മുസാഫര്‍നഗര്‍; ബീഫും ലൗ ജിഹാദും ഉണ്ടാക്കിയ കലാപം?
ലഖ്‌നൗ: മുസാഫര്‍നഗറില്‍ വര്‍ഗീയ കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ അനന്തരാവകാശികള്‍ക്ക് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് സര്‍ക്കാര്‍. സെപ്റ്റംബര്‍ പതിനൊന്നിനാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. 38 പേരാണ് കലാപത്തില്‍ കൊല്ലപ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് 50,000 രൂപ ധനസഹായം നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. പരുക്കേറ്റവര്‍ക്കും ചികിത്സ തേടിയെത്തുന്നവര്‍ക്കും മെച്ചപ്പെട്ട ചികിത്സ നല്‍കണമെന്ന് ജില്ലാ ഭരണകൂടത്തോട് അഖിലേഷ് യാദവ് ആവശ്യപ്പെട്ടു.
അഭായാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്നവരുടെ പുനരധിവാസം, നാശനഷ്ടങ്ങള്‍ എന്നിവ സംബന്ധിച്ച് നടപടികള്‍ ഇത് വരെയും കൈക്കൊണ്ടിട്ടില്ല. ബോധപൂര്‍വ്വം ഹിന്ദു പെണ്‍കുട്ടികളെ വശീകരിയ്ക്കാനും അവരെ പ്രണയം നടിച്ച് മതം മാറ്റി വിവാഹം കഴിയ്ക്കാനുമുള്ള മുസ്ലിം യുവാക്കളുടെ ശ്രമത്തിന്റെ ഫലമായിട്ടാണ് മുസാഫര്‍ നഗറില്‍ വര്‍ഗീയ കലാപം ഉണ്ടായതെന്നാണ് വിശ്വ ഹിന്ദു പരിഷത്ത് ആരോപിയ്ക്കുന്നത്.
ഉത്തര്‍ പ്രദേശിലെ പെണ്ണിനേയും മണ്ണിനേയും ഗോക്കളേയും അക്രമികളില്‍ നിന്ന് സംരക്ഷിയ്ക്കുന്നതിന് നരേന്ദ്ര മോഡിയ്ക്ക് മാത്രമേ കഴിയൂ എന്ന തരത്തിലുള്ള മുദ്രാവാക്യങ്ങള്‍ കലാപത്തിനിടയില്‍ മുഴങ്ങിയിരുന്നു. ലൗ ജിഹാദും, ഗോവധവുമാണ് കലാപം ഉണ്ടാകുന്നതിനുള്ള കാരണമെന്ന് വിഎച്ച്പി നേതാവ് അശോക് സിംഗാല്‍ പറയുന്നു.
പ്രദേശത്ത് തുടര്‍ച്ചയായി ഗോക്കളെ കശാപ്പ് ചെയ്യുന്നതാണ് ജനങ്ങള്‍ക്കിടയില്‍ കലാപത്തിനുള്ള വികാരത്തെ ആളിക്കത്തിച്ചതെന്ന് വിവരാവകാശ പ്രവര്‍ത്തകനായ സന്ദീപ് പാഹല്‍ പറയുന്നു. ബീഫും, ലൗ ജിഹാതും തിരികൊളുത്തി വിട്ട കലാപം ഇപ്പോള്‍ മുസ്ലിങ്ങളും ഹിന്ദുക്കളും തമ്മിലുള്ള സ്ഥിര വൈരാഗ്യത്തിലേയ്ക്ക് നയിച്ചിരിയ്ക്കുകയാണ്.