കർഷകർ ഖലിസ്ഥാനി തീവ്രവാദികളെന്ന്, നടി കങ്കണ റണാവത്തിനെതിരെ കേസെടുത്ത് മുംബൈ പോലീസ്
മുംബൈ: സിഖ് സമൂഹത്തിന്റെ വികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ നടി കങ്കണ റണാവത്തിനെതിരെ കേസ്. മുംബൈ പോലീസാണ് ബോളിവുഡ് താരത്തിന് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കര്‍ഷക സമരത്തിന് എതിരെയുളള കങ്കണ റണൗത്തിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിന് എതിരെയാണ് പരാതി ഉയര്‍ന്നത്. മുംബൈയിലെ ബിസ്സിനസ്സുകാരനായ അമര്‍ജീത് സിംഗ് സന്ധു, ദില്ലി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റി നേതാക്കള്‍, ശിരോമണി അകാലിദള്‍ നേതാവ് എന്നിവരാണ് കങ്കണയ്ക്ക് എതിരെ പോലീസില്‍ പരാതി നല്‍കിയത്.
പോര്‍ക്കുമില്ല, ബീഫുമില്ല ഇന്ത്യന്‍ ടീമിന് നല്‍കുന്നത് ഹലാല്‍ ചിക്കന്‍, വിവാദമായി ഡയറ്റ് പ്ലാന്‍
കേന്ദ്ര സര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ സമരം ചെയ്യുന്ന കര്‍ഷകരെ ഖലിസ്ഥാനി തീവ്രവാദികള്‍ എന്ന് വിളിച്ച് ആക്ഷേപിക്കുന്നതായിരുന്നു കങ്കണ റണാവത്തിന്റെ പോസ്റ്റ്. കര്‍ഷക സമരത്തെ തുടര്‍ന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതായുളള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തോടുളള കങ്കണയുടെ പ്രതികരണമായിരുന്നു അത്. ഇന്ദിരാഗാന്ധി ഖലിസ്ഥാനികളെ അടിച്ചമര്‍ത്തിയതിനെ ഓര്‍മ്മപ്പെടുത്തുകയും ചെയ്യുന്നതാണ് കങ്കണ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന കുറിപ്പ്.
കര്‍ഷക സമരത്തെ ഖലിസ്ഥാനി സമരമായി ചിത്രീകരിക്കാനും സിഖ് സമുദായത്തെ ഖലിസ്ഥാനി തീവ്രവാദികളായി ചിത്രീകരിക്കാനും ഉളള ബോധപൂര്‍വ്വമായ ശ്രമം ആണ് കങ്കണയുടെ ഭാഗത്ത് നിന്നും ഉണ്ടായത് എന്നാണ് പരാതിക്കാര്‍ ആരോപിക്കുന്നത്. വിവാദമായ കങ്കണയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ഇങ്ങനെ: ''ഖലിസ്ഥാനി തീവ്രവാദികള്‍ ഇന്ന് ഒരുപക്ഷേ സര്‍ക്കാരിനെ മുട്ടുകുത്തിച്ചിരിക്കാം. എന്നാല്‍ നമുക്ക് ഒരു സ്ത്രീയെ ഇപ്പോള്‍ ഓര്‍ക്കാം. ഇവരെ തന്റെ ഷൂസിന് കീഴില്‍ ചവിട്ടിയരച്ച ഒരേയൊരു വനിതാ പ്രധാനമന്ത്രി. അവര്‍ രാജ്യത്തിന് എന്തൊക്കെ ദ്രോഹങ്ങള്‍ ചെയ്തു എന്നത് വിഷയമല്ല. അവര്‍ സ്വന്തം ജീവന്‍ തന്നെ നല്‍കിക്കൊണ്ട് ഇക്കൂട്ടരെ കൊതുകളെ പോലെ ചതച്ചുകളഞ്ഞു. എന്നാല്‍ അവര്‍ സ്വന്തം രാജ്യത്തെ വിഭജിക്കാന്‍ അനുവദിച്ചില്ല''.
മുംബൈയിലെ സബര്‍ബന്‍ ഖര്‍ പോലീസ് സ്‌റ്റേഷനിലാണ് കങ്കണയ്ക്ക് എതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബോധപൂര്‍വ്വം ഒരു വിഭാഗത്തിന്റെ മതവികാരം വ്രണപ്പെടുത്താന്‍ ശ്രമിച്ചതിന് ഇന്ത്യന്‍ പീനല്‍ കോഡിലെ 295എ വകുപ്പ് പ്രകാരമാണ് കങ്കണയ്ക്ക് എതിരെ കേസെടുത്തിരിക്കുന്നത്. കേസില്‍ അന്വേഷണം നടന്ന് കൊണ്ടിരിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി. സിര്‍സയുടെ നേതൃത്വത്തില്‍ ഒരു സംഘം മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി ദിലീപ് വാല്‍സെ പട്ടേലുമായും മുംബൈ പോലീസിലെ ഉന്നതരുമായും കൂടിക്കാഴ്ച നടത്തുകയും കങ്കണ റണാവത്തിന് എതിരെ നടപടി വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.