രാജിക്ക് പിന്നാലെ ബിജെപിക്കെതിരെ മെഹബൂബ മുഫ്തി.. കയ്യൂക്ക് കൊണ്ട് കശ്മീരിൽ സമാധാനമുണ്ടാവില്ല!
ശ്രീനഗര്‍: കേന്ദ്രത്തിലും സംസ്ഥാനത്തിലും അധികാരത്തിലിരുന്ന് ജമ്മു കശ്മീരിനെ അതിന്റെ ഏറ്റവും കലുഷിതമായി അവസ്ഥകളിലേക്ക് തള്ളിവിടുന്നതില്‍ സുപ്രധാന പങ്ക് വഹിച്ച ശേഷമാണ് പിഡിപി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാനുള്ള ബിജെപിയുടെ തീരുമാനം. പിന്നാലെ മുഖ്യമന്ത്രി മെഹബൂബ മുഫ്തി രാജി വെയ്ക്കുകയും ചെയ്തിരിക്കുന്നു. ബിജെപിക്കെതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തി മെഹ്ബൂബ മുഫ്തി രാജിക്ക് പിന്നാലെ രംഗത്ത് വന്നിരിക്കുകയാണ്.
സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാനുള്ള ബിജെപി തീരുമാനം ഞെട്ടിച്ചില്ലെന്നും അധികാരത്തിന് വേണ്ടിയല്ല സഖ്യമുണ്ടാക്കിയതെന്നും മെഹ്ബൂബ മുഫ്തി പ്രതികരിച്ചു. 2014ല്‍ ബിജെപിയുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിശ്വസിച്ചാണ്. കശ്മീരിന് കേന്ദ്രസഹായം ഭിക്കുമെന്ന് കരുതിയാണെന്നും മെഹ്ബൂബ പറഞ്ഞു.
അടിച്ചമര്‍ത്തല്‍ നയം കശ്മീരില്‍ ഫലവത്താവില്ല. തങ്ങളുമായി ചേര്‍ന്ന് പോകാന്‍ ബിജെപിക്ക് സാധിച്ചില്ല. കേന്ദ്രം ഭരിക്കുന്ന ബിജെപിയുമായി ചേരുമ്പോള്‍ കശ്മീരില്‍ സമാധാനം പുനസ്ഥാപിക്കപ്പെടും എന്ന് താന്‍ കരുതി. എന്നാല്‍ അതുണ്ടായില്ല. എന്നാല്‍ കയ്യൂക്ക് കൊണ്ട് കാശ്മീരില്‍ സമാധാനം ഉണ്ടാക്കാനാവില്ലെന്നും മെഹ്ബൂബ കൂട്ടിച്ചേര്‍ത്തു. ഇനി മറ്റാരുമായും കശ്മീരില്‍ സഖ്യത്തിന് ഇല്ലെന്നും മെഹ്ബൂബ മുഫ്തി വ്യക്തമാക്കി.
Recommended Video
മുഖ്യമന്ത്രി രാജി വെച്ചതോടെ കശ്മീരില്‍ ഭരണം ഗവര്‍ണര്‍ക്ക് കൈമാറിയിരിക്കുകയാണ്. റംസാന് ശേഷം വെടിനിര്‍ത്തല്‍ കരാര്‍ റദ്ദാക്കിയതിനെ തുടര്‍ന്നുണ്ടായ അഭിപ്രായവ്യത്യാസങ്ങളാണ് ബിജെപി പുറത്ത് പോകുന്നതിനുള്ള കാരണം. കശ്മീരില്‍ സമാധാനം പുനസ്ഥാപിക്കുന്നതിന് കേന്ദ്രം വിഘടനവാദികളോട് ചര്‍ച്ച നടത്തമം എന്ന മുഖ്യമന്ത്രിയുടെ നിലപാടും ബിജെപിയെ ചൊടിപ്പിച്ചു.