ആര്‍എസ്എസുകാരെ പന്നികളെന്ന് വിളിച്ചു, മുസ്ലീം വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്ത് മധ്യപ്രദേശ് പോലീസ്!
ഭോപ്പാല്‍: ആര്‍എസ്എസുകാരെ പന്നികളെന്ന് വിളിച്ച മുസ്ലീം യുവാവിനെ ജയിലിലടച്ച് മധ്യപ്രദേശ് പോലീസ്. ജബല്‍പൂരിലാണ് സംഭവം. സിയാ ഉള്‍ ഹഖ് എന്ന 23കാരനെ ആണ് പോലീസ് ഗുരുതര കുറ്റങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്തിരിക്കുന്നത്. മതസ്പര്‍ധ വളര്‍ത്തുന്നതിന് ശ്രമിച്ചു എന്നതടക്കമുളള കുറ്റങ്ങളാണ് സിയാ ഉള്‍ ഹഖിന് മേല്‍ ചാര്‍ത്തപ്പെട്ടിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
റാണി ദുര്‍ഗാവതി വിശ്വവിദ്യാലയത്തില്‍ ബി ഫാം വിദ്യാര്‍ത്ഥിയായണ് സിയാ ഉള്‍ ഹഖ്. കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റിലാണ് സിയാ ഉള്‍ ഹഖ് ആര്‍എസ്എസുകാരെ പന്നികളെന്ന് വിളിച്ചത്. ജബല്‍പൂരിലെ ആര്‍എസ്എസ് ഓഫീസിലെ 12 ആര്‍എസ്എസുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു എന്ന വാര്‍ത്ത വന്നതിന് പിറകെ ആയിരുന്നു സിയാ ഉള്‍ ഹഖിന്റെ ഫേസ്ബുക്ക് പോസ്റ്റ്. എന്‍എസ്യുഐ ഗ്രൂപ്പ് ജബല്‍പൂര്‍ വിവിവി എന്ന ഗ്രൂപ്പിലായിരുന്നു പോസ്റ്റ്.
Recommended Video
വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ടിനൊപ്പമുളള കുറിപ്പ് ഇങ്ങനെ ആയിരുന്നു. ഇന്ന് നമ്മുടെ നഗരത്തില്‍ 12 പന്നികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നു. ഈ പന്നികളുടെ ഓഫീസുകള്‍ അടച്ചിടണം. അവര്‍ രാജ്യത്ത് കൊവിഡ് പരത്തുകയാണ്. ആര്‍എസ്എസ് പ്രവര്‍ത്തകരും ഹിന്ദു ധര്‍മ സേന പ്രവര്‍ത്തകരുമാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. നീരജ് രാജ്പുത് എന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്റെ പരാതി പ്രകാരമാണ് മതവികാരം വ്രണപ്പെടുത്തിയെന്ന കേസ് സിയാ ഉള്‍ ഹഖിന് മേല്‍ ചുമത്തിയിരിക്കുന്നത്.
ആര്‍എസ്എസിനേയും സംഘടനയുടെ പ്രവര്‍ത്തകരേയും അപമാനിച്ചു എന്നാണ് സിയാ ഉള്‍ ഹഖിനെതിരെ നല്‍കിയിരിക്കുന്ന പരാതി. എന്നാല്‍ ഒരു വിഭാഗത്തിന്റെ മതവികാരം വ്രണപ്പെടുത്തി എന്ന ഐപിസി സെക്ഷന്‍ 295 (എ) പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇതോടെ പോലീസിനെതിരെ ശക്തമായ വിമര്‍ശനം ആണുയരുന്നത്. നേരത്തെ ഗുസ്തി താരവും ബിജെപി നേതാവുമായ ബബിത ഫോഗട്ട് തബ്ലീഗി ജമാഅത്തുകാരെ പന്നികളെന്ന് വിളിച്ചപ്പോള്‍ ഒരു നടപടിയുമുണ്ടായില്ലെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.