Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹൃദയം വേദന കൊണ്ടു പിടയുന്നു; തെറ്റ് ചെയ്തിട്ടില്ല: വീഡിയോ സന്ദേശവുമായി വിജയ്: പാര്‍ട്ടി ഭാവി?

ചെന്നൈ: കരൂരില്‍ 41 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തില്‍ ആദ്യമായി പ്രതികരിച്ച് ടിവികെ അധ്യക്ഷകനും നടനുമായ വിജയ്. ഇത്രയും വേദന ഇതുവരെ അനുഭവിച്ചിട്ടില്ലെന്നും സത്യം പുറത്ത് വരുമെന്നും വിജയ് പറഞ്ഞു. നടക്കാന്‍ പാടില്ലാത്തതാണ് നടന്നത്. എന്തൊക്കെ പറഞ്ഞാലും പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ വേദന മാറ്റാന്‍ കഴിയില്ല. ഉടനെ എല്ലാവരെയും കാണാനെത്തുമെന്നും വിജയ് കൂട്ടിച്ചേര്‍ത്തു.

കരൂരില്‍ വിജയ് നേതൃത്വം നല്‍കിയ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് 41 പേര്‍ മരിച്ചതിന് പിന്നാലെ ഒന്നു മിണ്ടാതെ വിജയ് ചെന്നൈയിലേക്കു മടങ്ങിയത് വലിയ വിവാദമായിരുന്നു. അന്ന് എക്‌സില്‍ ഒരു കുറിപ്പ് മാത്രം പങ്കുവെച്ചായിരുന്നു വിജയ്‌യുടെ പ്രതികരണം. ദുരന്തമുണ്ടായി മൂന്നു ദിവസത്തിനു ശേഷമാണ് എക്‌സിലൂടെ നേരിട്ടു പ്രതികരിക്കുന്നത്.

ദുരന്തം നടന്ന ദിവസം തന്നെ കരൂരിലേക്ക് മടങ്ങാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും അനാവശ്യ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്നതിനാല്‍ പോയില്ലെന്ന് അദ്ദേഹം വീഡിയോയില്‍ പറയുന്നു.

vijay

തെറ്റ് ചെയ്തിട്ടില്ല. ആരെയെങ്കിലും ബലിയാടാക്കണം എന്നാണെങ്കില്‍ അത് ഞാനായിക്കോട്ടെ. എന്റെ ഒപ്പം പ്രവര്‍ത്തിക്കുന്നവരെ വെറുതെ വിടൂ. രാഷ്ട്രീയം തുടരുക തന്നെ ചെയ്യും. സത്യം പുറത്ത് വരുമെന്നും വിജയ് പറയുന്നു.

ഹൃദയം വേദന കൊണ്ടു പിടയുകയാണ്. തന്നോടുള്ള സ്‌നേഹവും വിശ്വാസവും കൊണ്ടാണ് അത്രയും പേര്‍ ഒഴുകിയെത്തിയത്. ആ സ്‌നേഹത്തിന് നന്ദിയുണ്ട്. പൊലീസ് അനുവദിച്ച സ്ഥലത്താണ് പ്രസംഗിച്ചത്. ദുരന്തത്തില്‍ രാഷ്ട്രീയം കാണുന്നില്ലെന്നു പറഞ്ഞ വിജയ് ദുരന്തത്തില്‍ ഗൂഡാലോചന സംശയിക്കുകയും ചെയ്യുന്നുണ്ട്. വളരെ വികാരാധീനനായാണ് വിജയ് വീഡിയോ സന്ദേശത്തില്‍ സംസാരിക്കുന്നത്.

വിജയ്‌യുടെ വാക്കുകള്‍: ജനങ്ങളുടെ സുരക്ഷയ്ക്കാണ് പ്രധാന്യം നല്‍കിയത്. ആളുകള്‍ക്ക് ഒരു പ്രശ്നവും നേരിടേണ്ടി വരാതിരിക്കാന്‍ ഞങ്ങള്‍ സ്ഥലങ്ങള്‍ ശ്രദ്ധാപൂര്‍വം തിരഞ്ഞെടുക്കുകയും പൊലീസില്‍ നിന്ന് അനുമതി തേടുകയും ചെയ്തിരുന്നു.

ഞാനും ഒരു മനുഷ്യനാണ്. ഇത്രയും വലിയ ദുഃഖം ഉണ്ടാകുമ്പോള്‍ എനിക്ക് എങ്ങനെയാണ് ചെന്നൈയിലേക്ക് മടങ്ങാന്‍ കഴിയുക? പക്ഷേ, അവിടെ ഒരു അനിഷ്ട സംഭവവും ഉണ്ടാകരുതെന്ന് ആഗ്രഹിച്ചതു കൊണ്ടാണ് ഞാന്‍ ചെന്നൈയിലേക്കു മടങ്ങിയത്. കരൂരിനു മുന്‍പ് ഞാന്‍ അഞ്ച് പ്രചാരണ സ്ഥലങ്ങളില്‍ പോയിട്ടുണ്ട്. അവിടെയൊന്നും സംഭവിച്ചില്ല. കരൂരില്‍ മാത്രമാണ് ദുരന്തം സംഭവിച്ചത്. ഇതെല്ലാം ആളുകള്‍ കാണുന്നുണ്ട്.

മുഖ്യമന്ത്രി സ്റ്റാലിന് വിജയ് മുന്നറിയിപ്പും നല്‍കി. 'സിഎം സര്‍, ആക്രമണം എന്നോട് മതി, എന്റെ പ്രവര്‍ത്തകരോട് വേണ്ട. ഞാന്‍ എന്റെ ഓഫീസിലോ വീട്ടിലോ ഉണ്ടാകും. വന്ന് നടപടിയെടുക്കാം' എന്നും വിജയ് വീഡിയോയില്‍ പറയുന്നു.

കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത ടിവികെ കരൂര്‍ വെസ്റ്റ് ജില്ലാ സെക്രട്ടറി മതിയഴകനെയും സെന്‍ട്രല്‍ സിറ്റി സെക്രട്ടറി പൊന്‍രാജിനെയും അടുത്ത മാസം 14 വരെ കരൂര്‍ മജിസ്‌ട്രേറ്ര് കോടതി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. കരൂരില്‍ പരിപാടിക്ക് അനുമതി ചോദിച്ച് ജില്ലാ കലക്ടര്‍ക്ക് കത്ത് നല്‍കിയത് മതിഴയകനായിരുന്നു. മനപ്പൂര്‍വമല്ലാത്ത നരഹത്യ ഉള്‍പ്പെടെ അഞ്ചു വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ടിവികെ സംസ്ഥാന ജനറല്‍ സെക്രട്ടറി ആനന്ദ്, സംസ്ഥാന ജോ. സെക്രട്ടറി സിടിആര്‍ നിര്‍മല്‍ കുമാര്‍ എന്നിവരെ കണ്ടെത്താന്‍ അഞ്ച് പ്രത്യേക അന്വേഷണ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. ഇവര്‍ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലും അപകടത്തിന് ഉത്തരവാദിത്തമില്ലെന്ന നിലപാടാണ് അറിയിച്ചിരിക്കുന്നത്.

പൊലീസ് സുരക്ഷ നല്‍കിയില്ല, പ്രസംഗം തുടങ്ങി അഞ്ച് മിനിറ്റിനകം വൈദ്യുതി നിലച്ചു, ആള്‍ക്കൂട്ടത്തിലേക്ക് ചെരുപ്പുകള്‍ എറിഞ്ഞു തുടങ്ങിയ കാരണങ്ങള്‍ ഉന്നയിച്ച് ഗൂഢാലോചനയും പൊലീസിന്റെ പിടിപ്പുകേടും ആരോപിച്ചാണ് ഹര്‍ജി.

സ്ഥലം എംഎല്‍എ സെന്തില്‍ ബാലാജിയുടെ സമ്മര്‍ദം കാരണം കരൂരിലെ പരിപാടിക്ക് പൊലീസ് സുരക്ഷ നല്‍കിയില്ല എന്നതടക്കം ആരോപിച്ചുള്ള കുറിപ്പെഴുതി വെച്ച് ടിവികെയുടെ പ്രാദേശിക പ്രവര്‍ത്തകന്‍ ആത്മഹത്യ ചെയ്തു.

ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍ട്ടി പ്രവര്‍ത്തനം എങ്ങനെ മുന്നോട്ടു കൊണ്ടുപോകും എന്ന ആശങ്ക ടിവികെ പ്രവര്‍ത്തകര്‍ക്കുണ്ട്. തമിഴ്‌നാട്ടില്‍ വിജയ്‌ക്കെതിരേ പ്രതിഷേധവും ശക്തമാണ്.
ദുരന്തം രാഷ്ട്രീയ ആയുധമാക്കാന്‍ കോണ്‍ഗ്രസ് ഇല്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ വ്യക്തമാക്കിയിരുന്നു. അതേസമയം ദുരന്തത്തില്‍ സംഘാടകര്‍ക്കും ഭരിക്കുന്നവര്‍ക്കും ഉത്തരവാദിത്തം ഉണ്ടെന്ന് എന്‍ഡിഎ പ്രതിനിധി സംഘത്തെ നയിച്ച ഹേമമാലിനി ആരോപിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+