ലോക്ക് ഡൌൺ ചട്ടങ്ങൾ ലംഘിക്കുന്നവരെ നിർബന്ധമായും ജയിലിലടയ്ക്കണം: സംസ്ഥാനങ്ങൾക്ക് കേന്ദ്ര നിർദേശം
ദില്ലി: ലോക്ക് ഡൌൺ ചട്ടങ്ങൾ ലംഘിക്കുന്നവരെ ജയിലിലടക്കാനുള്ള നിർദേശം നൽകി കേന്ദ്രസർക്കാർ. കൊറോണ വൈറസ് വ്യാപനത്തിനിടെ ലോക്ക് ഡൌൺ ചട്ടങ്ങൾ ലംഘിക്കുകയോ അധികൃതരുടെ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്താൻ ശ്രമിക്കുകയോ ചെയ്യുന്നവരെ ജയിലിലടക്കമെന്നാണ് കേന്ദ്രം സംസ്ഥാന സർക്കാരുകൾക്ക് നൽകിയിട്ടുള്ളത്. ആരോഗ്യ പ്രവർത്തകരോ ഡോക്ടർമാരോ ആക്രമിക്കപ്പെടുന്ന സംഭവങ്ങളിൽ നിലവിലുള്ള നിയമങ്ങൾ അനുസരിച്ച് ശക്തമായ നടപടികൾ സ്വീകരിക്കാനും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.
പുറത്ത് നിന്നെത്തിയവര് 28 ദിവസത്തെ ഐസലേഷനില് കഴിയണം, കടുത്ത നിയന്ത്രണങ്ങളുമായി സര്ക്കാര്
രണ്ട് വർഷം വരെ തടവ്
ആരോഗ്യ പ്രവർത്തകർ, ഡോക്ടർമാർ, സർക്കാർ ജീവനക്കാർ എന്നിവരുടെ ജോലി തടസ്സപ്പെടുത്തുന്നത് ഒരു വർഷം വരെ ജയിൽ ശിക്ഷ നൽകാവുന്ന കുറ്റമാണ്. ഇക്കാരണത്താൽ ആർക്കെങ്കിലും ജീവൻ നഷ്ടമായാൽ രണ്ട് വർഷം വരെ ശിക്ഷാ കാലയളവ് നീളുകയും ചെയ്യും. ഏതെങ്കിലും തരത്തിലുള്ള നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ശക്തമായ നടപടികൾ സ്വീകരിക്കാനാണ് ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൌബ സംസ്ഥാന സർക്കാരുകൾക്ക് അയച്ച കത്തിൽ നിർദേശിക്കുന്നത്. പണത്തിനായി വ്യാജ അവകാശവാദങ്ങളുന്നയിക്കുന്നവരെയും രണ്ട് വർഷം വരെ ജയിലിലടയ്ക്കാം. തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിക്കുകയോ ജനങ്ങൾക്കിടയിൽ ഭീതി പരത്തുകയോ ചെയ്യുന്നതും ഒരു വർഷം തടവ് ലഭിക്കാവുന്ന കുറ്റമാണ്.
ആരോഗ്യപ്രവർത്തകർക്ക് നേരെ അക്രമം
മധ്യപ്രദേശിലെ ഇൻഡോറിൽ ആരോഗ്യ പ്രവർത്തകർ ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് കേന്ദ്രസർക്കാർ നിലപാട് കർശനമാക്കിയത്. ആരോഗ്യ പ്രവർത്തകരെ കല്ലെറിഞ്ഞ് ഓടിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. പ്രദേശത്ത് കൊറോണ കേസ് റിപ്പോർട്ട് ചെയ്തതോടെ പ്രദേശം സന്ദർശിക്കാൻ എത്തിയതായിരുന്നു ഡോക്ടർമാർ ഉൾപ്പെടുന്ന സംഘം.
ആശാ വർക്കറെ ആക്രമിച്ചു
കർണാടകത്തിൽ കൊറോണ ബാധിതൻ ആശാ വർക്കറെ കയ്യേറ്റം ചെയ്ത സംഭവവും റിപ്പോർട്ട് ചെയ്തിരുന്നു. ഹൈദരബാദിൽ കൊറോണ ബാധിതൻ മരിച്ചതോടെ രണ്ട് ഡോക്ടർമാരെ കയ്യേറ്റം ചെയ്ത സംഭവവും റിപ്പോർട്ട് ചെയ്തിരുന്നു. രോഗം ബാധിച്ച് മരിച്ചയാളുടെ സഹോദരങ്ങളാണ് ഡോക്ടമാരെ അക്രമിച്ചത്. എന്നാൽ ഇവർക്കും കൊറോണ സ്ഥിരീകരിച്ചിരുന്നു.
ദുരന്തനിവാരണ നിയമപ്രകാരം
ലോക്ക് ഡൌൺ ചട്ടങ്ങൾ ലംഘിക്കുന്നവർക്കെതിരെ 2005ലെ ദുരന്തനിവാരണ നിയമ പ്രകാരം കേസെടുക്കുമെന്ന് നേരത്തെ സർക്കാർ വ്യക്തമാക്കിയിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 188ാം വകുപ്പ് പ്രകാരം തടവും പിഴയും ഉൾപ്പെടെയുള്ള ശിക്ഷയാണ് കുറ്റക്കാർക്ക് ലഭിക്കുക. 21 ദിവസം നീളുന്ന ലോക്ക് ഡൌണിൽ ഒമ്പത് ദിവസം പിന്നിടുന്നതോടെ ഇത്തരത്തിലുള്ള അക്രമസംഭവങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. കൊറോണ വ്യാപനത്തെ പ്രതിരോധിക്കുന്നതിനായി മാർച്ച് 24നാണ് ഇന്ത്യയിൽ സമ്പൂർണ്ണ ലോക്ക് ഡൌൺ പ്രഖ്യാപിച്ചത്.
മരണം 69 കടന്നു
ഇന്ത്യയിൽ 1965 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. 69 പേർ ഇതിനകം മരണമടയുകയും ചെയ്തിട്ടുണ്ട്. രോഗ വ്യാപനമുണ്ടാതിരിക്കാൻ രാജ്യത്ത് സോഷ്യൽ ഡിസ്റ്റൻസിംഗ് നടപ്പിലാക്കുക എന്നതാണ് ഇപ്പോഴുള്ള വെല്ലുവിളി. കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായ നഴ്സുമാർ, ഡോക്ടർമാർ, മറ്റ് ആരോഗ്യ പ്രവർത്തകർ എന്നിവരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളും അപമാനിക്കുന്ന സംഭവങ്ങളുമാണ് രാജ്യത്ത് കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.