വീർ-സാറാ പ്രണയകഥയുടെ തനിയാവർത്തനം; 6 വർഷങ്ങൾക്ക് ശേഷം ഇന്ത്യക്കാരന് പാക് ജയിലിൽ നിന്നും മോചനം
ദില്ലി: വെള്ളിത്തിരയിൽ ഷാറുഖ് ഖാനും പ്രീതി സിന്റയും തകർത്തഭിനയിച്ച ചിത്രമാണ് വീർ സാറ. ഇന്ത്യൻ വ്യോമസേനയിലെ സ്ക്വാഡ്രൺ ലീഡറായ വീർ പ്രതാപ് സിംഗും പാകിസ്ഥാനിലെ ധനിക കുടുംബത്തിൽ നിന്നുള്ള സാറാ ഹായത് ഖാനും തമ്മിലുള്ള പ്രണയകഥയാണ് ചിത്രം പറഞ്ഞത്. ശത്രുരാജ്യത്തുള്ള തന്റെ നായികയെ തേടിപ്പോയ നായകൻ വർഷങ്ങളോളം മടങ്ങി വന്നില്ല. ഇന്ത്യൻ ചാരനാണെന്ന് മുദ്രകുത്തി വർഷങ്ങളോളം പാക് ജയിലിൽ കഴിയേണ്ടി വന്നു.
വീർ - സാറയുടേതിന് സമാനമായൊരു കഥയാണ് മുംബൈയിലെ യുവ എഞ്ചിനീയറായ ഹമീദ് നേഹാൽ അൻസാരിക്കും പറയാനുള്ളത്. തന്റെ പ്രണയിനിയെ കാണാനായി പാകിസ്ഥാനിലേക്ക് പുറപ്പെട്ട ഹമീദ് മടങ്ങിയെത്തുന്നത് ആറു വർഷങ്ങൾക്ക് ശേഷമാണ്. ചാരവൃത്തിയാരോപിച്ച് ആറു വർഷത്തോളം പാക് തടങ്കലിൽ കഴിയേണ്ടി വന്ന ഹമീദിന് ഒടുവിൽ മോചനം സാധ്യമായിരിക്കുകയാണ്.
കാമുകിയെ തേടി
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട തന്റെ കാമുകിയെ തേടിയാണ് ഹമീദ് പാക് അതിർത്തി കടക്കുന്നത്. വീട്ടുകാർ മറ്റൊരു വിവാഹത്തിന് നിർബന്ധിക്കുകായിരുന്ന പ്രണയിനിയെ രക്ഷിക്കുകയായിരുന്നു ഉദ്ദേശം. ഖൈബര് പഖ്തുന്ഖ്വ പ്രവിശ്യയിലാണ് ഇയാള് സുഹൃത്തിനെ തേടി എത്തിയത്. രണ്ട് ദിവസത്തോളം ഇവിടെ താമസിച്ചു. ഇതിനിടെ ചാരവൃത്തി നടത്താനായി അനധികൃതമായി രാജ്യത്ത് ഹമീദ് രാജ്യത്ത് കടക്കുകയാണെന്ന് ആരോപിച്ചാണ് പാക് ഇന്റലിജൻസ് ഉദ്യോഗസ്ഥർ ഇയാളെ അറസ്റ്റ് ചെയ്യുന്നത്. ഹമീദിന്റെ കൈയ്യിലുള്ള രേഖകൾ വ്യാജമാണെന്നും പാക് ഉദ്യോഗസ്ഥർ ആരോപിച്ചു.
2015ൽ
2015ലാണ് ഹമീദ് തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്ന് പാകിസ്ഥാൻ സമ്മതിക്കുന്നത്. ഹമീദിന്റെ അമ്മ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിക്ക് മറുപടിയായാണ് ചാരവൃത്തിക്ക് ഹമീദ് അൻസാരിയെ പാകിസ്ഥാൻ ഇന്റലിജൻസ് വിഭാഗം അറസ്റ്റ് ചെയ്തുവെന്നും വിശദീകരണം നൽകുന്നത്
മോചനത്തിനായി
ആറു വർഷമായി ഹമീദിന്റെ കുടുംബം മോചനത്തിനായി പോരാടുകയായിരുന്നു. 99 തവണയോളം ഇന്ത്യൻ കോൺസുലേറ്റ് വഴി നൽകിയ അപേക്ഷ പാക് അധികൃതർ നിരസിക്കുകയായിരുന്നു. ആറു വർഷത്തെ പോരാട്ടനിടയിൽ ഹമീദിനെ നേരിൽ കാണാനോ ആരോഗ്യസ്ഥിതിയെക്കുറിച്ച് അറിയാനോ കുടുംബത്തിന് കഴിഞ്ഞിരുന്നില്ല.
ഫോൺ സംഭാഷണം
ഇതിനിടയിൽ വിദേശകാര്യ മന്ത്രാലയത്തിന്റെ നിരന്തരമായ ഇടപെടലുകളെ തുടർന്ന് കഴിഞ്ഞ നവംബറിൽ ഹമീദുമായി ഫോണിൽ സംസാരിക്കാൻ അമ്മ ഫൗസിയ അൻസാരിക്ക് അനുവാദം ലഭിച്ചിരുന്നു. എന്നാൽ ഏതാനും നിമിഷങ്ങൾക്കുള്ളിൽ തന്നെ ടെലിഫോൺ ബന്ധം വിച്ഛേദിക്കുകയും ചെയ്തു.
ആറു വർഷം തടവ്
2015 ഡിസംബറിലാണ് ഹമീദിന് സൈനിക കോടതി 3 വർഷം തടവ് ശിക്ഷ വിധിക്കുന്നത്. എന്നാൽ 2012ൽ പിടിയിലായ ഹമീദ് ഇതിനോടകം തന്റെ ശിക്ഷാ കാലാവധി പൂർത്തിയാക്കിയിരുന്നിട്ടും ഇത് കണക്കിലെടുക്കാൻ കോടതി തയാറായില്ല. തുടർന്ന് 2015 മുതൽ വീണ്ടും ജയിൽവാസം തുടർന്നു. പെഷവാർ ജയിലായിരുന്നു ഹമീദിനെ ഖൈബറിലേക്ക് മാറ്റുകയായിരുന്നു.
ഒടുവിൽ മോചനം
വിദേശകാര്യ മന്ത്രാലയത്തിന്റെ നിരന്തരമായ ഇടപെടലുകളെ തുടർന്നാണ് ഹമീദിന്റെ മോചനം സാധ്യമായത്. ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും മോചനം സാധ്യമാകാതെ നിരവധി പേരാണ് പാക് ജയിലിൽ തുടരുന്നത്. 2014 മെയിൽ ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ബാബ്ലി ബായി എന്ന ഇന്ത്യക്കാരൻ ഇപ്പോഴും ജയിലിൽ തുടരുകയാണ്. 207ന് മുമ്പ് ശിക്ഷാ കാലാവധി പൂർത്തിയാക്കിയ പത്തോളം ഇന്ത്യൻ തടവുകാർ ഇപ്പോഴും ജയിലിൽ തുടരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
കഥയിലെ റാണി മുഖർജി
വീർ- സാറാ ചിത്രത്തിൽ അഭിഭാഷകയായി എത്തുന്ന റാണി മുഖർജിയാണ് പാക് ജയിലിൽ നിന്നും വീറിന്റെ മോചനം സാധ്യമാക്കുന്നത്. ഹമീദിന്റെ കഥയിൽ ഒരു പാക് മാധ്യമപ്രവർത്തകയാണ് മോചനം വേഗത്തിൽ സാധ്യമാക്കിയത്. ഹമീദിനെതിരെ ഉയർന്ന ആരോപണങ്ങളും അറസ്റ്റും ജയിൽ വാസവുമെല്ലാം ഇവർ വിശദമായി റിപ്പോർട്ട് ചെയ്തിരുന്നു.
രവി പൂജാരി എന്നെഴുതിയതിൽ മലയാളി ടച്ച്; ബ്യൂട്ടി പാർലർ വെടിവെയ്പ്പിന് പിന്നാലെ നടിക്ക് വീണ്ടും ഭീഷണി