മുസ്ലീങ്ങൾ വൈദ്യുതി മോഷ്ടിക്കുകയാണെന്ന് ബിജെപി എംഎൽഎ; നടപടിയെടുക്കാൻ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി
ലഖ്നൗ: മുസ്ലീങ്ങൾ വൈദ്യുതി മോഷ്ടിക്കുകയാണെന്ന ആരോപണവുമായി ബിജെപി എംഎൽഎ രംഗത്ത്. ഉത്തർപ്രദേശിലെ കൗശംമ്പി മേഖലയിൽ നിന്നുള്ള എംഎൽഎ സജ്ഞയ് ഗുപ്തയാണ് ഉത്തർപ്രദേശിലെ മുസ്ലീങ്ങൾ അനധികൃതമായി വൈദ്യുതി മോഷ്ടിക്കുകയാണെന്നും അവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യം ഉന്നയിച്ചത് . എത്ര മുസ്ലീങ്ങൾക്കെതിരെ നടപടിയെടുത്തുവെന്ന കണക്ക് ആവശ്യപ്പെട്ട് വൈദ്യുതി വകുപ്പ് എഞ്ചിനീയറെ എംഎൽഎ ഫോണിൽ വിളിച്ച് ശകാരിക്കുകയായിരുന്നു. ഇവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അല്ലാത്ത പക്ഷം ജോലി തെറിപ്പിക്കുമെന്നും എഞ്ചിനീയറെ ഭീഷണിപ്പെടുത്തി. എന്നാൽ എഞ്ചിനീയർ ഇൗ സംഭാഷണം റെക്കോർഡ് ചെയ്യുകയും സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയുമായിരുന്നു.
ഏപ്രിൽ ഒന്നുമുതൽ എത്ര മുസ്ലീങ്ങൾക്കെതിരെ നടപടിയെടുത്തു എന്നതിന്റെ വിവരങ്ങൾ തനിക്ക് വേണമെന്നും മുസ്ലീങ്ങൾ താമസിക്കുന്ന സ്ഥലത്ത് പോയാൽ അവർ എത്രമാത്രം വൈദ്യുതി മോഷ്ടിക്കുന്നുണ്ടെന്ന് അറിയാൻ കഴിയുമെന്നും എം എൽഎ പറയുന്നുണ്ട്.നീയും നിന്റെ വകുപ്പും പോയി തുലയട്ടെ, ഹിന്ദുക്കൾ മാത്രം ഇവിടെ പീഢിപ്പിക്കപ്പെടുന്നു, നിങ്ങൾ ഹൈന്ദവരെയും വ്യവസായികളെയും മാത്രം ലക്ഷ്യംവയ്ക്കുകയാണെന്നും എംഎൽഎ എഞ്ചിനീയറെ ശകാരിക്കുന്നുണ്ട്.
ചില വൻകിട വ്യവസായ സ്ഥാപനങ്ങൾ വ്യാപകമായി വൈദ്യുതി മോഷ്ടിക്കുന്നുവെന്ന പരാതിയെതുടർന്ന് വൈദ്യുത വകുപ്പ് നടത്തിയ പരിശോധനയിൽ നിരവധിപേർക്കെതിരെ എഫ്െഎആർ സമർപ്പിച്ചിരുന്നു. ഇൗ പശ്ചാത്തലത്തിലായിരുന്നു എംഎൽഎയുടെ ഭീഷണി.
സംഭവം വിവാദമായതോടെ തനിക്ക് ലഭിച്ച ചില വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷിക്കാൻ ആവശ്യപ്പെടുകയായിരുന്നുവെന്ന് പറഞ്ഞ് തടിതപ്പാനാണ് എംഎൽഎ ശ്രമിച്ചത്. നിങ്ങൾ ഹിന്ദുക്കളുടെ വീട്ടിൽ പരിശോധന നടത്തുന്നതിനോടൊപ്പം മുസ്ലീങ്ങളുടെ വീടും പരിശോധിക്കണമെന്നാണ് താൻ ഉദ്ദേശിച്ചതെന്നും സജ്ഞയ് ഗുപ്ത പറഞ്ഞു.