യുപിയില്‍ മുസ്ലിം നേതാക്കള്‍ക്ക് മൗനം; രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ആശങ്ക, വിട്ടുനിന്ന് മതനേതാക്കള്‍
ദില്ലി: ഉത്തര്‍ പ്രദേശില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണം പൊടിക്കുന്നതിനിടെ ഒരു മാറ്റം ഇത്തവണ പ്രകടമാണ്. മുസ്ലിം നേതാക്കള്‍ എല്ലാവരും മൗനം പാലിക്കുന്നു. സാധാരണ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മുസ്ലിം നേതാക്കള്‍ പ്രസ്താവന ഇറക്കുകയും ചര്‍ച്ചയാകാറുമുണ്ട്. ചില പ്രസ്താവനകള്‍ വിവാദമാകാറുമുണ്ട്. എന്നാല്‍ ഇത്തവണ പ്രമുഖ മുസ്ലിം നേതാക്കളാരും പ്രസ്താവന ഇറക്കിയില്ല.
അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്, മതപഠന കേന്ദ്രങ്ങളില്‍ പ്രധാനമായ ദയൂബന്ദ് സുന്നി പഠന കേന്ദ്രവും ഇതുവരെ പ്രസ്താവനകള്‍ ഇറക്കിയില്ല. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ റോഹില്‍ഖണ്ഡില്‍ വോട്ടെടുപ്പ് തുടങ്ങാനിരിക്കുന്ന വേളയില്‍ പോലും മുസ്ലിം നേതാക്കള്‍ പരസ്യമായി രാഷ്ട്രീയ നിലപാട് വ്യക്തമാക്കാത്തതും എല്ലാ പാര്‍ട്ടികളെയും കുഴക്കുന്നു.
ദില്ലി ഇമാം സയ്യിദ് അഹ്മദ് ബുഖാരി മിക്ക തിരഞ്ഞെടുപ്പ് വേളയിലും നിലപാട് വ്യക്തമാക്കുന്നതാണ്. പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ മുസ്ലിംകളോട് കാണിച്ച വിവേചനം അദ്ദേഹം തുറന്നുപറയാറുണ്ട്. എന്നാല്‍ ഇത്തവണ അദ്ദേഹവും മൗനം പാലിക്കുന്നു. രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയിട്ടില്ല.
രാഹുലിനെ വിറപ്പിച്ചത് അഖിലേഷ്; പ്രിയങ്കയുടെ വരവ് അവര്‍ ഭയന്നു, പ്രിയങ്ക വേണമെന്ന് അജയ് റായ്
എസ്പി നേതാവ് അസം ഖാനും ബിജെപി സ്ഥാനാര്‍ഥി ജയ പ്രദയും പരസ്പരം ആരോപണവും പ്രത്യാരോപണവും ഉന്നയിച്ചെങ്കിലും അതിന് മതപരമായ ഭാഗമുണ്ടായിരുന്നില്ല. റാംപൂരിലെ ഇരു നേതാക്കളുടെയും വിവാദത്തില്‍ മുസ്ലിം നേതാക്കള്‍ പക്ഷം പിടിച്ചതുമില്ല.
യുപി വോട്ടര്‍മാരില്‍ 19 ശതമാനം മുസ്ലിംകളാണ്. വിവാദത്തില്‍ അകപ്പെട്ട് ഹിന്ദു വോട്ടുകള്‍ ഏകീകരിക്കാതിരിക്കുക എന്ന ലക്ഷ്യമാണോ മുസ്ലിംകള്‍ക്കുള്ളതെന്ന് ചില രാഷ്ട്രീയ നേതാക്കള്‍ സംശയം പ്രകടിപ്പിക്കുന്നു. യുപിയില്‍ നിന്ന് ഒരു മുസ്ലിം എംപി പോലും 2014ല്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നില്ല.