മുംബൈയിൽ കനത്ത മഴയിൽ പുഴ കരകവിഞ്ഞു, 700 യാത്രക്കാരുമായി വഴിയിൽ കുടുങ്ങി മഹാലക്ഷ്മി എക്സ്പ്രസ്!
മുംബൈ: രണ്ട് ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയില്‍ മുങ്ങി മുംബൈ നഗരം. ജുഹു താര റോഡ്, ജോഗേശ്വര വിഖ്രോളി ലിങ്ക് റോഡ്, വൈസ്റ്റേണ്‍ എക്സ്പ്രസ് ഹൈവേ എന്നിവയടക്കം ഇതിനകം വെള്ളത്തിലായിക്കഴിഞ്ഞു. കനത്ത മഴയെ തുടര്‍ന്ന് മഹാലക്ഷ്മി എക്സ്പ്രസ് വഴിയില്‍ കുടുങ്ങിയിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. 700 യാത്രക്കാരുമായാണ് തീവണ്ടി വഴിയില്‍ കുടുങ്ങിയിരിക്കുന്നത്.
ബദ്ലാപൂര്-വാംഗണി റൂട്ടിലാണ് മഴ മഹാലക്ഷ്മി എക്സ്പ്രസിന് മുന്നില്‍ വില്ലനായിരിക്കുന്നത്. എത്രയും പെട്ടെന്ന് സ്ഥലത്തേക്ക് രക്ഷാ പ്രവര്‍ത്തകരെ അയക്കാന്‍ സെന്‍ട്രല്‍ റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയുടെ ഒരു ടീം ഇതിനകം തന്നെ സ്ഥലത്ത് എത്തിച്ചേര്‍ന്ന് രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
#UPDATE Mahalaxmi Express rescue operation: According to CPRO, Central Railway, 700 passengers are on-board the train. NDRF team and Navy chopper are conducting rescue operation. pic.twitter.com/SoOzBbcfWV
— ANI (@ANI) July 27, 2019
നാവിക സേനയിലെ പ്രളയ രക്ഷാപ്രവര്‍ത്തന ടീമും സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. ലൈഫ് ജാക്കറ്റുകളും ബോട്ടുകളും അടക്കമുളള സന്നാഹങ്ങളുമായി മൂന്ന് മുങ്ങല്‍ വിദഗ്ധരും 8 പ്രളയ രക്ഷാ പ്രവര്‍ത്തന ടീമുമാണ് ബദ്ലാപൂരിലേക്ക് രക്ഷാ പ്രവര്‍ത്തനത്തിന് എത്തുക. ഉല്‍ഹാസ് നദി നിറഞ്ഞൊഴുകി റെയില്‍ പാളം വെള്ളത്തില്‍ മുങ്ങിയതോടെയാണ് ട്രെയിന്‍ പാതിവഴിയിലായത്.
#WATCH Maharashtra: Mahalaxmi Express held up between Badlapur and Wangani with around 2000 passengers. Railway Protection Force & City police have reached the site where the train is held up. NDRF team to reach the spot soon. pic.twitter.com/0fkTUm6ps9
— ANI (@ANI) July 27, 2019
മഹാലക്ഷ്മി എക്സ്പ്രസിലെ യാത്രക്കാരോട് പുറത്ത് ഇറങ്ങാന്‍ ശ്രമിക്കാതെ തീവണ്ടിക്ക് അകത്ത് തന്നെ തുടരാനാണ് റെയില്‍വേ അധികൃതര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ട്രെയിന്‍ സുരക്ഷിതമായ ഇടമാണ്. ആര്പിഎഎസും സിറ്റി പോലീസും റെയില്‍വേ ജീവനക്കാരും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുമെന്നും ദേശീയ ദുരന്ത നിവാരണ സേനയുടെ നിര്‍ദേശങ്ങള്‍ക്കായി കാത്തിരിക്കാനുമാണ് സെന്‍ട്രല്‍ റെയില്‍വേ ചീഫ് പിആര്‍ഒ നല്‍കിയിരിക്കുന്ന നിര്‍ദേശം. മഴയെ തുടര്‍ന്ന് ഇതിനകം 7 തീവണ്ടികള്‍ റദ്ദാക്കിയിട്ടുണ്ട്. 9 തീവണ്ടികള്‍ വഴി തിരിച്ച് വിട്ടു.