ഹൃദയാഘാതമെന്ന് വിധിയെഴുതി; പ്രതിഷേധം ശക്തമായപ്പോള്‍ തബ്രീസ് അന്‍സാരി കേസില്‍ വീണ്ടും കൊല കുറ്റം
റാഞ്ചി: ജാര്‍ഖണ്ഡില്‍ തബ്രീസ് അന്‍സാരിയെന്ന യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചുകൊന്ന കേസില്‍ പോലീസ് കൊലക്കുറ്റം പുനഃസ്ഥാപിച്ചു. ജൂലൈ 29 ന് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ നിന്ന് കൊലക്കുറ്റം ചുമത്തുന്ന ഐപിസി 302 പോലീസ് ഒഴിവാക്കിയിരുന്നു. ഇത് വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയപ്പോഴാണ് ഇപ്പോള്‍ പോലീസ് വീണ്ടും പ്രതികള്‍ക്കെതിരെ കൊലക്കുറ്റം കൂടി ചുമത്തിയിരിക്കുന്നത്.
ആകെ 11 പ്രതികളാണ് കേസിലുള്ളത്. പോലീസ് അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും കേസ് അന്വേഷണം സിബിഐക്ക് വിടണമെന്നും അന്‍സാരിയുടെ ഭാര്യ ആവശ്യപ്പെട്ടിരുന്നു. ഐപിസി 302 ഒഴിവാക്കി കൊലപാതകത്തിനു തുല്യമല്ലാത്ത കുറ്റകരമായ നരഹത്യ (ഐപിസി 304) മാത്രം പ്രതികള്‍ക്കെതിരെ ചുമത്തിയതിനെ തുടര്‍ന്നായിരുന്നു അന്‍സാരിയുടെ കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്.
ന്യായീകരണം
പോസ്റ്റുമോര്‍ട്ട് റിപ്പോര്‍ട്ടില്‍ മര്‍ദ്ദനവും മരണകാരണവുമായി ബന്ധിപ്പിക്കുന്ന നിര്‍ണ്ണായക വിവരങ്ങള്‍ ഒന്നും ചൂണ്ടിക്കാണിച്ചില്ലെന്ന ന്യായമായിരുന്നു ഐപിസി 302 ഒഴിവാക്കിയതിന് എസ്പി സരൈകേല കാര്‍ത്തിക് നല്‍കിയ വിശദീകരണം. അന്‍സാരിയെ കൊലപ്പെടുത്തണമെന്ന് പ്രതികള്‍ മുന്‍കൂട്ടി തീരുമാനിച്ചിരുന്നില്ലെന്നും എസ്പി അഭിപ്രയാപ്പെട്ടു.
ജൂണ്‍ 17
ജൂണ്‍ 17 നാണ് തബ്രീസ് അന്‍സാരിയെ മോട്ടോര്‍ സൈക്കിള്‍ മോഷ്ടിച്ചുവെന്നാരോപിച്ച് ആള്‍ക്കൂട്ടം കെട്ടിയിട്ട് മര്‍ദ്ദിക്കാന്‍ തുടങ്ങിയത്. ഏഴുമണിക്കൂറോളമായി തുടര്‍ന്ന മര്‍ദ്ദനത്തിനിടയില്‍ ജയ് ശ്രീറാം, ജയ് ഹനുമാന്‍ എന്നീ മുദ്രാവാക്യങ്ങള്‍ വിളിപ്പിക്കാനും ശ്രമിച്ചു. പിന്നീട് അന്‍സാരിയെ അറസ്റ്റ് ചെയ്ത് പോലീസ് മോഷണക്കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.
മരണം
ദേഹപരിശോധനയ്ക്ക് ശേഷം അന്‍സാരിയുടെ ആര്യോഗ്യനില തൃപ്തികരമാണെന്ന് സര്‍ദാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍ നാല് ദിവസത്തിന് ശേഷം ജയിലിനുള്ളില്‍ കുഴഞ്ഞുവീണ അന്‍സാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അവിടെ നിന്ന് മരണം സംഭവിക്കുകയുമായിരുന്നു.
കുടുംബത്തിന്‍റെ പരാതി
ഹൃദയാഘാതം മൂലമാണ് അന്‍സാരിയുടെ മരണമെന്നായിരുന്നു ജുലായ് ആദ്യം പുറത്തുവന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നത്. ഈ റിപ്പോര്‍ട്ടില്‍ തലയോട്ടിയിലെ പരിക്കിനെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ രേഖപ്പെടുത്തിയിരുന്നില്ല. ഇതില്‍ പരാതിയുമായി കുടുംബം രംഗത്ത് എത്തിയതോടെ മൃതദേഹം രണ്ടാമതും പോസ്റ്റ്മോര്‍ട്ടം ചെയത്.
ഹൃദയാഘാതം
കഴിഞ്ഞ ദിവസം പുറത്തുവന്ന രണ്ടാമത്തെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലും മരണകാരണമായി രേഖപ്പെടുത്തിയിരിക്കുന്നത് ഹൃദയാഘാതമാണ്. മെഡിക്കല്‍ റിപ്പോര്‍ട്ട് ലഭിച്ച ശേഷം നിയമോപദേശം സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. മര്‍ദ്ദനത്തിന് ശേഷം അന്‍സാരിയുടെ തല പൂര്‍ണ്ണമായി തകര്‍ന്ന നിലയിലാണെന്നായിരുന്നുവെന്ന് അദ്ദേഹത്തിന്‍റെ ബന്ധുക്കള്‍ പരാതിയില്‍ വ്യക്തമാക്കിയിരുന്നെന്നും പോലീസ് പറഞ്ഞു.
ഡോക്ടര്‍മാരുടെ അഭിപ്രായം
ഹൃദയസ്തംഭനത്തിനുള്ള കാരണം വ്യക്തമല്ലാത്തതിനാല്‍ റിപ്പോര്‍ട്ടുകള്‍ പോലീസ് എജിഎം ആശുപത്രിയിലെ ഡോക്ടര്‍മാരുടെ ബോര്‍ഡിന് അയച്ചിരിക്കുകയാണ്. കഠിനവും മൂര്‍ച്ചയുള്ളതുമായ വസ്തുമൂലമുണ്ടാകുന്ന ഒടിവുകളാണ് അന്‍സാരിയുടെ എല്ലുകള്‍ക്ക് ഉണ്ടായിരിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു. ആന്തരിക പരിക്കുകളെ തുടര്‍ന്ന് ഹൃദയത്തിന്‍റെ അറകളില്‍ രക്തം നിറഞ്ഞതും ഹൃദയസ്തംഭനത്തിന് ഇടയാക്കിയിരിക്കാമെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു.
പെരുമാറ്റച്ചട്ടം ലംഘിച്ചു; മന്ത്രി മെഴ്സിക്കുട്ടിയമ്മയ്ക്ക് തിരഞ്ഞെടുപ്പ് ഓഫീസറുടെ താക്കീത്
മധ്യപ്രദേശില്‍ മൂന്ന് തട്ടിലായി ബിജെപി, കമല്‍നാഥിന്റെ തന്ത്രങ്ങള്‍ വിജയിക്കുന്നു, നീക്കങ്ങള്‍ ഇങ്ങനെ