'ബിജെപി നേതൃത്വത്തിന്റെ രാഷ്ട്രീയ അജണ്ട നടപ്പാക്കുകയാണ് ദില്ലി പോലീസ്', യെച്ചൂരിയെ പിന്തുണച്ച് ലീഗ്
ദില്ലി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുളള പ്രമുഖരെ ദില്ലി കലാപത്തിന്റെ ഗൂഢാലോചനയിൽ ദില്ലി പോലീസ് പ്രതി ചേർത്തതിന് എതിരെ കക്ഷി രാഷ്ട്രീയ ഭേദമന്യേ പ്രതിഷേധം ശക്തമാകുന്നു. ദില്ലി പോലീസ് നടപടിക്കെതിരെ കോൺഗ്രസും മുസ്ലീം ലീഗും അടക്കമുളള രാഷ്ട്രീയ പാർട്ടികൾ രംഗത്ത് വന്നിട്ടുണ്ട്. യെച്ചൂരിയെ അടക്കം പ്രതിചേർത്ത വിഷയം പാർലമെന്റിൽ ഉന്നയിക്കാനുളള നീക്കത്തിലാണ് പ്രതിപക്ഷം.
അതിനിടെ കേരളത്തിലെ ലീഗ് നേതാക്കൾ യെച്ചൂരി അടക്കമുളളവർക്ക് പിന്തുണ അറിയിച്ച് രംഗത്ത് വന്നിട്ടുണ്ട്. കെഎം ഷാജി, എംകെ മുനീർ അടക്കമുളള നേതാക്കളാണ് പ്രതികരിച്ചിരിക്കുന്നത്. കെഎം ഷാജിയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: '' പൗരത്വ ഭേദഗതി ബില്ലിലും തുടർന്നുണ്ടായ ഡൽ ഹി കലാപ ദുരിതങ്ങളിലും ന്യൂനപക്ഷങ്ങൾക്കൊപ്പവും ജനാധിപത്യത്തിനും വേണ്ടി നിലപാട് സ്വീകരിച്ചതിനോടുള്ള പ്രതികാര നടപടിയാണു സീതാറാം യച്ചൂരി, യോഗേന്ദ്ര യാദവ് തുടങ്ങിയവർക്കെതിരായി കേസെടുക്കാനുള്ള നീക്കം. ഈ ഭരണകൂട ഭീകരതയിൽ ശക്തമായി പ്രതിഷേധിക്കുന്നു. ദുരന്തങ്ങളും മഹാമാരികളും സ്വേഛാധിപതികളായ ഭരണാധികാരികൾക്ക് അവരുടെ അടിച്ചമർത്തൽ അജണ്ട നടപ്പിലാക്കാനുള്ള അവസരമാണെന്ന് നിയമസഭയിൽ പ്രസംഗിച്ചത് ഒരിക്കൽ കൂടി ഓർക്കുന്നു''.

എംകെ മുനീറിന്റെ ഫേസ്ബുക്ക് പോസ്റ്റ്: '' വടക്ക്-കിഴക്കൻ ഡൽഹി കലാപ കേസിൽ സിതാറാം യെച്ചൂരി ,യോഗേന്ദ്ര യാദവ് ,ജയതി ഘോഷ്,പ്രൊഫസർ അപൂർവാനന്ദ്, രാഹുൽ റോയ് ,മതീൻ അഹമ്മദ്, അമാനത്തുള്ള ഖാൻ ഉൾപ്പെടെയുള്ളവരെ പ്രതി ചേർത്ത് ഡൽഹി പോലീസ് കുറ്റപത്രം പുറത്തിറക്കിയിരിക്കുന്നത് ഫാഷിസ്റ്റ് ധാർഷ്ട്യം എവിടെയെത്തി നിൽക്കുന്നു എന്നതിന്റെ നിദർശനമാണ്.
ഉന്നത ബിജെപി നേതൃത്വത്തിന്റെ രാഷ്ട്രീയ അജണ്ട നടപ്പാക്കുകയാണ് ഡൽഹി പോലീസ്. മനുഷ്യാവകാശ സംഘങ്ങളുടെയും പ്രതിപക്ഷ പാർട്ടികളുടെയും സമാധാനപരമായ പ്രതിഷേധങ്ങളെ പോലും ഭയവും അസഹിഷ്ണുതയും കൊണ്ട് നേരിടുകയാണ് കേന്ദ്ര സർക്കാർ. ഇത്തരം നീക്കങ്ങൾ ഒരു ജനാധിപത്യ രാജ്യത്തിന് ചേർന്നതല്ല; അടിച്ചമർത്തൽ രീതികൾ കൊണ്ട് വിവേചന നിയമങ്ങൾക്കെതിരെയുള്ള ജനാധിപത്യ പോരാട്ടങ്ങളെ തളർത്താമെന്ന, ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ അജണ്ടക്ക് മുൻപിൽ ഭയപ്പെട്ട് പിന്തിരിയുന്നവരല്ല രാജ്യത്തെ സെക്കുലർ സമൂഹം!''












Click it and Unblock the Notifications