വിജയ് മല്യയ്ക്ക് വീണ്ടും തിരിച്ചടി; മല്യയുടെ സ്വത്തുക്കൾ വിനിയോഗിക്കാൻ ബാങ്കുകൾക്ക് അനുമതി
മുംബൈ: കോടികളുടെ വായ്പയെടുത്ത് രാജ്യം വിട്ട വിവാദ വ്യവസായി വിജയ് മല്യയുടെ സ്വത്തുക്കൾ ലേലം ചെയ്യാൻ ബാങ്കുകൾക്ക് അനുമതി. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യുന്ന മുംബൈയിലെ പിഎംഎൽഎ കോടതിയുടേതാണ് ഉത്തരവ്. വിജയ് മല്യ വായ്പയെടുത്ത് മുങ്ങിയ തുക വീണ്ടെടുക്കാനായി മല്യയുടെ സ്വത്തുക്കൾ വിനിയോഗിക്കാനാണ് കോടതി ബാങ്കുകൾക്ക് അനുമതി നൽകിയിരിക്കുന്നത്.
വിവാഹേതര ബന്ധം തുടരാൻ നിർബന്ധിച്ചു; സീരിയൽ നടി കാമുകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി!
അതേ സമയം ജനുവരി 18 വരെ ഉത്തരവിന് സ്റ്റേ ഉണ്ടെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഈ സമയത്തിനുള്ളിൽ മല്യയ്ക്ക് ബോംബെ ഹൈക്കോടതിയിൽ അപ്പിൽ നൽകാമെന്നും കോടതി അറിയിച്ചു. പിടിച്ചെടുത്ത സ്വത്തുക്കളിൽ കൂടുതലും ഓഹരികളായാണുള്ളത്.
മല്യയുടെ പിടിച്ചെടുത്ത സ്വത്തുക്കൾ ലേലം ചെയ്യാൻ എസ്ബിഐയുടെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കൺസോർഷ്യത്തിന് അനുമതി നൽകുന്നതിൽ എതിർപ്പില്ലെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ ഫെബ്രുവരിയിൽ കോടതിയെ അറിയിച്ചിരുന്നു.
2013ൽ മുതൽ പ്രതിവർഷം 11.5 ശതമാനം എന്ന നിരക്കിലുള്ള പലിശ സഹിതം 6203. 35 കോടി രൂപ തിരിച്ചു പിടിക്കാനാണ് ബാങ്കുകളുടെ നീക്കം. കഴിഞ്ഞ ജനുവരി അഞ്ചിനാണ് വിജയ് മല്യയെ മുംബെയിലെ പ്രത്യേക കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും സ്വത്തുക്കൾ കണ്ടുകെട്ടാൻ ഉത്തരവിടുകയും ചെയ്തത്.
ഇന്ത്യയിലെ വിവിധ ബാങ്കുകളിൽ നിന്ന് 9,000 കോടി രൂപയോളം വായ്പയെടുത്താണ് 2016 മാർച്ചിൽ മല്യ രാജ്യം വിട്ടത്. ബ്രിട്ടനിലാണ് മല്യ അഭയം പ്രാപിച്ചിരിക്കുന്നത്.