസിക്ക് പ്രസിഡണ്ടായി.. കേരളത്തിലെ കോൺഗ്രസിന് മുല്ലപ്പള്ളി രാമചന്ദ്രൻ നായകൻ!
Recommended Video
ദില്ലി/തിരുവനന്തപുരം: കെ പി സി സി പ്രസിഡണ്ടായി മുതിർന്ന നേതാവ് മുല്ലപ്പള്ളി രാമചന്ദ്രനെ തിരഞ്ഞെടുത്തു. ഏറെ നാളത്തെ അനിശ്ചിതത്വത്തിന് ഒടുവിലാണ് കേരളത്തിലെ കോൺഗ്രസിന് അമരക്കാരനായി മുല്ലപ്പള്ളി രാമചന്ദ്രൻ എം പി എത്തുന്നത്. കെ പി സി സി വർക്കിംഗ് പ്രസിഡണ്ടുമാരായി കൊടിക്കുന്നിൽ സുരേഷ്, കെ സുധാകരൻ, എം ഐ ഷാനവാസ് എന്നിവരെ തിരഞ്ഞെടുത്തു. ബെന്നി ബഹനാൻ യു ഡി എഫ് കൺവീനറാകും. കെ മുരളീധരൻ എം എൽ എയാണ് പ്രചാരണ സമിതി അധ്യക്ഷൻ.
കേരളത്തിലെ എംപിമാർ, മുതിർന്ന നേതാക്കൾ തുടങ്ങിയവരുമായി നടത്തിയ നീണ്ട ചർച്ചകൾക്കൊടുവിലാണ് രാഹുൽ ഗാന്ധി കെ പി സി സി പ്രസിഡണ്ട് ആരാകണമെന്ന തീരുമാനത്തിലെത്തിയത്. കെ പി സി സി ഭാരവാഹിപ്പട്ടിക സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം രണ്ട് ദിവസത്തിനകം ഉണ്ടാകുമെന്ന് കരുതുന്നു. എം എം ഹസന് പകരക്കാരനായിട്ടാണ് 73 കാരനായ മുല്ലപ്പള്ളി രാമചന്ദ്രൻ കേരളത്തിലെ കോൺഗ്രസിന്റെ അമരക്കാരനാകുന്നത്. 2009 മുതൽ വടകരയിൽ നിന്നുള്ള പാർലമെന്‍റ് അംഗമാണ്.
ലോക്സഭ തിരഞ്ഞെടുപ്പ് മുന്നിൽകണ്ടാണ് സംസ്ഥാന കോൺഗ്രസിലെ ഭാരവാഹികളിൽ അടിമുടി മാറ്റം ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം വി എം സുധീരന്‍ രാജിവെച്ചതിൽ പിന്നെ എം എം ഹസനാണ് കെ പി സി സി പ്രസിഡണ്ടിന്റെ ചുമതല വഹിച്ചിരുന്നത്. കെ മുരളീധരൻ, വി ഡി സതീശൻ, കെ സുധാകരൻ തുടങ്ങിയവരുടെ പേരുകളും കെ പി സി സി അധ്യക്ഷസ്ഥാനത്തേക്ക് ഉയർന്ന് കേട്ടിരുന്നു.