കലാമിനെ പോലെയെങ്കില്‍ മുസ്ലീങ്ങള്‍ക്ക് ഇന്ത്യയില്‍ ജീവിയ്ക്കാം... പറയുന്നത് ഹര്‍ദിക് പട്ടേല്‍
ദില്ലി: ഇപ്പോള്‍ രാജ്യത്തെ പ്രധാന സംസാര വിഷയം ഗുജറാത്തിലെ പട്ടേല്‍ സമുദായക്കാരുടെ സമരമാണ്. അതിലും അപ്പുറം ആ സമരത്തിന്റെ മുഖമായ ഹര്‍ദിക് പട്ടേല്‍ എന്ന 22 വയസ്സുകരാനാണ്.
തനിയ്ക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും പ്രത്യേക താത്പര്യമില്ലെന്നാണ് ഹര്‍ദിക പറയുന്നതെങ്കിലും തികച്ചും സംഘപരിവാര്‍ അജണ്ടകളാണ് ഇദ്ദേഹത്തിനുള്ളത് എന്ന് വെളിവാക്കുന്നതാണ് അടുത്തിടെ പുറത്ത് വരുന്ന വാര്‍ത്തകള്‍.
ഇന്ത്യ ഒരു മതേതര രാജ്യമല്ലെന്നാണ് കഴിഞ്ഞ ദിവസം ദി സിറ്റിസണ് നല്‍കിയ അഭിമുഖത്തില്‍ ഹര്‍ദിക് പറയുന്നത്. മുസ്ലീം സമുദായക്കാരെ കുറിച്ച് ഹര്‍ദ്ദിക് പറയുന്നത് എന്തെന്നറിയാമോ...
മതേതര രാജ്യമല്ല
ഇന്ത്യ ഒരു മതേതര രാജ്യമല്ല. ഇന്ത്യ ഹിന്ദുക്കള്‍ക്കുള്ളതാണെന്നാണ് ഹര്‍ദിക് പട്ടേല്‍ പറയുന്നത്.
മുസ്ലീങ്ങളോ
തനിയ്ക്ക് മുസ്ലീങ്ങളോട് ഒരു പ്രശ്‌നവും ഇല്ലെന്നാണ് അഭിമുഖത്തില്‍ ഹര്‍ദിക് പറഞ്ഞത്. പക്ഷേ മുസ്ലീങ്ങള്‍ എങ്ങനെ ജീവിയ്ക്കണം എന്നും ഇദ്ദേഹത്തിന്റെ വക നിര്‍ദ്ദേശമുണ്ട്.
കലാമിനെ പോലെയെങ്കില്‍
എപിജെ അബ്ദുള്‍ കലാമിനെ പോലെയാണ് മുസ്ലീങ്ങള്‍ ഇന്ത്യയില്‍ ജീവിയ്ക്കുന്നതെങ്കില്‍ തങ്ങള്‍ അവരെ സ്‌നേഹിയ്ക്കും. അല്ലെങ്കിലോ...?
ദാവൂദിനെ പോലെയെങ്കില്‍
ദാവൂദ് ഇബ്രാഹിമിനെ പോലെയാണ് ഇന്ത്യയിലെ മുസ്ലീങ്ങള്‍ ജീവിയ്ക്കാന്‍ ആഗ്രഹിയ്ക്കുന്നതെങ്കില്‍ അവരുടെ സ്ഥിതി തങ്ങള്‍ വളരെ മോശമാക്കും എന്നാണ് ഹര്‍ദിക് പട്ടേലിന്‌റെ ഭീഷണി.
താക്കറെയുടെ ശിഷ്യന്‍?
തനിയ്ക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും വലിയ അടുപ്പമൊന്നും ഇല്ലെന്നാണ് ഹര്‍ദിക് പറയുന്നത്. എന്നാല്‍ ശിവസേന സ്ഥാപകന്‍ ബാല്‍ തക്കറെയെ ആണ് ഗുരു സ്ഥാനത്ത് കാണുന്നത്.
ആരാധ്യ പുരുഷന്‍
പട്ടേല്‍ സമുദായക്കാരനായതുകൊണ്ടാണോ എന്നറിയില്ല, സര്‍ദ്ദാര്‍ വല്ലഭായി പട്ടേല്‍ ആണ് ഹര്‍ദിക് പട്ടേലിന്റെ ആരാധ്യ പുരുഷന്‍.
ബിജെപി അനുഭാവം?
ഹര്‍ദിക് പട്ടേലിന്റെ വീഡിയോകളും പോസ്റ്ററുകളും എല്ലാം ഒരു ബിജെപി 'ടച്ച്' ഉള്ളതാണെന്ന് ആക്ഷേപമുണ്ട്. എന്നാല്‍ അങ്ങനെ ആര്‍ക്കെങ്കിലും തോന്നുന്നത് തന്റെ കുഴപ്പമല്ലെന്നാണ് ഹര്‍ദിക് പറയുന്നത്.
കോണ്‍ഗ്രസ്സുകാരനോ?
ഹര്‍ദിക് പട്ടേലിന്റെ അച്ഛൻ ഒരു ബിജെപി പ്രവര്‍ത്തകനായിരുന്നു. ഹര്‍ദിക് ആകട്ടെ കോണ്‍ഗ്രസ് അനുഭാവിയും- ഇത്തരത്തിലും ചില വാര്‍ത്തകളുണ്ട്. എന്നാല്‍ ഹര്‍ദിക് ഇത് പൂര്‍ണമായും നിഷേധിയ്ക്കുന്നുണ്ട്.
ആള്‍ക്കൂട്ടത്തിന്റെ രാജാവ്
ശിവസേന സ്ഥാപകനെ ബാല്‍ താക്കറെയെ മാതൃകയാക്കുന്ന ഹര്‍ദിക് പട്ടേലിനോട് ശിവസേനയ്ക്കും നല്ല താത്പര്യമുണ്ട്. 'ആള്‍ക്കൂട്ടത്തിന്റെ രാജാവ്' എന്നാണ് ശിവസേന മുഖപത്രം ഹര്‍ദികിനെ വിശേഷിപ്പിച്ചത്.
എന്ത് സംഭവിയ്ക്കും
രണ്ട് ദിവസത്തിനകം ലോകത്തെ ഞെട്ടിയ്ക്കുന്ന സംഭവങ്ങള്‍ പ്രക്ഷോഭത്തിന്റെ ഭാഗമായി ഉണ്ടാകും എന്നാണ് ഹര്‍ദിക് പറയുന്നത്. എന്തായിരിയ്ക്കും അത്.