മുസ്ലിങ്ങള്‍ വര്‍ഗീയത കാട്ടണം: ഷാസിയ ഇൽമി
ദില്ലി: ലോക്സഭ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുമ്പോള്‍ മുസ്ലിങ്ങള്‍ കുറച്ചുകൂടി വര്ഗീയവാദികളാകണമെന്ന ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി ഷാസിയ ഇല്‍മിയുടെ വാക്കുകള്‍ വിവാദമാകുന്നു. മുസ്ലിങ്ങളുടെ ഒരു ഗ്രൂപ്പില്‍ ഷാസിയ ഇല്‍മി നടത്തിയ പ്രസംഗത്തിന്റെ വീഡിയോ പുറത്തുവന്നതാണ് ആപ്പിന് പാരയായിരിക്കുന്നത്. എ എ പിയുടെ വക്താവായിരുന്ന ഷാസിയ ഇല്‍മി ഗാസിയാബാദ് മണ്ഡലത്തില്‍ നിന്നാണ് ഇത്തവണ ജനവിധി തേടുന്നത്.
വിവാദ വീഡിയോ പുറത്തുവന്നതോടെ പ്രതിരോധത്തിലായ ആം ആദ്മി പാര്‍ട്ടി ഷാസിയ ഇല്‍മിയുടെ പ്രസ്താവനയെ തള്ളിപ്പറഞ്ഞ് തടി രക്ഷിക്കാനുള്ള ശ്രമത്തിലാണ്. ആം ആദ്മി പാര്‍ട്ടിയുടെ നയം ഇതല്ലെന്നും ഷാസിയ ഇല്‍മി അത്തരമൊരു പ്രസ്താവന നടത്താന്‍ പാടില്ലായിരുന്നു എന്നും മുതിര്‍ന്ന പാര്‍ട്ടി നേതാവ് മനീഷ് സിസോദിയ പറഞ്ഞു. എന്നാല്‍ ഇല്‍മിക്കെതിരെ പാര്‍ട്ടി ഏതെങ്കിലും തരത്തില്‍ നടപടി എടുത്തിട്ടില്ല.
നമ്മള് മുസ്ലിങ്ങള്‍ വളരെ മതേതരര്‍ ആണ്. ഇത്രയും കാലം നമ്മള് കോണ്‍ഗ്രസിനെ ജയിപ്പിച്ചു. ഇത്രമാത്രം സെക്കുലര്‍ ആകേണ്ട കാര്യമില്ല. നമ്മളുടെ കാര്യം വരുമ്പോള്‍ കുറച്ച് വര്ഗീയതയൊക്കെയാകാം. മറ്റ് മതക്കാര്‍ ഇങ്ങനെ ചെയ്യില്ല. അത് വോട്ടു ബാങ്കാണ്. നമ്മളുടെ വോട്ടുകള്‍ മാത്രമാണ് വിഘടിച്ചു പോകുന്നത്. കെജ്രിവാള് നമ്മളുടെ സ്വന്തം സ്ഥാനാര്‍ഥിയാണ്.
ഷാസിയ ഇല്‍മിയുടെ പ്രസ്താവനയ്ക്കെതിരെ പാര്‍ട്ടിയിലും പുറത്തും വിവാദങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റായ ട്വിറ്ററിലും ഷായിസ ഇല്‍മിയുടെ വാക്കുകളെ അപലപിച്ചുകൊണ്ട് പോസ്റ്റുകള്‍ വരുന്നുണ്ട്. എന്നാലും സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കാനോ തിരുത്താനോ ഷാസിയ ഇല്‍മി തയ്യാറായിട്ടില്ല. ദില്ലി നിയമസഭ തിരഞ്ഞെടുപ്പിനിടെയും ഷാസിയ ഇല്‍മി വിവാദത്തില്‍ പെട്ടിരുന്നു.