മുസ്ലിംങ്ങളെ ആകര്‍ഷിക്കാന്‍ ആര്‍എസ്എസ് നീക്കം; ജില്ലകള്‍ തോറും മുസ്ലിം രാഷ്ട്രീയ മഞ്ച് സജീവമാകുന്നു
ഹൈദരാബാദ്: കഴിഞ്ഞ വര്‍ഷാവസാനം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റം കാഴ്ച്ചവെക്കാന്‍ സാധിച്ചിരുന്നില്ലെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കാന്‍ തെലങ്കാനയില്‍ ബിജെപിക്ക് സാധിച്ചിരുന്നു. സംസ്ഥാനത്ത് ആകെയുള്ള 17 സീറ്റുകളില്‍ നാല് സീറ്റുകളിലായിരുന്നു ബിജെപി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്. 2014 ല്‍ 1 സീറ്റ് മാത്രമാണ് ബിജെപിക്ക് ഇവിടെ ലഭിച്ചത്. തിരഞ്ഞെടുപ്പിന് പിന്നാലെ തെലങ്കാനയില്‍ സ്വാധീനം ശക്തമാക്കാനുള്ള പ്രത്യേക പദ്ധതികള്‍ ബിജെപിയുടെ ദേശീയ നേതൃത്വത്തില്‍ തന്നെ ആവിഷ്കരിച്ചു തുടങ്ങിയത്.
ചത്തീസ്ഗണ്ഡ് പാഠം; കമല്‍നാഥ് ഒഴിയും, മധ്യപ്രദേശിലും വന്‍മാറ്റങ്ങള്‍ക്കൊരുങ്ങി കോണ്‍ഗ്രസ്
നിരവധി കോണ്‍ഗ്രസ്, ടിആര്‍എസ്, ടിഡിപി നേതാക്കളാണ് ഇതിനോടകം തന്നെ ബിജെപിയില്‍ ചേര്‍ന്നു കഴിഞ്ഞിട്ടുള്ളത്. ജുലൈ ആറിന് ആഭ്യന്തര മന്ത്രിയും ബിജെപി ദേശീയ അധ്യക്ഷനുമായ അമിത് ഷാ ഹൈദരാബാദില്‍ എത്തുന്നുണ്ട്. ബിജെപിയുടെ അംഗത്വ വിതരണ കാമ്പെയ്ന് തുടക്കം കുറിക്കുന്ന അന്ന് ഷായുടെ സാന്നിധ്യത്തില്‍ നിരവധി നേതാക്കള്‍ ബിജെപിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഇതിനിടയില്‍ തന്നെ മുസ്ലിംവിഭാഗത്തില്‍ നിന്നുള്ളവരെ തങ്ങള്‍ക്ക് അനുകൂലമാക്കി തീര്‍ക്കാനുള്ള പദ്ധതികളും ആര്‍എസ്എസ് നേതൃത്വത്തില്‍ തെലങ്കാനയില്‍ നടക്കുന്നുണ്ട്.. വിശദാംശങ്ങള്‍ ഇങ്ങനെ..
തെലങ്കാന പിടിച്ചെടുക്കുക
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ തെലങ്കാന പിടിച്ചെടുക്കുക എന്നുള്ളതാണ് ബിജെപിയുടെ ലക്ഷ്യം. ആര്‍എസ്എസും സംസ്ഥാനത്ത് പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നുണ്ട്. മുസ്ലിംസമുദായത്തില്‍ നിന്നുള്ള വോട്ടുകള്‍ ഏറെ നിര്‍ണ്ണായമായ തെലങ്കാനയില്‍ മുസ്ലിംങ്ങളെ സംഘടനിയിലേക്ക് ആകര്‍ഷിക്കാനുള്ള നീക്കമാണ് ആര്‍എസ്എസ് നടത്തുന്നത്. മുസ്ലിംരാഷ്ട്രീയ മഞ്ചിലൂടെ മുസ്ലിങ്ങളെ ബിജെപിക്ക് അനുകൂലമാക്കാനാണ് ആര്‍എസ്എസിന്റെ നീക്കം.
ജില്ലകള്‍ തോറും മുസ്ലിം രാഷ്ട്രീയ മഞ്ച്
ഈ നീക്കങ്ങളുടെ ഭാഗമായാണ് തെലങ്കാനയില്‍ ജില്ലകള്‍ തോറും മുസ്ലിം രാഷ്ട്രീയ മഞ്ച് തുറന്ന് പ്രവര്‍ത്തിക്കാന്‍ ആര്‍എസ്എസ് തീരുമാനിച്ചത്. നാലുവര്‍ഷങ്ങള്‍ക്ക് മുന്‍പ് ഹൈദരബാദില്‍ മുസ്ലിം രാഷ്ട്രീയ മഞ്ച് ഓഫീസ് തുറന്നപ്പോള്‍ രണ്ട് അംഗങ്ങള്‍ മാത്രമായിരുന്നു മുസ്ലിംരാഷ്ട്രീയ മഞ്ചിനുണ്ടായിരുന്നത്. എന്നാല്‍ നിലവില്‍ സംഘടനയില്‍ 3000ത്തിലധികം അംഗങ്ങള്‍ ഉണ്ടെന്നാണ് മുസ്ലിം രാഷ്ട്രീയ മഞ്ച് അവകാശപ്പെടുന്നത്. ഈ വര്‍ഷം അവസാനത്തോടെ അത് പതിനായിരം തികയ്ക്കാന്‍ കഴിയുമെന്നാണ് സംഘടനയുടെ പ്രതീക്ഷ.
ദക്ഷിണേന്ത്യയില്‍ സജീവമാവുക
തെലങ്കാനയും കേരളവും തമിഴ്നാടും കര്‍ണാടകയും ഉള്‍പ്പേടേയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലൊന്നും കാര്യമായ വേരോട്ടം മുസ്ലിംരാഷ്ട്രീയമഞ്ചിനില്ല. കര്‍ണാടകയില്‍ ബിജെപി ശക്തമാണെങ്കിലും മുസ്ലിം ജനവിഭാഗത്തിന് ഇപ്പോഴും പാര്‍ട്ടിയോടുള്ള എതിര്‍പ്പ് ശക്തമാണ്. ഈ സാഹചര്യത്തില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സജീവമാകാനുള്ള ശ്രമങ്ങള്‍ക്കാണ് സംഘടന തെലങ്കാനയില്‍ തുടക്കം കുറിക്കുന്നത്. ഇതാദ്യമായാണ് ഒരു ദക്ഷിണേന്ത്യന്‍ സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മുസ്ലിം രാഷ്ട്രീയ മഞ്ചിന്റെ ഓഫീസ് തുറക്കുന്നത്.
ഒവൈസിയുടെ ഹൈദരബാദ്
അസദുദ്ദീന്‍ ഒവൈസിയുടെ ഹൈദരബാദ് മണ്ഡലം കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ശക്തമാക്കാനാണ് ആദ്യഘട്ടത്തില്‍ മുസ്ലിം രാഷ്ട്രീയ മഞ്ചിന്റെ തീരുമാനം. മുസ്ലിം ജനസഖ്യക്ക് വലിയ ഭൂരിപക്ഷമുള്ള ഹൈദരാബാദ് മേഖലയില്‍ ഒവൈസിയുടെ പാര്‍ട്ടിക്ക് വലിയ സ്വാധീനമാണ് ഉള്ളത്. അതേസമയം തന്നെ അദ്ദേഹത്തോട് എതിര്‍പ്പുള്ള മുസ്ലിംവിഭാഗങ്ങളും ഉണ്ട്. കോണ്‍ഗ്രസിനും ടിആര്എസിനുമായിരുന്നു ഈ വിഭാഗങ്ങളുടെ വോട്ട് മുമ്പ് ലഭിച്ചു കൊണ്ടിരുന്നത്.
പ്രതീക്ഷ
മുസ്ലിം രാഷ്ട്രീയ മഞ്ചിന്റെ പ്രവര്‍ത്തനം മേഖലയില്‍ സജീവമാക്കുന്നതിലൂടെ ഒവൈസി വിരുദ്ധ വോട്ടുകള്‍ സമാഹരിക്കാനാവുമെന്നാണ് ആര്‍എസ്എസിന്റെ പ്രതീക്ഷ. തെലങ്കാനയ്ക്ക് പിന്നാലെ ആന്ധ്രാപ്രദേശിലും മുസ്ലിം രാഷ്ട്രീയ മഞ്ചിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനാണ് ഒരുങ്ങുകയാണെന്നാണ് ആര്‍എസ്എസ് വ്യക്തമാക്കുന്നത്. അടുത്ത മാസം തന്നെ ആന്ധ്ര പ്രദേശിൽ മുസ്ലിം രാഷ്ട്രീയ മഞ്ചിന്റെ ഓഫീസുകൾ തുറക്കുമെന്നും ആര്‍എസ്എസ് നേതാക്കള്‍ പറഞ്ഞു,