ഇന്ത്യയിൽ കൊലപാതക നിരക്ക് കുറഞ്ഞു; പ്രണയപ്പക കൂടി, പൊലിഞ്ഞത് 44,412 ജീവൻ, മുന്നിൽ യുപി!
ദില്ലി: ഇന്ത്യയിൽ കൊലപാതക നിരക്ക് കുറഞ്ഞതായി റിപ്പോർട്ട്. നാഷണൽ ക്രൈം റെക്കോഡ് ബ്യൂറോയുടെ കണക്കുകൾ പ്രകാരമാണ് റിപ്പോർട്ട്. പ്രണയപ്പകയാണു രാജ്യത്തെ കൊലകളുടെ പ്രധാന കാരണങ്ങളിലൊന്ന് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2001 മുതൽ 2017 വരെയുള്ള റിപ്പോർട്ടുകൾ താരതമ്യപ്പെടുത്തുമ്പോഴാണു കൊലപാതകങ്ങളുടെ എണ്ണത്തിൽ വലിയതോതിൽ കുറവുണ്ടായത്.
പ്രണയത്തിന്റെ പേരിലുള്ള കൊലപാതകത്തിൽ വൻതോതിലുള്ള വർധനവാണ് ഉണ്ടായിരിക്കുന്നത്. 2001-2017 കാലയളവിൽ നടന്നത് 44,412 കൊലപാതകങ്ങൾ. ആന്ധ്രപ്രദേശ് (വാർഷിക ശരാശരി 384), മഹാരാഷ്ട്ര (277), ഗുജറാത്ത് (156), പഞ്ചാബ് (98) എന്നീ നാലു സംസ്ഥാനങ്ങളിൽ പ്രണയത്തിന്റെ പേരിലുള്ള കൊലപാതകങ്ങളാണ് ഏറ്റവും കൂടുതൽ.
പ്രണപ്പക കൂടുതൽ ഉത്തർപ്രദേശിൽ
പ്രണയത്തിന്റെ പേരിൽ നടക്കുന്ന കൊലപാതകങ്ങളിൽ ഒന്നാം സ്ഥാനത്ത് ഉത്തർപ്രദേശാണ്. തിവർഷം ശരാശരി 395 പേരാണു പ്രണയപ്പകയുടെ പേരിൽ യുപിയിൽ കൊല്ലപ്പെടുന്നത്. രാജ്യത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. തമിഴ്നാട്, കർണാടക, ദില്ലി സംസ്ഥാനങ്ങളിലും പ്രണയപ്പക കൊലപാതക കാരണങ്ങളിൽ രണ്ടാം സ്ഥാനത്തുണ്ട്. കേരളത്തിലും ബംഗാളിലും പ്രണയനൈരാശ്യമോ പ്രണയപ്പകയോ മൂലമുള്ള കൊലകൾ താരതമ്യേന വളരെ കുറവാണെന്നാണ് റിപ്പോർട്ട്.
ദുരഭിമാന കൊലകളിലും വർധനവ്
ത്രികോണ പ്രണയമോ അവിഹിത ബന്ധമോ ആണു പലപ്പോഴും പ്രണയക്കൊലകളുടെ മുഖ്യകാരണങ്ങളെന്നു പോലീസ് ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനങ്ങളുടെ ശരാശരി എടുത്താൽ രാജ്യത്തു മൂന്നാം സ്ഥാനമാണു കൊലപാതക കാരണങ്ങളിൽ പ്രണയപ്പകയ്ക്കുള്ളത്. ദുരഭിമാന കൊലകളുടെ കാര്യത്തിലും രാജ്യത്ത് വർധനവുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. . 2016ൽ 71 പേർക്കും 2017ൽ 92 പേർക്കും ദുരഭിമാനത്തിന്റെ പേരിൽ രാജ്യത്തു ജീവൻ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.
കൊലപാതകങ്ങൾ കുറയുന്നു
2001ൽ മൊത്തം 36,302 കൊലകളാണു എൻസിആർബി റജിസ്റ്റർ ചെയ്തത്. 2017ൽ ഇത് 28,653 ആയി. അതായത് 21 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വ്യക്തി വൈരാഗ്യം, സ്വത്തുതർക്കം, പ്രണയം എന്നിവയാണു കൊലപാതകങ്ങളുടെ മൂന്നു പ്രധാന കാരണങ്ങൾ. 2001-2017 കാലയളവിൽ വ്യക്തിവൈരാഗ്യ കൊലകളുടെ എണ്ണം 67,774 ആണ്. അതായത് 4.3 ശതമാനത്തിന്റെ കുറവാണഅ രേഖപ്പെടുത്തിയിരിക്കുന്നത്. ഇക്കാലയളവിൽ സ്വത്തുതർക്ക കൊലകളുടെ എണ്ണത്തിൽ 12 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്.
കുറ്റകൃത്യം കൂടുതൽ രാജ്യ തലസ്ഥാനത്ത്
കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ രാജ്യ തലസ്ഥാനമാണ് ഇന്ത്യയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. ഒരു ലക്ഷം ജനസംഖ്യക്ക് 1,050 കുറ്റകൃത്യങ്ങൾ നടക്കുന്നുവെന്നാണഅ റിപ്പോർട്ട്. കേരളമാണഅ രണ്ടാം സ്ഥാനത്ത്. ഒരു ലക്ഷം ജനസംഖ്യക്ക് 656 ക്രൈം കേസ് നടക്കുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. തമിഴ്നാട്, ജാർഖണ്ഡ് തുടങ്ങിയവയാണ് കുറ്റകൃത്യങ്ങളിൽ തൊട്ടു പിന്നിലുള്ള സംസ്ഥാനങ്ങൾ. 2017ൽ സ്ത്രീകൾക്കു നേരെയുള്ള ആക്രമണങ്ങളിൽ മുൻ വർഷത്തേക്കാൾ ആറ് ശതമാനം വർധനയുണ്ടായിട്ടുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.