ജയ്ശ്രീറാം വിളിക്കാൻ വിസമ്മതിച്ച 16കാരന് ക്രൂരമർദ്ദനം; ആക്രമണം നമാസ് കഴിഞ്ഞ് മടങ്ങും വഴി
കാൺപൂർ: ജയ്ശ്രീറാം വിളിക്കാൻ വിസമ്മതിച്ചതിന് 16കാരന് മർദ്ദനം. ഉത്തർപ്രദേശിലെ കാൺപൂരിലാണ് ജയ്ശ്രീറാം വിളിക്കാത്തതിന് മുസ്ലീം സമുദായത്തിൽപ്പെട്ട കുട്ടിയെ ഒരു സംഘം ആളുകൾ ചേർന്ന് മർദ്ദിച്ചത്. ബാറാ സ്വദേശിയായ മുഹമ്മദ് താജിനാണ് മർദ്ദനമേറ്റത്.
പള്ളിയിൽ നിന്നും പ്രാർത്ഥനാ ചടങ്ങുകൾ കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു ആക്രമണം. മുഹമ്മദ് താജിന്റെ വീടിന് സമീപത്ത് വെച്ച് മോട്ടോർ ബൈക്കിലെത്തിയ സംഘം കുട്ടിയെ തടഞ്ഞു നിർത്തുകയും തൊപ്പി ഊരാൻ ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് ജയ് ശ്രീറാം വിളിക്കാൻ നിർബന്ധിക്കുകയായിരുന്നു. മുഹമ്മദ് വിസമ്മതിച്ചതോടെ സംഘം ആക്രമണം നടത്തുകയായിരുന്നുവെന്ന് ബാറാ സ്റ്റേഷൻ ഓഫീസർ സതീഷ് കുമാർ സിംഗ് വ്യക്തമാക്കി.
അതിക്രൂരമായി കുട്ടിയെ ചവിട്ടുകയും ഇടിക്കുകയും ചെയ്തു. മുഹമ്മദിന്റെ കരച്ചിൽ കേട്ട് നാട്ടുകാർ ഓടിക്കൂടിയതോടെ ഇവർ സംഭവസ്ഥലത്ത് നിന്നും രക്ഷപെട്ടു. തൊപ്പി ധരിക്കുന്നത് ഈ പ്രദേശത്ത് അനുവദനീയമല്ലെന്ന് അക്രമികൾ പറഞ്ഞതായും പരാതിയിൽ പറയുന്നു. ഐപിസി സെക്ഷൻ 153 എ പ്രകാരം പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്നും കുറ്റക്കാരെ എത്രയും വേഗം അറസ്റ്റ് ചെയ്യുമെന്നും പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി.
പ്രിയങ്കയുടെ യുപി ലക്ഷ്യം തകരും; മുഖ്യമന്ത്രി യോഗിയുടെ വന്‍ പ്രഖ്യാപനം, 17 എംബിസി ഇനി എസ്‌സി
ജാർഖണ്ഡിലെ ഖർസ്വാനിൽ തബ്രീസ് അൻസാരി എന്ന യുവാവ് ആൾക്കൂട്ട മർദ്ദനത്തിനിരയായി കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടിരുന്നു. മോഷണക്കുറ്റം ആരോപിച്ചായിരുന്നു മർദ്ദനം. മർദ്ദിച്ച് അവശനാക്കിയ യുവാവിനോട് ജയ്ശ്രീറാം വിളിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.