' എന്റെ മകളുടെ ആത്മാവിന് ശാന്തി ലഭിച്ചു', പോലീസിനും സർക്കാരിനും നന്ദി പറഞ്ഞ് ദിശയുടെ പിതാവ്
ഹൈദരാബാദ്: 26കാരിയായ വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ 4 പ്രതികളെയും കൊലപ്പെടുത്തിയ പോലീസിന് നന്ദി പറഞ്ഞ് പെൺകുട്ടിയുടെ പിതാവ്. എന്റെ മകളുടെ ആത്മാവിന് ഇപ്പോൾ ശാന്തി ലഭിച്ചിരിക്കുകയാണ്. പോലീസിനോടും സർക്കാരിനോടും നന്ദിയുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. എന്റെ മകളെ എനിക്ക് തിരിച്ചുകിട്ടുകയില്ല, പക്ഷെ ശക്തമായൊരു സന്ദേശമാണിത് നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അന്ന് 'വാറങ്കല്‍ ഹീറോ' , 11 വര്‍ഷങ്ങള്‍ക്കിപ്പുറം ദിഷ കേസ്!! ആരാണ് വിസി സജ്ജനാര്‍
റെക്കോർഡ് സമയത്തിൽ ഞങ്ങൾക്ക് നീതി ലഭിച്ചിരിക്കുകയാണ്, ഇത് ഒരു മാതൃകയാകണമെന്നാണ് കൊല്ലപ്പെട്ട പെൺകുട്ടിയുടെ സഹോദരിയുടെ പ്രതികരണം. സംഭവത്തിൽ പ്രതികരണവുമായി 2012 ഡിസംബറിൽ ഓടുന്ന ബസിൽ വെച്ച് കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട നിർഭയയുടെ അമ്മയും രംഗത്ത് എത്തി. 2012 മുതല്‍ തന്നെ നോവിച്ച് കൊണ്ടിരിക്കുന്ന മുറിവുകള്‍ക്ക് മുകളില്‍ ഒരു ഓയിന്‍മെന്റ് പുരട്ടിയത് പോലുണ്ട് എന്നായിരുന്നു നിർഭയയുടെ അമ്മ ആശാദേവിയുടെ പ്രതികരണം.
വെള്ളിയാഴ്ച പുലർച്ചെയാണ് ഹൈദരാബാദിൽ കേസിലെ 4 പ്രതികളും കൊല്ലപ്പെട്ടത്. തെളിവെടുപ്പിനായി പ്രതികളെ സംഭവ സ്ഥലത്ത് എത്തിച്ചതിനിടെയാണ് സംഭവം. പ്രതികൾ ഓടി രക്ഷപെടാൻ ശ്രമിച്ചപ്പോൾ വെടിവയ്ക്കേണ്ടി വന്നതാണെന്നാണ് പോലീസ പറയുന്നത്. നാല് പേരും സംഭവസ്ഥലത്ത് വെച്ച്തന്നെ മരിച്ചുവെന്നും പോലീസ് വ്യക്തമാക്കി.
Recommended Video
നവംബർ 28-ാം തീയതിയാണ് ഹൈദരാബാദ്- ബെംഗളൂരു ദേശീയ പാതയിലെ കലുങ്കിനടിയിൽ കത്തിക്കരിഞ്ഞ നിലയിൽ 26കാരിയായ വെറ്റിനറി ഡോക്ടറുടെ മൃതദേഹം കണ്ടത്. യുവതിയുടെ ഇരുചക്ര വാഹനത്തിന്റെ കാറ്റഴിച്ച് വിട്ട ശേഷം സഹായവാഗ്ദാനം നൽകാനെന്ന വ്യാജേന അടുത്ത് കൂടി ക്രൂര പീഡനത്തിന് ഇരയാക്കുകയായിരുന്നു. ലോറി ഡ്രൈവർ മുഹമ്മദ് ആരിഫ്, ക്ലീനിംഗ് തൊഴിലാളികളായ ജൊല്ലു ശിവ, ജൊലലു നവീൻ, ചന്നകേശവലു എന്നിവരായിരുന്നു കേസിലെ പ്രതികൾ. കൊല്ലപ്പെട്ട പ്രതികളുടെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി മഹ്ബൂബ്നഗർ പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയിരിക്കുകയാണ്.