'രോഗം പരത്തുന്നവർ', മുസ്ലീം കുടുംബങ്ങളെ നാട്ടിൽ നിന്നും തുരത്തി! ആരോരുമില്ലാതെ നദിക്കരയിൽ
ഹോഷിയാര്‍പൂര്‍: ദില്ലി നിസാമൂദ്ദീനിലെ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത നിരവധി പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ മുസ്ലീംങ്ങള്‍ക്കെതിരെ വിദ്വേഷ പ്രചാരണം ശക്തമായിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ നിന്നും ഈ വിദ്വേഷം പുറത്തേക്ക് എത്തിയിരിക്കുന്നു എന്ന് തെളിയിക്കുന്നതാണ് ഈ അനുഭവം.
രോഗം പരുത്തുന്നവര്‍ എന്നാരോപിച്ച് ഒരു സംഘം അക്രമികള്‍ മുസ്ലീം കുടുംബങ്ങളെ ഹോഷിയാപൂരില്‍ നിന്നും തുരത്തിയൊടിച്ചതായാണ് ദ വയര്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ കുടുംബങ്ങള്‍ സ്വാന്‍ നദിക്കരയില്‍ അഭയം തേടിയിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. വിശദാംശങ്ങള്‍ ഇങ്ങനെ...
എട്ടോളം കുടുംബങ്ങൾ
എട്ടോളം കുടുംബങ്ങളാണ് ജീവനും കയ്യില്‍പ്പിടിച്ച് നദിക്കരയില്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളായി കുടുങ്ങിക്കിടക്കുന്നത് എന്നാണ് വയര്‍ വാര്‍ത്തയില്‍ പറയുന്നത്. നിരവധി കു്ട്ടികളും സ്ത്രീകളും അടക്കമുളള സംഘത്തിന് ആവശ്യത്തിനുളള ഭക്ഷണം പോലും കയ്യിലില്ല എന്നതാണ് അവസ്ഥ. ഹോഷിയാപൂരിലെ തല്‍വാരയില്‍ താമസിച്ചിരുന്നവരാണ് ഈ മുസ്ലീം കുടുംബങ്ങള്‍.
നാട്ടിൽ നിന്ന് തുരത്തി
ഇവരെ ശാരീരികമായി ആക്രമിച്ചും അധിക്ഷേപിച്ചും വീടുകളില്‍ നിന്ന് തുരത്തിയിരിക്കുകയാണ് എന്നാണ് ആരോപണം. ഇക്കൂട്ടത്തിലുളള സരജ് ദീന്‍ എന്ന യുവാവ് പറയുന്നത് ഇങ്ങനെയാണ്: എന്തിനാണ് ഞങ്ങളെ ഇങ്ങനെ തല്ലുന്നത് എന്ന് അവരോട് ചോദിച്ചു. അപ്പോള്‍ അവര്‍ തെറി വിളിക്കാന്‍ തുടങ്ങി. രോഗികളാണ് ഞങ്ങളെന്നാണ് അവര്‍ വിളിച്ചത്. സമീപത്തുളള ഹിമാചലിലേക്ക് പോകാന്‍ പോലീസ് പോലും അനുവദിക്കുന്നില്ല.
വൈറസ് പരുത്തുന്നുവെന്ന്
സരജിന്റെ 80 വയസ്സുളള അമ്മയ്ക്ക് മെഡിക്കല്‍ ഷോപ്പില്‍ നിന്ന് മരുന്ന് പോലും നിഷേധിക്കപ്പെട്ടു. രോഗികളായ മുസ്ലീംകള്‍ വൈറസ് പരത്തുന്നു എന്നാരോപിച്ച് കടയുടമ തങ്ങളെ തുരത്തിയെന്ന് സരജ് പറയുന്നു. ദില്ലി തബ്ലീഗിലെ ആളുകള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത് മുതല്‍ തങ്ങള്‍ ദുരിതം അനുഭവിക്കുകയാണ് എന്ന് ഒപ്പമുളള ഷാഫി മുഹമ്മദ് പറയുന്നു.
ദില്ലി കണ്ടിട്ട് പോലുമില്ല
തങ്ങളുടെ കൂട്ടത്തില്‍ ഉളള ഒരാള്‍ പോലും ഇതുവരെ ദില്ലി കണ്ടിട്ട് പോലുമില്ലെന്ന് ഷാഫി പറയുന്നു. എന്നാല്‍ ചിലര്‍ തങ്ങളുടെ ജീവന് പിറകെയാണ്. അധികാരികളില്‍ നിന്ന് ഒരു സഹായവും ലഭിക്കുന്നില്ലെന്നും ഷാഫി പറയുന്നു. 80 പേരാണ് നിലവില്‍ നദിക്കരയില്‍ വീട് നഷ്ടപ്പെട്ട് കഴിയുന്നത് എന്നും വയര്‍ വാര്‍ത്തയില്‍ പറയുന്നു.
പശുക്കൾ ചത്തു
ഈ നിരാലംബരായ മുസ്ലീം കുടുംബങ്ങളുടെ നിലവിളി ആരുടെയും കാതില്‍ ഇതുവരെ വീണിട്ടില്ല. കര്‍ഷകരായ ഇവരുടെ പശുക്കള്‍ ആഹാരം ഇല്ലാതെ ചത്ത് വീണിരിക്കുകയാണ്. ഈ കുടുംബങ്ങള്‍ക്ക് വേണ്ട ഭക്ഷണം എത്തിച്ച് കൊടുത്തിട്ടുണ്ട് എന്നാണ് ഡെപ്യൂട്ടി കമ്മീഷണറായ അപ്‌നീത് റാവത്ത് പറയുന്നത്. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും എന്നും പോലീസ് വ്യക്തമാക്കുന്നു.