ശിവസേന എംപി വിമാന ജീവനക്കാരനെ തല്ലാന്‍ കാരണം മോദി!! ഭാര്യ പറയുന്നത്...
പ്രധാനമന്ത്രിയുടെ പേര് ബഹുമാനമില്ലാത്ത രീതിയില്‍ ഉപയോഗിച്ചതാണ് ഭര്‍ത്താവിനെ പ്രകോപിപ്പിച്ചതെന്ന് ഉഷ പറയുന്നു.
മുംബൈ: ശിവസേന എംപി രവീന്ദ്ര ഗെയ്ക്വാദ് എയര്‍ഇന്ത്യ ജീവനക്കാരനെ തല്ലിയ സംഭവത്തില്‍ വിശദീകരണവുമായി ഭാര്യ ഉഷ. ഭര്‍ത്താവ് വിമാനജീവനക്കാരനെ തല്ലാന്‍ കാരണം പ്രധാനമന്ത്രി നരേന്ദ്രമോദിയാമെന്നാണ് ഇവര്‍ പറയുന്നത്. പ്രധാനമന്ത്രിയുടെ പേര് ബഹുമാനമില്ലാത്ത രീതിയില്‍ ഉപയോഗിച്ചതാണ് ഭര്‍ത്താവിനെ പ്രകോപിപ്പിച്ചതെന്ന് ഉഷ പറയുന്നു.
പൂനെയില്‍ നിന്ന് ദില്ലിയിലേക്കുള്ള യാത്രക്കിടെ വ്യാഴാഴ്ചയാണ് രവീന്ദ്ര ഗെയ്ക്ക്വാദ് എയര്‍ഇന്ത്യ ജീവനക്കാരനെ ചെരിപ്പൂരി തല്ലിയത്. തല്ലിയതിനു പുറമെ താന്‍ ചെയ്തത് ശരിയാണെന്ന് ഇയാള്‍ പറയുകയും ചെയ്തു. സീറ്റ് ക്രമീകരിച്ചതുമായി ബന്ധപ്പെട്ടുളള തര്‍ക്കത്തിനിടെയാണ് എംപി ജീവനക്കാരനെ തല്ലിയത്.
കാരണക്കാരന്‍ മോദി
ഭര്‍ത്താവ് ശാന്ത സ്വഭാവക്കാരനാണെന്നും ഇതാദ്യമായിട്ടാണ് ഇത്തരത്തില്‍ അക്രമാസക്തനാകുന്നതെന്നുമാണ് ഭാര്യ ഉഷ പറയുന്നത്. സംഭവം ബന്ധുക്കളെപ്പോലും ആശ്ചര്യത്തിലാക്കിയെന്ന് അവര്‍ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് അപമാനിക്കുന്ന തരത്തില്‍ ജീവനക്കാരന്‍ ഉപയോഗിച്ചതാണ് തല്ലാന്‍ കാരണമെന്നും അവര്‍ പറയുന്നു.
മോശം സ്വഭാവം
ജീവനക്കാരന് തല്ലു കിട്ടിയത് അയാളുടെ മോശം സ്വഭാവം കാരണമാണെന്നാണ് ഭാര്യപറയുന്നത്. എംപിയായിരുന്നിട്ടും തന്റെ ഭര്‍ത്താവിനോട് വളരെ മോശമായിട്ടായിരുന്നു ജീവനക്കാരന്‍ പെരുമാറിയിരുന്നതെന്ന് അവര്‍ പറയുന്നു. എയര്‍ഇന്ത്യയുടെ മോശം സേവനത്തെ കുറിച്ച് പരാതിപ്പെടാന്‍ ഭര്‍ത്താവ് തീരുമാനിച്ചിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ടുണ്ടായ വാക്കേറ്റത്തിനിടെയായിരുന്നു തല്ലിയതെന്നും അവര്‍ പറയുന്നു.
രാഷ്ട്രീയത്തില്‍ അനുഭവ സമ്പത്ത്
രാഷ്ട്രീയത്തില്‍ അനുഭവ സമ്പത്തുള്ള ആളാണ് തന്റെ ഭര്‍ത്താവെന്നും രണ്ട് തവണ എംഎല്‍എ ആയിരുന്ന ആളാണെന്നും അവര്‍ പറയുന്നു. ഓസ്മനാബാദ് നിയോജക മണ്ഡലത്തില്‍ നിന്നുള്ള എംപിയാണ് അദ്ദേഹമെന്നും ഉഷ പറയുന്നു. അധ്യാപകനായ അദ്ദേഹം സൗഹൃദ സ്വഭാവം കൊണ്ടാണ് ജനങ്ങള്‍ക്ക് പ്രിയപ്പെട്ടതായതെന്നും അവര്‍ പറയുന്നു. അദ്ദേഹത്തെ വ്യക്തിപരമായി അറിയാവുന്ന ആര്‍ക്കും ഇത് വിശ്വസിക്കാനാകില്ലെന്നും അവര്‍ പറയുന്നു.
മാപ്പ് പറയണമെന്ന് ആവശ്യം
പുണെ - ഡൽഹി എ 1-852 വിമാനത്തിൽ എം പി ഓപ്പൺ ടിക്കറ്റ് ആയിരുന്നു ബുക്ക് ചെയ്തിരുന്നത്. ഈ സെക്ടറിൽ ഇക്കോണമി ക്ലാസ് മാത്രമുള്ള വിമാനമാണ് സർവീസ് നടത്തുന്നത്. ഇക്കാര്യം എം പിയുടെ ഓഫീസിൽ അറിയിച്ചിരുന്നു. എന്നാൽ കുഴപ്പമില്ലെന്ന മറുപടിയാണ് ലഭിച്ചതെന്നും എയർ ഇന്ത്യ വ്യക്തമാക്കി. എന്നാൽ പുനെയിൽ നിന്ന് വിമാനം കയറിയ എം പി ഡൽഹിയിൽ എത്തിയപ്പോൾ വിമാനത്തിൽ നിന്ന് ഇറങ്ങാൻ എംപി കൂട്ടാക്കിയില്ല. വ്യോമയാനമന്ത്രിയും എയർ ഇന്ത്യ ചെയർമാനും മാപ്പു പറഞ്ഞാൽ മാത്രമേ ഇറങ്ങുകയുള്ളൂവെന്ന് എം പി വ്യക്തമാക്കി. ഇതറിഞ്ഞ് എം പിയോട് സംസാരിക്കാൻ എത്തിയ ഡ്യൂട്ടി മാനേജരെ എം പി ചെരിപ്പൂരി അടിക്കുകയായിരുന്നു.
എട്ട് കേസുകള്‍
ക്രൂരകൊലപാതകം ഉള്‍പ്പെടെ 8 കൊലപാതകം രവീന്ദ്ര ഗെയിക് വാദിന്റെ പേരിലുണ്ട്. കൊലപാതകം കൂടാതെ ഭീഷണിപ്പെടുത്തല്‍, വര്‍ഗ്ഗീയ ലഹള, നിയമ വിരുദ്ധ പ്രവര്‍ത്തനം, മനഃപൂര്‍വ്വം ദ്രോഹം ചെയ്യല്‍, അന്യായ പ്രവര്‍ത്തനം, തടസ്സപ്പെടുത്തല്‍, ആയുധം കൈവശം വെക്കല്‍ തുടങ്ങിയവയെല്ലാം അന്ന് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. 2014 ല്‍ ലോക്സഭയില്‍ തിരഞ്ഞെടുത്ത ഉടനെ തന്നെ നോമ്പെടുത്തിരുന്ന ഹോട്ടല്‍ തൊഴിലാളിയെ നിര്‍ബന്ധിച്ചു ഭക്ഷണം കഴിപ്പിച്ച കേസിലും പ്രതിയായി. ഭക്ഷണം ഇഷ്ടപ്പെടാത്തതായിരുന്നു അന്ന് രവീന്ദ്രഗെയിക്കിനെ പ്രകോപിപ്പിച്ചത് കാരണം.