സൈന്യത്തിനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം:അസം ഖാനെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസ്
ബലാത്സംഗത്തെ ചെറുക്കാന്‍ കശ്മീരി സ്ത്രീകള്‍ സൈനികരുടെ സ്വകാര്യ അവയവങ്ങള്‍ മുറിച്ചു മാറ്റിയെന്ന പരാമര്‍ശമാണ് വിവാദമായത്.
ദില്ലി: സൈന്യത്തിനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ മുതിര്‍ന്ന സമാജ്‌വാദി പാര്‍ട്ടി നേതാവ് അസം ഖാനെതിരെ കേസ്. സൈന്യത്തിനെതിരെ മോശം പരാമര്‍ശം നടത്തിയതിന് രാജ്യദ്രോഹക്കുറ്റത്തിനാണ് മീററ്റിലെ ബിജ്‌നോര്‍ ഛന്ദാപുര്‍ പോലീസ് സ്‌റ്റേഷന്‍ അസം ഖാനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബലാത്സംഗത്തെ ചെറുക്കാന്‍ കശ്മീരി സ്ത്രീകള്‍ സൈനികരുടെ സ്വകാര്യ അവയവങ്ങള്‍ മുറിച്ചു മാറ്റിയെന്ന പരാമര്‍ശമാണ് വിവാദമായത്. വിശ്വഹിന്ദു പരിഷഥ് നേതാവ് അനില്‍ പാണ്ഡെ നല്‍കിയ പരാതി പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
രാജ്യദ്രോഹക്കുറ്റത്തിനു പുറമേ അസം ഖാനെതിരെ സൈന്യത്തിന്റെ കര്‍ത്തവ്യ നിര്‍വ്വഹണത്തിന് തടസ്സം സൃഷ്ടിക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ചു എന്ന കുറ്റവും ചുമത്തിയിട്ടുണ്ട്. കശ്മീര്‍, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലെ സ്ത്രീകള്‍ സൈനികരാല്‍ ബലാത്സംഗം ചെയ്യപ്പെടാറുണ്ടെന്നും ബലാത്സംഗത്തെ ചെറുക്കാന്‍ സൈനികരുടെ സ്വകാര്യ അവയവങ്ങള്‍ സ്ത്രീകള്‍ മുറിച്ചു നീക്കിയിട്ടുണ്ടെന്നുമായിരുന്നു രണ്ടു ദിവസം മുന്‍പു നടന്ന പൊതുപരിപാടിക്കിടെ അസം ഖാന്‍ പറഞ്ഞത്. പ്രസ്താവന വന്‍ വിവാദം സൃഷ്ടിക്കുകയും ചെയ്തിരുന്നു.
മിന്നലാക്രമണത്തിന് പ്രേരിപ്പിച്ചത് മാധ്യമപ്രവർത്തകന്റെ പരിഹാസം!! പരീക്കറിന്റെ വെളിപ്പെടുത്തൽ!!!
മുന്‍പും സമാനമായ വിവാദ പ്രസ്താവനകള്‍ നടത്തി അസം ഖാന്‍ ശ്രദ്ധാകേന്ദ്രമായിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ റാംപൂര്‍ ജില്ലയില്‍ രണ്ടു പെണ്‍കുട്ടികളെ യുവാക്കള്‍ ഉപദ്രവിക്കുന്നതിന്റെ വീഡിയോ പുറത്തു വന്നതിനു പിന്നാലെ ആക്രമിക്കപ്പെടാതിരിക്കണമെങ്കില്‍ സ്ത്രീകള്‍ വീട്ടിലിരിക്കണമെന്ന് അസം ഖാന്‍ പ്രസ്താവിച്ചിരുന്നു. മുസ്ലീങ്ങളല്ലാത്തവര്‍ മുത്തലാഖ് വിഷയത്തില്‍ ഇടപെടേണ്ടെന്നും അത് തങ്ങള്‍ മുസ്ലീങ്ങള്‍ക്ക് വിടണമെന്നും അസം ഖാന്‍ പറഞ്ഞിരുന്നു.